പ്രവാസികളുടെ ഭൂമി വിൽപന നികുതി 20 ശതമാനം എന്ന പുതുക്കിയ നയത്തിനെതിരെ ഫൊക്കാനയുടെ ഒപ്പുശേഖരണം

Mail This Article
ന്യൂയോർക്ക് ∙ ഫെഡറേഷൻ ഓഫ് കേരളാ അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന)യുടെ നേതൃത്വത്തിൽ ഇന്ത്യയിൽ പുതിയതായി നടപ്പാക്കുവാൻ പോകുന്ന പ്രവാസികളുടെ ഭൂമി ക്രയവിക്രയ നികുതി വർധനവിനെതിരെ ഒപ്പ് ശേഖരണം നടത്തുന്നു. ഇന്ത്യൻ പൗരന്മാർ അല്ലാത്ത പ്രവാസികൾ ഇന്ത്യയിൽ ഭൂമി വിൽപന നടത്തുമ്പോൾ 20 ശതമാനം നികുതി നൽകണമെന്ന ഗവൺമെന്റ് പുതുക്കിയ നയത്തിനെതിരെ ഓൺലൈൻ ഒപ്പ് ശേഖരണം നടത്തുന്നതിന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ കൂടിയ കമ്മറ്റി തീരുമാനിച്ചു.
തദ്ദേശീയരായ ഇന്ത്യക്കാർക്ക് ഭൂമിയുടെ വിൽപനയ്ക്ക് 10 ശതമാനം നികുതി നൽകുമ്പോഴാണ് പ്രവാസികളായ ഇന്ത്യൻ പൗരന്മാരെ അല്ലാത്തവർക്ക് 20 ശതമാനം നികുതി എന്ന് പുതുക്കി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. നികുതി വർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക പ്രവാസികളായ അമേരിക്ക, കാനഡ, യൂറോപ്പ്, ഓസ്ട്രേലിയ, ഗൾഫ് മലയാളി സമൂഹത്തിനെയാണ്.
ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, കേന്ദ്ര മന്ത്രി ജോർജ് കുര്യൻ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, മുൻ കേന്ദ്ര മന്ത്രിയും എം. പി യുമായുടെ കെ.സി. വേണുഗോപാൽ, ജോൺ ബ്രിട്ടാസ് എം .പി., ശശി തരൂർ എം.പി., എൻ. കെ. പ്രേമചന്ദ്രൻ എം. പി. എന്നിവർക്ക് ഈ പ്രശ്നത്തിൽ ഇടപെടണം എന്ന് അഭ്യർഥിച്ചു കൊണ്ട് മെമ്മോറാണ്ടം നൽകുകയും ചെയ്തു.
വിവിധ രാജ്യങ്ങളിലെത്തിച്ചേരുന്ന പ്രവാസി പണം സംബന്ധിച്ച ലോക ബാങ്കിന്റെ 2024 ലെ അവലോകന റിപോർട്ട് പ്രകാരം ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ പ്രവാസി പണമെത്തുന്ന രാജ്യം. 2023ല്‍ 12,500 കോടി ഡോളര്‍ (ഏകദേശം 10.38 ലക്ഷം കോടി രൂപ) പ്രവാസി പണം ഇന്ത്യയിലെത്തി എന്നാണ് കണക്ക്. 2024 ൽ ഇത് 13,500.00 കോടി ഡോളർ കഴിഞ്ഞിരിക്കാം എന്നാണ് കണക്ക്.
ഈ ഒപ്പ് ശേഖരണ യജ്ഞത്തിൽ ഏവരും പങ്കാളികളാകണമെന്ന് ഫൊക്കാനാ പ്രസിഡന്റ് സജിമോൻ ആന്റണി സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ ട്രഷറർ ജോയി ചാക്കപ്പൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി ചർച്ചകൾ നടത്തി വരികയാണ്.