ADVERTISEMENT

ഭാരതം കണ്ട ഏറ്റവും പ്രഗത്ഭനും പ്രശസ്തനും ആയ കാർഷിക ശാസ്ത്രജ്ഞൻ ആരാണെന്നു ചോദിച്ചാൽ അതിനൊരുത്തരം മാത്രമേ ഉള്ളു, ഡോ. എം.എസ്.സ്വാമിനാഥൻ. ആഗോള ഹരിത വിപ്ലവത്തിന്റെ പിതാവായി അറിയപ്പെടുന്ന നോർമൻ ബോർലോഗുമായി സഹകരിച്ചു മെക്സിക്കോയിൽനിന്നും ഇറക്കുമതി ചെയ്ത സോനോറ 64, Lerma Rojao എന്നി അത്യുൽപാദന ശേഷിയുള്ള കുള്ളൻ ഗോതമ്പിനങ്ങൾ  ഇന്ത്യയിൽ പ്രചരിപ്പിച്ചതും പിന്നീട് നമ്മുടെ കാലാവസ്ഥയ്ക്കും അഭിരുചിക്കും അനുസരിച്ചുള്ള Sharbati Sonora മുതലുള്ള  അത്യുൽപാദനശേഷിയുള്ള ഗോതമ്പിനങ്ങൾ വികസിപ്പിച്ചെടുത്തതുമാണ് ഒരു കൃഷി ശാസ്ത്രജ്ഞൻ എന്ന നിലയിൽ ഡോ. സ്വാമിനാഥ്‌ന്റെ ഏറ്റവും വലിയ സംഭാവന. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന സ്ഥിതിയിൽനിന്നും നമ്മുടെ നാടിനെ ഭക്ഷ്യോൽപാദനത്തിൽ സ്വയം പര്യാപ്തതയിൽ എത്തിക്കുന്നതിന് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരഗാന്ധിയുടെ നിർദ്ദേശപ്രകാരം കേന്ദ്ര കൃഷി മന്ത്രിയും മന്ത്രാലയവുമായി യോജിച്ചു നടപ്പിലാക്കിയ ഗവേഷണ വികസന പ്രവർത്തനങ്ങളാണ് ഭാരതത്തിൽ കാർഷിക വിപ്ലവത്തിന് വഴി വെച്ചതും ഡോ. സ്വാമിനാഥനെ ഹരിതവിപ്ലവത്തിന്റെ സൂത്രധാരനായി അറിയപ്പെടാൻ ഇടയാക്കിയതും. ഭക്ഷ്യോൽപാദനം വർധിപ്പിക്കുന്നതിന് അവലംബിച്ച ഊർജിതകൃഷിയുടെ ഫലമായി മണ്ണിനും പ്രകൃതിക്കും ശോഷണം സംഭവിക്കുമെന്നു മനസ്സിലാക്കിയപ്പോൾ ഭാരതത്തിനു വേണ്ടത് നിത്യഹരിത വിപ്ലവം ആണെന്നു നിർദേശിച്ചതും ഡോ. സ്വാമിനാഥൻ തന്നെ ആയിരുന്നു. 

മികച്ച ശാസ്ത്ര വീക്ഷണം, പ്രവർത്തനരംഗത്തെ കർമ കുശലത, മികച്ച സംഘാടന ശേഷി, പ്രഭാഷണ പാടവം, സൗമ്യമായ പെരുമാറ്റം, പരസ്പര ബഹുമാനം, ധന്യമായ വിദ്യാർഥി സമ്പത്ത് എന്നിവ ഡോ. സ്വാമിനാഥനു ലോകോത്തര കാർഷിക ശാസ്ത്രജ്ഞനാകാൻ സഹായകമായിട്ടുണ്ട്.  ഭാരതത്തിലെ അറിയപ്പെടുന്ന കാർഷിക ഗവേഷണ പ്രസ്ഥാനങ്ങളുടെയും സ്ഥാപനങ്ങളുടെയും ചെയർമാൻ, മേധാവി, മാർഗദർശി എന്നീ നിലകളിൽ പ്രവർത്തിച്ച ഡോ. സ്വാമിനാഥനു നൊബേൽ സമ്മാനത്തിനു തുല്യമായി കണക്കാക്കാവുന്ന വേൾഡ് ഫുഡ് പ്രൈസ് ഉൾപ്പടെ 35ൽപ്പരം രാജ്യാന്തര അംഗീകാരങ്ങളും ഒട്ടേറെ ദേശീയ പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. കേന്ദ്ര കൃഷി മന്ത്രാലയത്തിനു കീഴിൽ കാർഷിക ഗവേഷണ വിദ്യാഭ്യാസ വകുപ്പിന്റെ സെക്രട്ടറിയായി ചരിത്രത്തിലാദ്യമായി ഐഎഎസ് കാരനല്ലാതെ നിയമിതനായ ഒരേയൊരു ശാസ്ത്രജ്ഞൻ ഡോ. സ്വാമിനാഥനാണ്. പദ്മശ്രീ, പദ്മഭൂഷൻ, പദ്മവിഭൂഷൻ, മരണാനന്തരം ഭാരത രത്നം എന്നിവ നൽകി ഭാരത സർക്കാർ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

