ആ ഗർത്തം സോയില് പൈപ്പിങ് പ്രതിഭാസം; മുൻകരുതലുകൾ എടുക്കേണ്ടത് ഇങ്ങനെ..

Mail This Article
പനമരം ∙ കുറുമ്പാലക്കോട്ട മലയിൽ കഴിഞ്ഞ ദിവസം ഗർത്തം രൂപപ്പെട്ട സംഭവത്തിൽ ഭീതി വേണ്ടെന്നു ദുരന്തനിവാരണ അതോറിറ്റി. സോയിൽ പൈപ്പിങ് എന്ന പ്രതിഭാസത്തിന്റെ ഭാഗമാണിതെന്നും ഭീതിക്ക് പകരം മരങ്ങൾ മുറിച്ചു മാറ്റാതെയും മുളകൾ വച്ചു പിടിപ്പിച്ചുമുള്ള മുൻകരുതലുകളാണ് ആവശ്യമെന്ന് സ്ഥലം സന്ദർശിച്ചവർ പറഞ്ഞു.കഴിഞ്ഞ മഴക്കാലത്ത് ഉരുൾപൊട്ടലും മലയിടിച്ചിലുമുണ്ടായ പ്രദേശത്താണ് കഴിഞ്ഞ ദിവസം 2 മീറ്ററോളം വീതിയിൽ മണ്ണിടിഞ്ഞ് അഗാധ ഗർത്തം രൂപപ്പെട്ടത്. ഇതു പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരുന്നു. സംഭവമറിഞ്ഞ് കലക്ടർ ഡോ. അദീല അബ്ദുല്ല അടക്കമുള്ളവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
ഇതിന് പിന്നാലെ മുൻ ജില്ലാ മണ്ണ് സംരക്ഷണ ഓഫിസറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി കൺസൽറ്റന്റുമായ പി.യു. ദാസിന്റെ നേതൃത്വത്തിൽ കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ അടക്കമുള്ളവർ കുറുമ്പാലക്കോട്ട മലയിൽ ഗർത്തം രൂപപ്പെട്ട കള്ളാംതോട് കാക്കശ്ശേരി ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് എത്തി പരിശോധന നടത്തി. ഗർത്തം കണ്ടെത്തിയ സ്ഥലത്തും ഗർത്തത്തിനുള്ളിലും ഇറങ്ങിയ പരിശോധന സംഘം ആഴം ഉൾപ്പെടെയുള്ളവ പരിശോധിച്ചു. ഗർത്തം രൂപപ്പെട്ടത് സോയിൽ പൈപ്പിങ് എന്ന പ്രതിഭാസം മൂലമാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അറിയിച്ചു.
സോയിൽ പൈപ്പിങ് എന്ന പ്രതിഭാസം പല കാരണങ്ങൾ കൊണ്ട് ഉണ്ടാകാം. ദ്രവിച്ച് തീർന്ന മരക്കുറ്റിയിലൂടെയോ മരം ഉണ്ടായിരുന്ന സ്ഥലത്തോ ശക്തമായ മഴയിൽ വെള്ളമിറങ്ങിയാണു പ്രധാനമായും ഈ പ്രതിഭാസം ഉണ്ടാകുന്നത്. ഇതിനെ ഭൂമിയുടെ കാൻസർ എന്നും അറിയപ്പെടുന്നു. ഇത്തരം സംഭവങ്ങൾ ഒരു ഭാഗത്ത് വർധിച്ചു വരികയാണെങ്കിൽ മാത്രമേ പ്രദേശവാസികളെ മാറ്റി താമസിപ്പിക്കേണ്ട ആവശ്യമുള്ളു. ഇത്തരം സ്ഥലങ്ങളിൽ ധാരാളം മുളകൾ വച്ചുപിടിപ്പിച്ചാൽ പരിഹാരം കാണാൻ കഴിയും. നിലവിൽ പ്രദേശവാസികളും വിനോദ സഞ്ചാരികളും ഭയപ്പെടേണ്ട കാര്യമില്ല. പി.യു. ദാസ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി കൺസൽറ്റന്റ്