മൂന്നു വയസ്സുകാരി 150 അടി താഴ്ചയുള്ള കുഴൽക്കിണറിൽ; രക്ഷിക്കാൻ ശ്രമം തുടരുന്നു

Mail This Article
ജയ്പുർ ∙ രാജസ്ഥാനിലെ ബെഹ്‌റോർ ജില്ലയിൽ കുഴൽക്കിണറിൽ വീണ മൂന്നു വയസ്സുകാരിയെ രക്ഷിക്കാൻ ‘ഹുക്ക് ടെക്നിക്’ നടത്താൻ രക്ഷാസംഘം പദ്ധതിയിടുന്നു. രക്ഷാസംഘം വടത്തിൽ ഘടിപ്പിച്ച കൊളുത്ത് ഉപയോഗിച്ച് പെൺകുട്ടിയെ പുറത്തെടുക്കാനാണ് ശ്രമിക്കുന്നത്. സംഭവം നടന്ന് ഒരു ദിവസം പിന്നിട്ടിട്ടും കുട്ടിയെ പുറത്തെടുക്കാൻ സാധിക്കാത്തത് ആശങ്ക വർധിപ്പിക്കുന്നതിനിടെയാണ് പുതിയ ശ്രമം.
തിങ്കളാഴ്ചയാണ് മൂന്നു വയസ്സുകാരിയായ ചേതന 150 അടിയോളം താഴ്ചയുള്ള കുഴല്‍ക്കിണറിൽ വീണത്. അച്ഛന്റെ കൃഷിയിടത്തിലെത്തിയ പെണ്‍കുട്ടി ഇവിടെ കളിക്കുന്നതിനിടെ അബദ്ധത്തില്‍ തുറന്നിരിക്കുകയായിരുന്ന കുഴല്‍ക്കിണറിലേക്ക് വീഴുകയായിരുന്നു. കുട്ടിയെ എത്രയും വേഗം പുറത്തെത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും രക്ഷാപ്രവര്‍ത്തകരുമായി സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുന്‍പാണ് രാജസ്ഥാനില്‍ കുഴല്‍ക്കിണറില്‍ വീണ് അഞ്ചു വയസ്സുകാരന്‍ മരിച്ചത്. രാജസ്ഥാനിലെ ദൗസയിലായിരുന്നു ഈ സംഭവം. 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറിൽ വീണ കുട്ടിയെ മൂന്നു ദിവസം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പുറത്തെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.