ഇതു ‘ചിരിവാർ’; ‘പരിവാർ’ റിവ്യു
Parivar

Mail This Article
പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെയായി വേർപിരിയാൻ ആകാത്ത വിധം ബന്ധപ്പെടുന്നതും, കൂടുമ്പോൾ ഇമ്പം ഉണ്ടാക്കുന്നതുമാണ് കുടുംബം. പിണക്കങ്ങളുടെ ആയുർദൈർഘ്യം കുറച്ചുകൊണ്ട് സന്തോഷത്തോടെ കഴിഞ്ഞുപോകുന്ന ഒട്ടേറെ കുടുംബങ്ങളെ നമുക്ക് ചുറ്റും കാണാം. എന്നാൽ അവർക്കിടയിലും കൊച്ചുകൊച്ചു പിണക്കങ്ങൾ ഇടയ്ക്ക് എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടാവും. അങ്ങനെ ഉണ്ടായ ഒരു കൊച്ചു പിണക്കത്തിന്റെയും അതിലൂടെ ഉണ്ടാവുന്ന വലിയ ഇണക്കത്തിന്റെയും കഥ പറയുകയാണ് ‘പരിവാർ’. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കുടുംബത്തിലെ ‘യുദ്ധ’വും അതുണ്ടാക്കുന്ന പ്രശ്നങ്ങളും ആണ് ചിത്രത്തിന്റെ കാതൽ.
ഇന്ത്യയിലെത്തിയ സായിപ്പിന്റെ ജോലിക്കാരൻ ആയിരുന്ന 99കാരൻ ഭാസ്കരപിള്ളയ്ക്ക് രണ്ടു ഭാര്യമാരിലായി 5 മക്കളാണ് ഉള്ളത്. ആദ്യ ഭാര്യയുടെ മക്കളാണ് ധർമേന്ദ്രയും ഭീമനും. സഹദേവനും നകുലനും അർജുനനും ആണ് രണ്ടാം ഭാര്യയിലെ മക്കൾ. ഏറ്റവും ഇളയ മകനായ അർജുനനാണ് ഭാസ്കരനെ സംരക്ഷിക്കുന്നത്. പ്രായാധിക്യം മൂലമുള്ള ഭാസ്കരന്റെ തളർച്ചയിൽ ഏറ്റവും കൂടുതൽ വിഷമിക്കുന്നതും അർജുനനാണ്. അടുത്ത വീട്ടിലെ വാസുവും അയാളുടെ കുടുംബവും ആണ് അച്ഛനെ നോക്കുന്നതിൽ അർജുനനെ സഹായിക്കുന്നത്. വാസുവിന്റെ മകൾ മിനിയാണ് ഭാസ്കരന്റെ ആരോഗ്യ കാര്യങ്ങൾ നോക്കുന്നത്. അച്ഛന്റെ സംരക്ഷണത്തിനായി മകൻ ഭീമനും കുടുംബത്തിന്റെ പരിസരത്ത് തന്നെയാണ് താമസിക്കുന്നത്.
തനിക്ക് കിട്ടിയ കുടുംബ സ്വത്ത് വിറ്റ് ഒറ്റത്തടിയായി നടക്കുന്ന ഭീമനും ഇടയ്ക്കൊക്കെ അച്ഛന്റെ കാര്യത്തിൽ ശ്രദ്ധാലുവാണ്. മഴക്കാലമായതോടെ ഭാസ്കരന്റെ ആരോഗ്യ നിലയിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നു. വലിവ് കൂടിയതോടെ അയാളുടെ മരണം ആസന്നമായതായി വാസു ഉൾപ്പെടെയുള്ളവർ വിധിയെഴുതുന്നു. മറ്റു മക്കളെ കൂടി കുടുംബത്തിലേക്ക് വിളിച്ചു വരുത്താൻ അയാൾ നകുലനോട് ആവശ്യപ്പെടുകയാണ്. നകുലനും സഹദേവനും കുടുംബവീട്ടിൽ എത്തുന്നതോടെയാണ് കുടുംബത്തിലെ പ്രശ്നങ്ങൾ ആരംഭിക്കുന്നത്. രാഷ്ട്രീയ പ്രവർത്തകനായ സഹദേവനും ഭാര്യ ഗീതയും നകുലന്റെ ഭാര്യയായ നിഷയ്ക്കും അച്ഛന്റെ സ്വത്ത് വീതം വച്ചതിൽ ഇഷ്ടക്കുറവുണ്ട്. അച്ഛന്റെ കയ്യിൽ കിടക്കുന്ന സായിപ്പ് സമ്മാനിച്ച വജ്ര മോതിരം ആണ് ഇരു കുടുംബക്കാരും ലക്ഷ്യമിടുന്നത്.