തമിഴ്‌നാട് കാർഷിക സർവകലാശാലയിൽ ഡോ. സ്വാമിനാഥന്റെ സഹപാഠിയും റൈസ് സ്പെഷലിസ്റ്റ് എന്ന പേരിൽ അറിയപ്പെട്ടിരുന്നതുമായ കേരള കാർഷിക സർവകലാശാല ഗവേഷണ വിഭാഗം മേധാവി ആയിരുന്ന ഡോ. ആർ.ഗോപാലകൃഷ്ണൻ, സ്വാമിനാഥൻ സാറുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയിരുന്ന ഡോ. കെ.വി.പീറ്റർ എന്നിവരിൽനിന്ന് സ്വാമിനാഥൻ സാറിനെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞിരുന്നു. 

രണ്ടു മൂന്നു അവസരങ്ങളിൽ ഡോ. സ്വാമിനാഥനുമായി അടുത്തിടപഴകാനുള്ള അവസരവും എനിക്കുണ്ടായിട്ടുണ്ട്. കേരളത്തിലെ മികച്ച കർഷകനുള്ള കർഷകശ്രീ 2008 പുരസ്‌കാര നിർണയ സമിതിയുടെ അധ്യക്ഷൻ അദ്ദേഹമായിരുന്നു. ഭാരതത്തിലെ ധവള വിപ്ലവത്തിന്റെ സൂത്രധാരൻ ഡോ. വർഗീസ് കുര്യൻ, കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. കെ.ആർ.വിശ്വംഭരൻ, മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു എന്നിവരോടൊപ്പം  വിഎഫ്‌പിസികെ സിഇഒ എന്ന നിലയിൽ ഞാനും കമ്മിറ്റിയിൽ ഉണ്ടായിരുന്നു. എന്റെ ജീവിതത്തിലെ ഒരു മികച്ച അനുഭവമായിരുന്നു ചെന്നൈ താജ് ഹോട്ടലിൽ വെച്ചു നടന്ന കമ്മിറ്റിയിലെ ചർച്ചകളും ഇടപഴകലും. പിന്നീട് കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ട ചർച്ചകളിലും, ‌‌ ഞാൻ എഴുതിയ ‘Vegetable Crops’ എന്ന പുസ്തകത്തിനുള്ള അവതാരികയ്ക്കായും അദ്ദേഹവുമായി ബന്ധപ്പെടേണ്ടി വന്നിട്ടുണ്ട്. 

സഹപ്രവർത്തകരോടും അടുത്തിടപഴകുന്നവരോടും സമഭാവത്തിലും ബഹുമാനത്തിലുമുള്ള പെരുമാറ്റം, മറ്റുള്ളവരെ മോട്ടിവേറ്റ് ചെയ്യാനും അവരുടെ അഭിപ്രായങ്ങൾ ഉൾകൊള്ളാനുമുള്ള കഴിവ് എന്നിവ അദ്ദേഹത്തിന്റെ സവിശേഷതകൾ ആയിരുന്നു. മറ്റുള്ളവർക്ക് നല്ലൊരു മാതൃകയാക്കാവുന്ന മഹത്തായ ഒരു പ്രസ്ഥാനമാണ് സ്വാമിനാഥൻ സാർ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com