ADVERTISEMENT

സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. സെറ്റിൽ നേരിട്ട മാനസിക പീഡനത്തിനെതിരെ കോടതിയെ സമീപിച്ച കോസ്റ്റ്യൂം ഡിസൈനർ ലിജി പ്രേമൻ നൽകിയ പരാതിയിൽ വാസ്തവം ഉണ്ടെന്നും സിനിമയുടെ ക്രെഡിറ്റിൽ അവരുടെ പേര് ഒഴിവാക്കിയതിന് ഉത്തരവാദി സംവിധായകനാണെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി ബി.രാകേഷ് മനോരമ ഓൺലൈനോടു പറഞ്ഞു. നിർമാതാക്കളോടും ഒട്ടും സൗഹാർദ്ദപരമായിട്ടല്ല സംവിധായകന്റെ ഇടപെടൽ. ഏറെ ബുദ്ധിമുട്ട് സഹിച്ചാണ് മുൻപു നിശ്ചയിച്ച ദിവസത്തേക്കാൾ ഇരട്ടിയിലധികം ദിവസം ഷൂട്ടു നീണ്ടു പോയിട്ടും ചിലവ് വർധിച്ചിട്ടും സിനിമ പൂർത്തീകരിച്ചതെന്ന് ബി.രാകേഷ് പറയുന്നു. 

ചർച്ചയ്ക്ക് സംവിധായകൻ വന്നില്ല

കോസ്റ്റ്യൂം ഡിസൈനർ ലിജി പ്രേമൻ ആദ്യം ഫെഫ്കയിലാണ് പരാതി കൊടുത്തത്. ആ പരാതി പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഫെഫ്ക കൈമാറി. നടപടിക്രമം അനുസരിച്ച് ഞങ്ങൾ ‘രമേശന്റെയും സുമലതയുടെയും ഹദയഹാരിയായ പ്രണയകഥയുടെ’ നിർമാതാക്കളായ അജിത് തലാപ്പിള്ളിയേയും ഇമ്മാനുവൽ ജോസഫിനെയും വിളിച്ചു വരുത്തി. പരാതിക്കാരിയുടെ സാന്നിധ്യത്തിലാണ് ചർച്ചയ്ക്കായി അവരെ വിളിച്ചത്. സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളിനെയും വിളിച്ചെങ്കിലും സിനിമയുടെ തിരക്കുകളുണ്ടെന്നു പറഞ്ഞ് അദ്ദേഹം ചർച്ചയ്ക്ക് വന്നില്ല. അന്ന് കാര്യങ്ങൾ സംസാരിച്ചതിൽ വച്ച് ഞങ്ങൾ മനസിലാക്കിയത് നിർമാതാക്കളാണ് ലിജിയെ ആ പ്രൊജക്ടിൽ തുടരാൻ പ്രേരിപ്പിച്ചതും അവരെ സംരക്ഷിച്ചതും. 

ലിജി പ്രേമൻ, രതീഷ് ബാലകൃഷ്ണൻ പൊതുവാൾ (Photo: Special Arrangement)
ലിജി പ്രേമൻ, രതീഷ് ബാലകൃഷ്ണൻ പൊതുവാൾ (Photo: Special Arrangement)

തർക്കം ക്രെഡിറ്റിന്റെ പേരിൽ

സംവിധായകനുമായി പ്രശ്നമുണ്ടായതിനെ തുടർന്ന് ലിജി ആ സിനിമ ഉപേക്ഷിച്ചു പോയെങ്കിലും നിർമാതാക്കൾ അവർക്കുള്ള പ്രതിഫലം നൽകിയിട്ടുണ്ട്. മുഴുവൻ പടം ചെയ്യുന്നതിനാണല്ലോ കരാർ. പൈസയുടെ കാര്യത്തിൽ അവർക്കു തർക്കമുണ്ടായിരുന്നില്ല. ക്രെഡിറ്റിന്റെ കാര്യത്തിലാണ് അവർ അവകാശം ഉന്നയിച്ചത്. ലിജിയുടെ പേര് സിനിമയിൽ വയ്ക്കണമെന്ന കർശനമായ നിർദേശം ഫെഫ്കയും പ്രൊഡ്യൂസേഴ്സ് യൂണിയനും സിനിമയുടെ നിർമാതാക്കൾക്കു നൽകിയിരുന്നു. സിനിമ നിർമാതാവിന്റെ നിയന്ത്രണത്തിലാണെങ്കിലും സംവിധായകനാണല്ലോ ഈ ജോലി ചെയ്യിപ്പിക്കുന്നത്. 

സംവിധായകൻ കാണിക്കുന്നത് അക്രമം

സിനിമയുടെ റിലീസിന് ഏതാനും ദിവസം മുൻപ്, ഈ സിനിമയുടെ നിർമാതാക്കൾ അസോസിയേഷനിലേക്ക് വിളിച്ചു. സംവിധായകൻ ലിജിയുടെ പേര് ക്രെഡിറ്റിൽ ഉൾപ്പെടുത്താൻ സമ്മതിക്കുന്നില്ലെന്നു പറഞ്ഞു. ആ വിവരം ഞങ്ങൾ ഉടൻ ഫെഫ്കയെ അറിയിച്ചു. അവരും സംവിധായകനെ വിളിച്ച് കർശനമായ നിർദേശം വീണ്ടും കൊടുത്തു. ഒടുവിൽ ലിജിയുടെ പേര് ഫസ്റ്റ് യൂണിറ്റ് കോസ്റ്റ്യൂം എന്നു വച്ചു കൊടുത്തു. കൃത്യമായ ക്രെഡിറ്റല്ല കൊടുത്തത്. ലിജിയാണ് എല്ലാ കോസ്റ്റ്യൂമും ഡിസൈൻ ചെയ്തതെന്ന് നിർമാതാക്കൾ സമ്മതിക്കുന്നു. അതിൽ നിർമാതാക്കൾക്ക് എതിരഭിപ്രായം ഇല്ല. ഈ പ്രശ്നത്തിൽ സംവിധായകൻ മാത്രമാണ് കുറ്റക്കാരൻ, നിർമാതാക്കൾ അല്ല. ലിജി പറഞ്ഞതു പോലെ 45 ദിവസത്തെ വർക്ക് ആണെന്നു പറഞ്ഞാണ് ഷൂട്ട് തുടങ്ങിയത്. അതാണ് 110 ദിവസത്തോളം നീണ്ടത്. വലിയ ആർടിസ്റ്റുകളൊന്നും ഇല്ലാത്ത സിനിമയാണെന്നോർക്കണം. എന്തു വലിയ അക്രമമാണ് സംവിധായകൻ കാണിക്കുന്നത് ! വൻ സാമ്പത്തിക നഷ്ടമാണ് ഇതിലൂടെ നിർമാതാക്കൾക്ക് നേരിടേണ്ടി വന്നത്. 

ഒപ്പം പ്രവർത്തിക്കുന്നത് ദുഷ്കരം

രതീഷ് ബാലകൃഷ്ണ പൊതുവാൾ എന്ന സംവിധായകനൊപ്പം പ്രവർത്തിക്കുന്നത് ദുഷ്കരമാണെന്ന് ചിത്രത്തിന്റെ നിർമാതാക്കളും സമ്മതിച്ചിട്ടുള്ളതാണ്. എങ്ങനെയൊക്കെയോ സിനിമ അവർ തീർക്കുകയായിരുന്നു. ഒരു രീതിയിലും അദ്ദേഹത്തിനൊപ്പം യോജിച്ചു പോകുവാൻ കഴിയുന്നതല്ലെന്ന് നിർമാതാക്കൾ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അവർ രേഖാമൂലം പരാതിയൊന്നും തന്നിട്ടില്ല. പക്ഷേ, പലപ്പോഴും വാക്കാൽ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞിട്ടുണ്ട്. ലിജിയുടെ പ്രശ്നം വന്നപ്പോൾ അവർ പറഞ്ഞത്, ശരിക്കും വലിയ പീഡനമാണ് രതീഷിൽ നിന്ന് പലർക്കും നേരിടേണ്ടി വന്നിട്ടുള്ളത് എന്നാണ്. ആ സിനിമയുടെ ബിസിനസ് ഒന്നും നടന്നിട്ടില്ല. സങ്കടകരമായ അവസ്ഥയാണ് ഇത്.  

English Summary:

The Producers Association takes a stand against director Ratheesh Balakrishnan Poduval in the costume designer Liji Preman issue.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com