സുരക്ഷ: കോഴിക്കോട് വിമാനത്താവളം മുന്നിൽ

Mail This Article
കരിപ്പൂർ ∙ വിമാന അപകടത്തിന്റെ പശ്ചാത്തലത്തിൽ ഉയരുന്ന ചർച്ചകളിൽ പ്രധാന വിഷയമാണു കോഴിക്കോട് വിമാനത്താവളത്തിലെ സൗകര്യങ്ങൾ. നേരത്തേതന്നെ വലിയ വിമാനങ്ങൾക്ക് അനുമതിയുണ്ടെങ്കിലും 5 വർഷത്തിനിടെ ആകാശ സുരക്ഷയുടെ കാര്യത്തിൽ വൻ കുതിപ്പാണു വിമാനത്താവളത്തിൽ ഉണ്ടായത്. ടേബിൾ ടോപ് റൺവേ ആയ കരിപ്പൂരിൽ ഡിജിസിഎയുടെ നിർദേശപ്രകാരം ഒരുക്കിയത് അത്യാധുനിക സൗകര്യങ്ങളാണെന്നു ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു.
∙ 2015 മുതൽ 2018 വരെ വലിയ വിമാനങ്ങൾക്കു നിരോധനം ഏർപ്പെടുത്തി, 2850 മീറ്റർ റൺവേ ബലപ്പെടുത്തി. ഏതു കാലാവസ്ഥയിലും വലിയ വിമാനങ്ങൾക്കുള്ള ശക്തമായ റൺവേ ആയി.
∙ റിസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) 90 മീറ്റർ ആയിരുന്നു. റൺവേയിൽനിന്ന് 150 മീറ്റർ ചേർത്ത് 240 മീറ്റർ ആക്കി.
∙ വിമാന ചക്രങ്ങൾ ഉരസി റൺവേ പ്രതലത്തിൽ മിനുസം കൂടുമ്പോൾ ഘർഷണം കുറയും. മഴയിൽ വിമാനം തെന്നിപ്പോകാനുള്ള സാധ്യതയുണ്ട്. അതൊഴിവാക്കാൻ ഇടയ്ക്കിടെ ഘർഷണം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നു. ഘർഷണ പരിശോധനയ്ക്കും മറ്റുമുള്ള യന്ത്രസംവിധാനങ്ങൾ കരിപ്പൂരിനു സ്വന്തമായി ഉണ്ട്. നേരത്തേ ചെന്നൈയിൽനിന്ന് എത്തിക്കുകയായിരുന്നു.
∙ എയർട്രാഫിക് കൺട്രോൾ (എടിസി) വിഭാഗം ശക്തമാക്കി. വൈമാനികർക്കു റൺവേ കാണുന്നതിനും ആശയവിനിമയം എളുപ്പമാക്കുന്നതിനും റഡാറുമായി ബന്ധിപ്പിച്ചുള്ള എഡിഎസ്ബി (ഓട്ടമാറ്റിക് ഡിപ്പൻഡന്റ് സർവൈലൻസ് - ബ്രോഡ്കാസ്റ്റ്) സംവിധാനം ഒരുക്കി.
∙ പ്രതികൂല കാലാവസ്ഥയിൽ വിമാനം ഇറക്കാൻ 2 പുതിയ ഐഎൽഎസ് (ഇൻസ്ട്രുമെന്റൽ ലാൻഡിങ് സിസ്റ്റം), വൈമാനികരും ആകാശ ഗതാഗത നിയന്ത്രണ വിഭാഗവും തമ്മിലുള്ള ആശയ വിനിമയത്തിന് ആധുനിക ഡിവിഒആർ എന്നിവ സ്ഥാപിച്ചു.
∙ വിമാനമിറക്കാൻ രാത്രിയിൽ സഹായകമാകുന്ന സിംപിൾ ടച്ച് സോണൽ ലൈറ്റ് ഉൾപ്പെടെ പ്രകാശ സംവിധാനങ്ങൾ ഒരുക്കി.
37 പേർ ആശുപത്രി വിട്ടു
കോഴിക്കോട് ∙ കരിപ്പൂർ വിമാന അപകടത്തിൽ പരുക്കേറ്റു വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച 37 പേർ ഇതുവരെ ആശുപത്രി വിട്ടു. ചികിത്സയിൽ കഴിയുന്ന 74 പേരിൽ 28 പേരുടെ നില ഗുരുതരമായി തുടരുകയാണ്. 2 പേർ വെന്റിലേറ്ററിലാണ്. 21 കുട്ടികൾ ചികിത്സയിൽ ഉണ്ട്. മലപ്പുറത്തും കോഴിക്കോടുമായി 99 പേരാണ് നിലവിൽ ചികിത്സയിൽ ഉള്ളത്.
ക്യാപ്റ്റൻ സാഠേയ്ക്ക് ഇന്ന് യാത്രാമൊഴി
മുംൈബ ∙ കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് ദീപക് വസന്ത് സാഠേയുടെ മൃതദേഹം ഇന്നു മുംബൈ വിക്രോളിയിലെ ശ്മശാനത്തിൽ സംസ്കരിക്കും. പവയ് ചാന്തിവ്‌ലി നഹർ ശക്തി കോംപ്ലക്സിലെ സിന്നിയ ഹൗസിങ് സൊസൈറ്റിയിൽ രാവിലെ 9.30ന് മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. പ്രാർഥനയ്ക്കും പൂജകൾക്കും ശേഷം വ്യോമസേന പുഷ്പചക്രം അർപ്പിക്കും.
English summary: Karipur airport security