ADVERTISEMENT

കഴിഞ്ഞ ആറ് മാസങ്ങളിലെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പല അഭിമുഖങ്ങളിലും കോളേജുകളിൽ നിന്ന് പഠിച്ചിറങ്ങുന്ന യുവാക്കളുടെ  തൊഴിൽ നൈപുണ്യ പ്രശ്നങ്ങളെക്കുറിച്ചു സംസാരിച്ചിരുന്നു.

കാലത്തിനനുസരിച്ച തൊഴിൽ നൈപുണ്യം വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്നില്ല എന്ന പ്രശ്നത്തിനായിരുന്നു ചർച്ചകളിൽ ഊന്നൽ കൊടുത്തിരുന്നത്. വ്യവസായത്തിന്റെ ആവശ്യമനുസരിച്ചല്ലാത്ത വിദ്യാഭ്യാസമാണ് പലപ്പോഴും ഇന്ത്യയിൽ തൊഴിലില്ലായ്മ സൃഷ്ടിക്കുന്നത് എന്നൊരു വാദവും സാമ്പത്തിക വിദഗ്ധർ ഇതേകുറിച്ചുള്ള ചർച്ചകളിൽ പറഞ്ഞിരുന്നു.

ഉന്നത വിദ്യാഭ്യാസത്തിനായി 10 ലക്ഷം രൂപ വരെയുള്ള വായ്പകൾ, ഒരു ലക്ഷം വിദ്യാർത്ഥികൾക്ക് നേരിട്ട് ഇ-വൗച്ചറുകൾ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 500 മുൻനിര കമ്പനികൾ 5000 രൂപ പ്രതിമാസ അലവൻസോടെ ഇൻ്റേൺഷിപ്പ് അവസരങ്ങൾ എന്നിവയെല്ലാം ഇന്നത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഒരു കോടി യുവജനതക്ക് പ്രതിമാസ അലവൻസോടെ ഇന്റേൺഷിപ്പുകൾ ലഭ്യമാക്കുകയാണെങ്കിൽ അത് ഇന്ത്യയിലെ തൊഴിൽ സംസ്കാരത്തെ തന്നെ മാറ്റിമറിക്കാൻ കാരണമാകും. കമ്പനികൾ തന്നെ വിദ്യാർത്ഥികൾക്ക് ട്രെയിനിങ് നൽകണം എന്ന വ്യവസ്ഥയും ഇന്ന് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചപ്പോൾ പറഞ്ഞിരുന്നു.

എങ്ങനെ മാറും?

വ്യവസായത്തിന്റെ ആവശ്യത്തിനനുസരിച്ച് തൊഴിൽ നൈപുണ്യം നൽകാൻ ഇന്റേൺഷിപ്പുകളിലൂടെ സാധിക്കും. അതുപോലെ വ്യവസായികൾക്കാകട്ടെ കുറഞ്ഞ ചെലവിൽ നല്ലൊരു തൊഴിൽ സേനയെ വാർത്തെടുക്കാനും സാധിക്കും. ഇങ്ങനെ ചെയ്‌താൽ തൊഴിൽ നൈപുണ്യം ഇല്ലാതെ 'വെറും വിദ്യാഭ്യാസം' മാത്രമായി കോളേജുകളിൽ നിന്ന് പുറത്തിറങ്ങുന്ന യുവജനതക്ക് തൊഴിൽ ലഭിക്കും. ഇന്ത്യയുടെ സ്വകാര്യ മേഖലയിൽ കമ്പനികൾ കുറഞ്ഞ വേതനമാണ് നൽകുന്നത് എന്ന കാര്യം ഇന്നലെ ധനമന്ത്രി സാമ്പത്തിക സർവേയിൽ പറഞ്ഞിരുന്നു. സ്വകാര്യ മേഖലയിലെ ലാഭം കുത്തനെ ഉയരുന്ന ഈ കാലഘട്ടത്തിൽ സർക്കാരിന്റെ ഇന്റേൺഷിപ് പോലുള്ള ഇടപെടലുകൾ  കമ്പനികൾക്കും തൊഴിലന്വേഷകർക്കും ഒരുപോലെ ഫലപ്രദമായിരിക്കും. ഇത് രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക വളർച്ചയ്ക്കും സഹായിക്കും. 

  • Also Read

"ഇന്ത്യയിൽ 35 ശതമാനം ബി ടെക് പഠിച്ചിറങ്ങുന്നവരും ജോലി ചെയ്യാൻ പ്രാപ്തരല്ല. 30 ശതമാനം എം ബി എ പഠിച്ചിറങ്ങുന്നവരും, 60 ശതമാനം ഐ ടി ഐ വിദ്യാർത്ഥികളും, 70 ശതമാനം ബി എ കഴിഞ്ഞിറങ്ങുന്നവരും, 52 ശതമാനം ബി കോം കഴിഞ്ഞിറങ്ങുന്നവരും, 49 ശതമാനം ബി എസ്‌സി കഴിഞ്ഞിറങ്ങുന്നവരും, 36 ശതമാനം എം സി എ കഴിഞ്ഞിറങ്ങുന്നവരും തങ്ങൾ പഠിച്ചതിനനുസരിച്ച ജോലി ചെയ്യാൻ പ്രാപ്തിയില്ലാത്തവരാണ്" എന്ന ഞെട്ടിക്കുന്ന വിവരം സ്കിൽ ഇന്ത്യ റിപ്പോർട്ട്  പങ്കുവെക്കുന്നു. പഠനത്തിന്റെ കൂടെ ജോലിയെന്ന സംസ്കാരം ഇന്ത്യയിൽ ഇപ്പോഴുമാകാത്തതും പഠിച്ച കാര്യങ്ങൾക്കനുസരിച്ച്‌  ജോലിയില്ലാത്തതും അസമത്വം വർധിപ്പിക്കുന്നുണ്ട്.

സ്വന്തം രാജ്യത്ത്‌ തന്നെ നല്ല വരുമാനം ലഭിക്കുന്ന തൊഴിൽ ലഭിക്കുകയാണെങ്കിൽ വിദേശ രാജ്യങ്ങളിലേക്ക് പഠനത്തിനായി ചേക്കേറുന്ന ഒരു പറ്റം  യുവജനതയെ എങ്കിലും ഇന്ത്യയിൽ പിടിച്ചു നിർത്താനാകും. ഓരോ വർഷവും കോടിക്കണക്കിനു രൂപയാണ് രാജ്യത്തു നിന്നും ഈ രീതിയിൽ വിദേശ സർവകാല ശാലകളിലേക്ക് ഒഴുകുന്നത്. 

English Summary:

Skill development and Union budget 2024-25

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com