ADVERTISEMENT

ഹിമാലയം വീണ്ടും വാർത്തകളിൽ നിറയുമ്പോൾ ചണ്ഡീപ്രസാദ് ഭട്ടെന്ന പച്ചമനുഷ്യനെ ഓർക്കാതിരിക്കാനാവില്ല. പതിറ്റാണ്ടുകൾക്കു മുൻപുതന്നെ ഹിമാലയമേഖലയുടെ പാരിസ്ഥിതികപ്രാധാന്യം തിരിച്ചറിയുകയും അതിനു വേണ്ടി ശബ്ദിക്കുകയും എന്തിന്, ജീവിതം തന്നെ മാറ്റ‍ിവയ്ക്കുകയും ചെയ്ത മനുഷ്യൻ.

ലോകമെങ്ങുമുള്ള മാധ്യമങ്ങളിൽ തലക്കെട്ടുകൾ സൃഷ്ടിച്ച ഒരു ഐതിഹാസിക പോരാട്ടത്തിനു നേതൃത്വം നൽകിയത് ചണ്ഡീപ്രസാദെന്ന ചെറുപ്പക്കാരനായിരുന്നു. മരങ്ങളെ കെട്ടിപ്പുണർന്നു നിൽക്കുകയെന്ന സമരരീതി ചരിത്രത്തിൽനിന്നു വീണ്ടെടുത്ത് അവർ അവതരിപ്പിച്ചത് പുതിയൊരു അനുഭവമായി. കാലം അതിനെ ചിപ്കോ പ്രസ്ഥാനമെന്ന് പാരിസ്ഥിതികജാഗ്രതയുടെ പുസ്തകത്തിലെഴുതി. ചിപ്കോ പ്രസ്ഥാനം സമം സുന്ദർലാൽ ബഹുഗുണയെന്ന് ഉരുവിട്ടു പഠിച്ചവർക്ക് ഭട്ടിനെ മനസ്സിലാകണമെന്നില്ല. വനനശീകരണത്തിന് എതിരെയുള്ള ആ ഉജ്വല പോരാട്ടത്തിന്റെ നായകനായിരുന്നു ഭട്ട്. പ്രശസ്ത ചരിത്രകാരൻ രാമചന്ദ്ര ഗുഹയുടെ ഭാഷയിൽ പറഞ്ഞാൽ അതിന്റെ ‘വയറ്റാട്ടി’.

1973 ലാണ് വനത്തിലെ മരങ്ങൾ മുറിക്കാനായി ഒരു കമ്പനിക്ക് അനുമതി നൽകിയത്. മണ്ഡൽ ഗ്രാമത്തിലെ നിഷ്കളങ്കരായ മനുഷ്യർക്കു സാക്ഷരതയുണ്ടായിരുന്നില്ലെങ്കിലും പാരിസ്ഥിതിക സാക്ഷരതയുണ്ടായിരുന്നു. അവരെ പറഞ്ഞു ബോധ്യപ്പെടുത്താൻ ചണ്ഡീപ്രസാദിന് അധികം പ്രയാസപ്പെടേണ്ടി വന്നില്ല. മുറിച്ചുകൊണ്ടുപോകുന്നത് മരങ്ങളല്ല, വരും തലമുറകളുടെ ജീവിതമാണെന്ന് അവർക്കു ബോധ്യമായി. മരങ്ങൾ മലയിറങ്ങിയാൽ വരാൻ പോകുന്ന വിപത്തിന്റെ ഭീകരത ഭട്ട് പറഞ്ഞുകൊടുത്തു. മരം മുറിക്കാൻ അനുമതി കൊടുത്താൽ വനം മുറിച്ചുകൊണ്ടുപോകുന്ന കമ്പനികൾക്കും അതിനു കുടപിടിക്കുന്ന അധികാരികൾക്കും എതിരെ പുതിയൊരു സമരരീതി വേണമെന്ന് ഭട്ടിനു തോന്നി.

Chandi Prasad Bhatt
2013ലെ ഗാന്ധി സമാധാന പുരസ്കാരം മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ചണ്ഡീപ്രസാദ് ഭട്ടിന് സമ്മാനിക്കുന്നു. ചിത്രം: പിഐബി/എഎഫ്പി