അത് സ്വന്തമാക്കാനായി ഇരു കൂട്ടരും ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന രസകരമായ മുഹൂർത്തങ്ങളാണ് ചിത്രത്തിൻറെ പ്രധാന ആകർഷണം. ജീവിച്ചിരിക്കുമ്പോൾ അച്ഛന്റെ മോതിരം കൈമാറ്റം ചെയ്യാൻ പാടില്ല എന്ന ഇളയച്ഛന്റെ നിർദ്ദേശം മക്കൾക്കിടയിൽ അതൃപ്തി ഉണ്ടാക്കുന്നു. അതുകൊണ്ടുതന്നെ അച്ഛന്റെ മരണം മക്കൾ വളരെയധികം ആഗ്രഹിക്കുകയാണ്. മരണ സമയം അറിയുന്നതിനായി ഇളയച്ഛനിലൂടെ ജ്യോതിഷത്തിന്റെ സഹായവും അവർ തേടുന്നു. മോതിരം കൈക്കൽ ആക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടയിൽ അച്ഛൻ മരിക്കുന്നതോടെയാണ് കഥയുടെ ഗതി തന്നെ മാറുന്നത്. മൂത്തവനായ ധർമ്മേന്ദ്രൻ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അയാളുടെ ഭാര്യയും മകനും കൂടി അച്ഛന്റെ മരണശേഷം വീട്ടിലേക്ക് എത്തുന്നതോടെ കഥയുടെ പിരിമുറുക്കം വർധിക്കുന്നു. ഇരുവരും എന്തിനാണ് വീട്ടിലേക്ക് എത്തിയതെന്ന് തിരക്കുന്ന ബന്ധുക്കളുടെ മാനസികാവസ്ഥയും ധർമ്മേന്ദ്രന്റെ ബുദ്ധിവളർച്ചയില്ലാത്ത മകൻ കാട്ടിക്കൂട്ടുന്ന വികടത്തരങ്ങളും എല്ലാം തുടർന്നുള്ള ചിരി മുഹൂർത്തങ്ങൾ ആയി മാറുകയാണ്.
ഒരു മോതിരം കൊണ്ടുണ്ടാകുന്ന ചില പ്രശ്നങ്ങൾ അവതരിപ്പിക്കുക എന്നതിലുപരിയായി സ്ഥാനമാനങ്ങൾക്കും സമ്പത്തിനും വേണ്ടിയുള്ള മനുഷ്യന്റെ ആർത്തിയും, അതിനുവേണ്ടി ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന വിവേകപരമല്ലാത്ത പെരുമാറ്റങ്ങളും ഒക്കെ ചിത്രത്തിൽ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. കുടുംബത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നിട്ടിറങ്ങുന്നവർക്കിടയിലെ ഗൂഢ ലക്ഷ്യങ്ങളും പണത്തിനു വേണ്ടി കുടുംബത്തെ മറക്കുന്നവരുടെ മാനസികാവസ്ഥയും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മിനി മോളും അർജുനനും തമ്മിലുള്ള പ്രണയവും ചേർത്തുനിർത്തലിന്റെ ഭംഗിയും ചിത്രത്തെ വേറിട്ടതാകുന്നു.
കുടുംബത്തിൽ അച്ഛൻ ഉണ്ടായിരുന്നപ്പോൾ ഉള്ള ഒത്തൊരുമയും സഹകരണവും ഒക്കെ അതിനുശേഷം പതിയെ ഇല്ലാതാവുന്നതും തുടർന്ന് മക്കൾക്കിടയിലെ സ്പർദ്ധ വർധിക്കുന്നതും വളരെ രസകരമായാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. വിശ്വാസവും അവിശ്വാസവും കൂടിക്കലർന്ന ചില ചിന്തകളും ആക്ഷേപകരൂപത്തിൽ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ആചാരങ്ങളെല്ലാം സമൂഹത്തിൽ നടത്തേണ്ടതാണെന്നും അത് സ്വന്തം കുടുംബത്തിലേക്ക് വരുമ്പോൾ ഉണ്ടാവുന്ന പ്രശ്നങ്ങളും ചിത്രത്തിൽ പറഞ്ഞു പോകുന്നു. നമ്മുടെ സമൂഹത്തിൽ സമീപകാലത്തുണ്ടായ ചില പ്രശ്നങ്ങളെയും ചിത്രം ഓർമിപ്പിച്ചേക്കും.
മൂത്തമകൻ ഭീമൻ ആയി ഇന്ദ്രൻസ് മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ സഹദേവൻ ആയി ജഗദീഷും നകുലനായി പ്രശാന്ത് അലക്സാണ്ടറും നന്നായി തിളങ്ങി. മീനരാജ്, ഭാഗ്യ, ഋഷികേശ് സോഹൻ സീനുലാൽ, പ്രമോദ് വെളിയനാട്, ഉണ്ണി നായർ, ഷാബു പ്രൗദീൻ,ആൽവിൻ മുകുന്ദ്, വൈഷ്ണവ്, അശ്വന്ത് ലാൽ, ഹിൽഡ സാജു, ഉണ്ണിമായ നാലപ്പാടം, ഷൈനി വിജയൻ, ശോഭന വെട്ടിയാർ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചെറിയ റോളുകളിൽ എത്തിയവർ പോലും അവരുടെ കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ചത് ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു.
ഉത്സവ് രാജീവ്,ഫഹദ് നന്ദു എന്നിവരുടേതാണ് തിരക്കഥ. അൽഫാസ് ജഹാംഗീർ ആണ് ഛായാഗ്രഹണം.ചിത്രത്തിലെ ഗാനങ്ങളും കഥയോട് ചേർന്ന് നിൽക്കുന്നതായിരുന്നു. ഓട്ടൻതുള്ളലിന്റെ രീതിയിൽ അവതരിപ്പിച്ച ഗാനം വളരെ മനോഹരവും കാലികപ്രസക്തവുമാണ്. സന്തോഷ് വർമയാണ് ഗാനങ്ങൾ എഴുതിയത്. ബിജിബാലിന്റേതാണ് സംഗീതം. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവ്, സജീവ് പി.കെ. എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.