റോഡിലെ കുഴിയടച്ചതിൽ അപാകത; മാനന്തവാടിയിൽ പ്രതിഷേധം

Mail This Article
മാനന്തവാടി ∙ ടൗണിലെ കുഴികൾ പിഡബ്ല്യുഡി അധികൃതർ നികത്തിയതിൽ അപാകത. പ്രധാന റോഡുകളിലെ വലിയ കുഴികളിൽ ടാറോ കോൺക്രീറ്റോ ഇല്ലാതെ നടത്തിയ അറ്റകുറ്റപ്പണി ഫണ്ട് തട്ടാനുള്ള ശ്രമമാണെന്നു കുറ്റപ്പെടുത്തി നാട്ടുകാർ രംഗത്തെത്തി. സമൂഹ മാധ്യമങ്ങളിലടക്കം വിമർശനം ശക്തമായതിനെ തുടർന്നു നഗരസഭയുടെ നേതൃത്വത്തിൽ ഇതേ കുഴികളിൽ ഇട്ട കല്ലുകൾ കോരി നീക്കി വീണ്ടും കോൺക്രീറ്റ് ചെയ്തു. മൈസൂരു റോഡ്, തലശ്ശേരി റോഡ്, കോഴിക്കോട് റോഡ്, എൽഎഫ് യുപി സ്കൂളിന് മുൻവശം എന്നിവിടങ്ങളിലാണ് നഗരസഭയുടെ നേതൃത്വത്തിൽ കുഴികൾ അടച്ചത്.

റോഡിലെ വലിയ ഗർത്തങ്ങൾ ടാർ ഉപയോഗിക്കാതെ വെറും കല്ലു മാത്രം ഇട്ടു നികത്തുന്നത് ഇരുചക്ര വാഹനക്കാർക്ക് അടക്കം അപകടത്തിന് ഇടയാക്കുമെന്നു നാട്ടുകാർ പറഞ്ഞു. ഇന്നലെ രാവിലെ മുതലാണു നഗരസഭാ അധികൃതരുടെ നേതൃത്വത്തിൽ കുഴിയടക്കാൻ തുടങ്ങിയത്. ടൗണിലെ റോഡുകൾ റീടാർ ചെയ്യാനുള്ള നടപടി പുരോഗമിക്കുകയാണെന്നും താൽക്കാലിക നടപടിയെന്ന നിലയിലാണു വലിയ കുഴികൾ അടച്ചതെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു.