ADVERTISEMENT

ന്യൂഡൽഹി ∙ കാനഡയിൽനിന്ന് ഹൈക്കമ്മിഷണറെ മടക്കിവിളിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശത്രുരാജ്യങ്ങളുടേതു പോലെയായി. ജി–20 ഉച്ചകോടിക്കിടെയുണ്ടായ അലോസരങ്ങളെ തുടർന്ന് ഇരുരാജ്യങ്ങളും ഹൈക്കമ്മിഷനുകളിലെ നാൽപതോളം പേരെ പിൻവലിച്ചിരുന്നു. തുടർന്ന് ഔപചാരികവും അല്ലാത്തതുമായ ചർച്ചകളിലൂടെ ബന്ധം കൂടുതൽ മോശമാകാതിരിക്കാൻ ശ്രദ്ധിച്ചുവരികയായിരുന്നു.

ഏതാനും ദിവസങ്ങളായി കനേഡിയൻ നേതൃത്വം നടത്തിയ പരാമർശങ്ങൾ ഇന്ത്യയ്ക്ക് തീർത്തും സ്വീകാര്യമല്ലാത്തതായിരുന്നു. അതുകൊണ്ടാണ് ഇന്ത്യൻ വിദേശമന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവന ശക്തമായ ഭാഷയിലായതും. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ പ്രസ്താവനയിൽ പേരെടുത്തു വിമർശിക്കുന്നു. സാധാരണഗതിയിൽ വിദേശഭരണകൂടങ്ങളുടെ നടപടികളെയും തീരുമാനങ്ങളെയും വിമർശിക്കുമ്പോഴും ഭരണാധികാരികളെ പേരെടുത്തു പറയാറില്ല. 

കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് വർമയ്ക്കു നേരെ നിജ്ജർ വധത്തിന്റെ പേരിൽ കാനഡ ആരോപണമുയർത്തിയതാണു ശക്തമായ പ്രതികരണത്തിന് ഇന്ത്യയെ പ്രേരിപ്പിച്ചത്.  കുടിയേറ്റനയത്തെ അനുകൂലിക്കുന്നവരാണ് ട്രൂഡോയുടെ ലിബറൽ പാർട്ടി. സിഖുകാരുടെ പിന്തുണ പാർട്ടിക്ക് ആവശ്യമാണ്. പ്രത്യേകിച്ചും ജഗ്‌മിത് സിങ് നയിക്കുന്ന, 24 അംഗങ്ങളുള്ള ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻഡിപി) സെപ്റ്റംബർ ആദ്യം പിന്തുണ പിൻവലിച്ചതോടെ സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ട സാഹചര്യത്തിൽ.

നയതന്ത്ര പ്രസ്താവനകളിൽ പതിവില്ലാത്ത, ആഭ്യന്തരരാഷ്ട്രീയത്തെക്കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ടായതിൽനിന്നു തന്നെ ബന്ധങ്ങൾ വഷളായെന്നു വ്യക്തം. കഴിഞ്ഞ ദിവസം ലാവോസിൽ ഇന്ത്യ–ആസിയാൻ ഉച്ചകോടിയോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രൂഡോയും തമ്മിൽ അനൗപചാരിക ചർച്ചകളുണ്ടായെങ്കിലും തുടർന്നുള്ള പ്രസ്താവനകൾ ബന്ധങ്ങൾ മോശമാകുന്നതിന്റെ സൂചന നൽകിയിരുന്നു. 

ബന്ധങ്ങൾ വഷളാകുന്നതോടെ ഇന്ത്യയിൽ പൊതുവേ പരക്കുന്ന ആശങ്ക കുടിയേറ്റം, വീസ, യാത്രാ സൗകര്യങ്ങൾ തുടങ്ങിയവ സംബന്ധിച്ചാണ്. കഴിഞ്ഞ വർഷം നാൽപതോളം ഉദ്യോഗസ്ഥരെ ഇരു രാജ്യങ്ങളും മടക്കിവിളിച്ചപ്പോൾ വീസ നടപടികൾ മന്ദഗതിയിലായിരുന്നു. വീസ അനുവദിക്കുന്നതിൽ കൂടുതൽ നിയന്ത്രണങ്ങൾ വരുമോയെന്ന സന്ദേഹവുമുണ്ട്.

English Summary:

India – Canada: A wounding relationship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com