ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

സംവിധാനം ഗിരീഷ് എ.ഡി., നായകൻ നസ്‌ലിൻ– ഈ കോംബോ കേൾക്കുമ്പോൾ തന്നെ പ്രേക്ഷകരുടെ ചുണ്ടിലൊരു ചിരി വിരിയും. ചില കുരുത്തക്കേടുകൾ ഒപ്പിച്ചതിനു ശേഷം ചില നസ്‌ലിൻ കഥാപാത്രങ്ങൾ ചിരിക്കുന്നൊരു ചിരിയില്ലേ? അതുപോലൊന്ന് ! ഒരുപാട് പൊട്ടിച്ചിരികൾക്കു പകരം അങ്ങനെയൊരു ‘നൈസ്’ ചിരി സമ്മാനിക്കുന്നതാണ് സജിൻ ചെറുകയിലിന്റെ തിരക്കഥയിൽ ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ‘ഐ ആം കാതലൻ’ എന്ന ചിത്രം. 

‘അജ്ഞരായി’ ഇരിക്കാൻ ഇന്റർനെറ്റ് ഒരുക്കിത്തരുന്ന സൗകര്യങ്ങളുടെ സാധ്യതകളെ സൂചിപ്പിക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന ഒരു വാചകമുണ്ട്. ‘On the internet, nobody knows you are a dog’. ന്യൂയോർക്ക് മിറർ എന്ന പത്രത്തിൽ ഒരിക്കൽ പ്രത്യക്ഷപ്പെട്ട കാർട്ടൂണിന് അടിക്കുറിപ്പായി നൽകിയ ഒരു കൊച്ചു വാചക‌മാണിത്. സിനിമയുടെ ആമുഖമായി സ്ക്രീനിൽ തെളിയുന്നത് ഈ വാചകമാണ്. സിനിമയുടെ ട്രെയിലറിൽ നിന്നു വ്യക്തമാകുന്നതു പോലെ തന്നെ സംഭവം ഹാക്കിങ് ആണ്. പക്ഷേ, ആര്, എന്തിന്, ആർക്കു വേണ്ടി– ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് ഐ ആം കാതലൻ എന്ന കൊച്ചു സിനിമ. 

ഗിരീഷ് എ.ഡിയുടെ സിഗ്നേച്ചർ ആയി മാറിയ കട്ട ലോക്കൽ വൈബ് തന്നെയാണ് ഈ സിനിമയുടെയും കഥ പറച്ചിലിന്റെ രസം. ഇരിങ്ങാലക്കുട–കൊടുങ്ങല്ലൂർ റേഞ്ചിലാണ് കഥാനായകനായ വിഷ്ണുവിന്റെ ഓട്ടങ്ങൾ. കുറച്ചു സപ്ലിയൊക്കെ ഉണ്ടെങ്കിലും ‘ബുദ്ധിയാണു സാറെ ഇവന്റെ മെയിൻ’ എന്ന ലൈനിലാണ് വിഷ്ണു. നസ്ലിന് കൃത്യമായി തയ്പിച്ചു വച്ച കഥാപാത്രം! ആത്മവിശ്വാസക്കുറവും അതിനേക്കാളെറെ ഈഗോയുമുള്ള ചെറുപ്പക്കാരനെ അതിഗംഭീരമായി തന്നെ നസ്ലിൻ അവതരിപ്പിച്ചിട്ടുണ്ട്. എത്രയാവർത്തി കണ്ടാലും ബോറടിപ്പിക്കാത്ത ‘നസ്‌ലിൻ മാജിക്’ കൂടിയാകുമ്പോൾ ആ കഥാപാത്രം പ്രേക്ഷകരുടെ മനസ്സിലേക്ക് സിംപിൾ ആയി കയറിക്കൂടും. പ്രേമലുവിൽ കണ്ടത്ര ലൗഡല്ല കാതലനിലെ വിഷ്ണു. ആ വ്യത്യാസം പ്രേക്ഷകരിലേക്ക് കൃത്യമായി വരച്ചിടാൻ നസ്ലിനു കഴിയുന്നുണ്ട്. 

അൻഷിമ അനിൽകുമാറാണ് നസ്‌ലിന്റെ നായികയായ ശിൽപയെ അവതരിപ്പിക്കുന്നത്. നസ്‌ലിനൊപ്പം കട്ടയ്ക്കും നിൽക്കുന്ന പ്രകടനമാണ് അൻഷിമയും ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്. കൂട്ടത്തിലൊരാളെപ്പോലെ തോന്നിപ്പിക്കുകയും എന്നാൽ പ്രകടനത്തിലൂടെ അമ്പരപ്പിക്കുകയും ചെയ്യുന്നുണ്ട് അൻഷിമയുടെ ശിൽപ. ഈ രണ്ടു കഥാപാത്രങ്ങളാണ് സിനിമയെ മുൻപോട്ടു കൊണ്ടുപോകുന്നത്. പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാൻ പ്രകടനത്തിലൂടെ ഇവർക്കു കഴിയുന്നുണ്ട് എന്നതു തന്നെയാണ് സിനിമയുടെ വലിയ പോസിറ്റീവ്. എത്തിക്കൽ ഹാക്കറായി സിനിമയിൽ പ്രത്യക്ഷപ്പെട്ടുന്ന ലിജോമോളും ഒരൽപം നാടകീയമായേക്കാവുന്ന രംഗങ്ങളെ സ്വാഭാവിക മീറ്ററിൽ പിടിച്ചു കെട്ടുന്നതിൽ വിജയിക്കുന്നുണ്ട്. 

തണ്ണീർമത്തൻ ദിനങ്ങളിലെപ്പോലെ നമ്മുടെ ചുറ്റുവട്ടങ്ങളിൽ നിന്നു കണ്ടെടുക്കാൻ കഴിയുന്നവരാണ് ഈ സിനിമയിലെ എല്ലാ കഥാപാത്രങ്ങളും. അത്രയും സ്വാഭാവികവും റിയലിസ്റ്റിക്കുമാണ് കഥാപാത്രനിർമിതികളും അതിന്റെ കാഴ്ചകളും. ഉദാഹരണത്തിന്, നസ്‌ലിൻ അവതരിപ്പിക്കുന്ന വിഷ്ണുവിന്റെ സുഹൃത്തുക്കളെ എടുക്കാം. കംപ്യൂട്ടർ ഷോപ്പ് നടത്തുന്ന അനീഷേട്ടനും ഓട്ടോ ഡ്രൈവർ ഉദയനും വളരെ പെട്ടെന്ന് പ്രേക്ഷകർക്ക് റിലേറ്റ് ആകും. റിയൽ ലൈഫിൽ ക്യാമറ വച്ചെടുത്തതു പോലെ തോന്നിപ്പിക്കും, ഈ മൂവർ സംഘത്തിന്റെ ചില സീനുകൾ. അനീഷായി വിനീത് വിശ്വവും ഉദയനായി അർഷാദ് അലിയുമാണ് സ്ക്രീനിലെത്തുന്നത്. അൽപമെങ്കിലും നാടകീയത ആവശ്യപ്പെടുന്ന രണ്ടു കഥാപാത്രങ്ങളാണ് സിനിമയിലുള്ളത്. ദിലീഷ് പോത്തൻ അവതരിപ്പിക്കുന്ന ചാക്കോ പെരിയാടനും വിനീത് വാസുദേവന്റെ മാത്യു തോമസും. അതു നല്ല വെടിപ്പായി ഇരുവരും ചെയ്തുവച്ചിട്ടുമുണ്ട്. 

വലിയ ജാർഗണുകളും സാങ്കേതികപദങ്ങളും ഉപയോഗിച്ച് അനാവശ്യ ഹൈപ്പുണ്ടാക്കാതെ സിംപിളായി കഥ പറയുകയാണ് സജിൻ ചെറുകയിൽ എന്ന തിരക്കഥാകൃത്ത്. കാഞ്ഞ ബുദ്ധിയുള്ള ഈ ദേസി ഹാക്കറെ യുക്തിഭദ്രമായി എഴുതി വച്ചിട്ടുണ്ട്. ഹൂഡി ധരിച്ച് ബർഗറും കോളയും കുടിച്ചു ഇരുട്ടു മുറിയിലിരുന്ന് ഹാക്കിങ് നടത്തുന്ന ക്ലീഷെ പരിപാടികളെ പൊട്ടിച്ച് കയ്യിൽ തരുന്നുണ്ട് സിനിമ. സിനിമയിലെ രണ്ടു ഹാക്കർമാരും കാഴ്ചയിലും പ്രകടനത്തിലും പ്രേക്ഷകരുടെ ഇഷ്ടം നേടും. മാത്രമല്ല, അനാവശ്യമായി സിനിമ വലിച്ചു നീട്ടുന്നുമില്ല. സിനിമയിൽ രസകരമായ ഒരു കഥാപാത്രത്തെയും സജിൻ അവതരിപ്പിക്കുന്നുണ്ട്. 

i-am-kathalan-latest

സിദ്ധാർഥ പ്രദീപ് ആണ് സിനിമയുടെ സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. സിനിമയ്ക്ക് ഒരു ഐഡന്റിറ്റി നൽകുന്നുണ്ട് സിദ്ധാർഥയുടെ സംഗീതം. സിനിമയുടെ പശ്ചാത്തലത്തോട് ഇഴകിചേർന്നുകിടക്കുന്ന സംഗീതം പലപ്പോഴും ഒരു ഹൃദയത്തുടിപ്പ് പോലെ പ്രേക്ഷകർക്ക് അനുഭവപ്പെടും. എപ്പോഴും ഹൃദയം തുടിക്കുന്നുണ്ടെങ്കിലും ചില നേരങ്ങളിൽ നാം ശരിക്കും ഈ മിടിപ്പ് നെഞ്ചിൽ അനുഭവിക്കുമല്ലോ. അതുപോലെയാണ് സിനിമയിൽ സംഗീതത്തെ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ആകാശ് ജോസഫ് വർഗീസ് ആണ് ചിത്രത്തിന്റെ എഡിറ്റർ. നസ്‌ലിന്റെയും അൻഷിമയുടെയും പ്രണയത്തെ മനോഹരമായി സിനിമയിൽ പലയിടങ്ങളിൽ ഉൾച്ചേർത്തു വച്ചിരിക്കുന്നതിൽ എഡിറ്ററുടെ കൈമിടുക്കു കാണാം. കംപ്യൂട്ടർ കോഡുകൾ സ്ക്രീനിൽ ഓടിക്കൊണ്ടിരിക്കുന്നതു പോലും മടുപ്പിക്കാത്ത കാഴ്ചയായി പരിവർത്തനം ചെയ്തിട്ടുണ്ട് ഛായാഗ്രാഹകൻ ശരൺ വേലായുധൻ. വളരെ സാധാരണമായ കഥാപാരിസരങ്ങളെ അതിന്റെ സ്വാഭാവികതയോടെയും അതേസമയം എൻഗേജിങ് ആയും ശരൺ പ്രേക്ഷകരിലേക്കെത്തിക്കുന്നു. 

ഗോകുലം ഗോപാലനും പോൾ വർഗീസും ഡോ.കൃഷ്ണമൂർത്തിയും ചേർന്നു നിർമിച്ചിരിക്കുന്ന ചിത്രം നല്ലൊരു എന്റർടെയ്നറാണ്. എന്നാൽ‌, ഐ ആം കാതലൻ മറ്റൊരു ‘പ്രേമലു’ അല്ല. ആ തരത്തിലുള്ള ചിരികളുമല്ല സിനിമ പങ്കുവയ്ക്കുന്നതും. കൊച്ചു കൊച്ചു വിജയങ്ങൾ മാത്രം ആഗ്രഹിക്കുന്ന ഒരു ദേസി ഹാക്കറുടെ നിർദോഷമായ പ്രതികാരമാണ് ഐ ആം കാതലൻ. പ്രേമവും ബ്രേക്ക് അപ്പും ഒഴിവാക്കലും ഈഗോ ക്ലാഷുമൊക്കെയുള്ള രസികൻ ഒരു പോസ്റ്റ് എൻജിനീയറിങ് ഐടി ഗാഥ!

English Summary:

I Am Kathalan Malayalam Movie Review And Rating

REEL SMILE

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com