കാടു വെട്ടിത്തെളിക്കാൻ എത്തിയ ബ്രിട്ടിഷ് അധികാരികൾക്കു മുന്നിൽ മരങ്ങളെ കെട്ടിപ്പുണർന്നു നിന്ന ബിഷ്ണോയി വംശജരുടെ രക്തസാക്ഷിത്വത്തിന്റെ ആ ചരിത്രം ചണ്ഡീപ്രസാദ് വായിച്ചിരുന്നു. അതിനെ അയാൾ ചരിത്രത്തിൽനിന്നു വർത്തമാനത്തിലേക്ക് ആവാഹിച്ചെടുത്തു. മരങ്ങൾ മുറിക്കാൻ അറക്കവാളുമായി കമ്പനി പ്രതിനിധികളെത്തിയപ്പോൾ മണ്ഡൽ ഗ്രാമത്തിലെ സ്ത്രീകൾ മരങ്ങളെ കെട്ടിപ്പുണർന്നു നിന്നു. ആ സമരത്തെ തുടർന്നു മരങ്ങൾ മുറിക്കാതെ കമ്പനിക്കു പിൻവാങ്ങേണ്ടി വന്നു. ലോകപ്രശസ്ത മാധ്യമങ്ങൾ ആ സമരം റിപ്പോർട്ട് ചെയ്യാൻ തങ്ങളുടെ മുൻനിര പത്രപ്രവർത്തകരെത്തന്നെ അയച്ചു. അങ്ങനെ റിപ്പോർട്ട് ചെയ്യാനെത്തിയ തോമസ് വെബർ Hugging the Trees പേരിൽ ആ സമരചരിത്രം എഴുതുകയുണ്ടായി.

പഞ്ചകേദാരങ്ങളിലൊന്നായ രുദ്രനാഥിലെ ക്ഷേത്രത്തിൽ പരമ്പരാഗതമായി പൂജ നടത്തിയിരുന്ന കുടുംബത്തിലാണ് ചണ്ഡീപ്രസാദ് ഭട്ട് ജനിച്ചത്. ചിലയിടങ്ങളിലൂടെ നടക്കുമ്പോൾ ചെരിപ്പൂരി കയ്യിൽ പിടിച്ചിരുന്ന മനുഷ്യരെയാണ് കുട്ടിക്കാലം തൊട്ടേ കണ്ടത്. പാരിസ്ഥിതിക ജാഗ്രത കിട്ടാൻ തുടങ്ങിയത് അങ്ങനെയാണ്. എന്നാൽ യുവാവായപ്പോൾ ചണ്ഡീപ്രസാദിനെ പ്രചോദിപ്പിച്ചത് സാക്ഷാൽ ജയപ്രകാശ് നാരായണായിരുന്നു. ബദരീനാഥിലെ ഒരു യോഗത്തിൽ വച്ച് അദ്ദേഹം നടത്തിയ ഉജ്വലമായ പ്രഭാഷണം മനസ്സിൽ തൊട്ടു. പതുക്കെ സർവോദയമെന്ന ആശയത്തിൽ ആകൃഷ്ടനായി.

ദശൗലി സ്വരാജ്യ സേവാ സംഘിനു രൂപം നൽകി എല്ലാത്തരത്തിലുമുള്ള സ്വാശ്രയത്വത്തിനുമായി പ്രവർത്തിച്ചു. അതിൽ പാരിസ്ഥിതിക സ്വയംപര്യാപ്തതയുമുണ്ടായിരുന്നു എന്നിടത്താണ് ആ ചെറുപ്പക്കാരന്റെ ദീർഘദർശിത്വം നമുക്കു മനസ്സിലാകുക. അളകന്ദ താഴ്‌വരയിലെ വാണിജ്യ വനവൽക്കരണം ഉളവാക്കുന്ന പാരിസ്ഥിതിക പ്രതിസന്ധി തിരിച്ചറിഞ്ഞ് പ്രതികരിച്ചത് സംഘായിരുന്നു. പാരിസ്ഥിതികകയ്യേറ്റങ്ങൾക്കെതിരെ ജാഗ്രതയോടെ തുറന്നുപിടിച്ച കണ്ണുകളായിരുന്നു അദ്ദേഹത്തിന്റേത്. തരിശായ കുന്നിൻചെരിവുകളിൽ അവിടത്തെ പരിസ്ഥിതിക്ക് ഇണങ്ങുന്ന തൈകൾ നട്ടുപിടിപ്പിച്ച് അവിടെ ഒരു ഹരിതസമുദ്രം തന്നെ സൃഷ്ടിച്ചു.

സുന്ദർലാൽ ബഹുഗുണ ഹിമാലയമിറങ്ങി ആദരവും പുരസ്കാരങ്ങളും ഏറ്റുവാങ്ങുകയും ചിപ്കോ പ്രസ്ഥാനത്തിന്റെ പ്രൊഫൈൽ ചിത്രമാവുകയും ചെയ്തപ്പോൾ ചണ്ഡീപ്രസാദിനെ അതൊന്നും മോഹിപ്പിച്ചില്ല. കാതലുറപ്പുള്ള ഒരു വൻമരം പോലെ ഹിമാലയത്തിൽ വേരുറപ്പിച്ചു നിന്നു. ഹിമാലയത്തെ പാരിസ്ഥിതികവിനാശത്തിൽനിന്നു കരകയറ്റാൻ ഒരുപാടു ചണ്ഡീപ്രസാദുമാരെ ആവശ്യപ്പെടുന്നുണ്ട് കാലം. അതുണ്ടാകുന്നില്ലെന്നതാണ് ഏറ്റവും വലിയ ദുരന്തം.

Content Highlights: Chipko Movement Founder Chandi Prasad Bhatt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com