ADVERTISEMENT

മുംബൈ∙ ടീം മാനേജ്മെന്റ് ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ശ്രേയസ് അയ്യരെ പുറത്തിരുത്താൻ തീരുമാനിച്ചെങ്കിലും, ദൈവത്തിനു പോലും അദ്ദേഹത്തിൽ വിശ്വാസം തോന്നിയതുകൊണ്ടാണ് ടീമിലെത്താനും കളി ജയിപ്പിക്കാനും വഴി തെളിഞ്ഞതെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. തുടക്കം തകർന്ന ഇന്ത്യയ്‌ക്ക്, പ്രത്യാക്രമണത്തിലൂടെ ശ്രേയസ് അയ്യർ അടിച്ചെടുത്ത അർധസെഞ്ചറിയാണ് തിരിച്ചുവരാനും കളി ജയിക്കാനും കരുത്തായതെന്ന് ഹർഭജൻ ചൂണ്ടിക്കാട്ടി. ടോപ് ഓർഡറിൽ ഒരു ഇടംകൈ–വലംകൈ കൂട്ടുകെട്ട് എന്ന ചിന്തയിൽ നിന്നാകണം അയ്യരെ പുറത്തിരുത്താനുള്ള തീരുമാനം വന്നതെന്നും ഹർഭജൻ അഭിപ്രായപ്പെട്ടു.

ഒന്നാം ഏകദിനത്തിനുള്ള ടീമിൽ തനിക്ക് ഇടമില്ലായിരുന്നുവെന്നും, അവസാന നിമിഷം വിരാട് കോലിക്ക് പരുക്കേറ്റതുകൊണ്ടാണ് തന്നെ പരിഗണിച്ചതെന്നും മത്സരത്തിനു ശേഷം ശ്രേയസ് അയ്യർ വെളിപ്പെടുത്തിയിരുന്നു. ടീമിൽ ഇല്ലാത്തതിനാൽ രാത്രി വൈകി സിനിമ കാണുന്ന സമയത്താണ് ക്യാപ്റ്റൻ രോഹിത് ശർമ ഫോണിൽ വിളിച്ച് കളിക്കണമെന്ന് നിർദ്ദേശിച്ചതെന്നായിരുന്നു അയ്യരുടെ വെളിപ്പെടുത്തൽ.

‘‘ടീം മാനേജ്മെന്റ് ശ്രേയസ് അയ്യരെ ടീമിൽ ഉൾപ്പെടുത്തിയെങ്കിലും, അദ്ദേഹത്തെ കളിപ്പിക്കണോ എന്ന കാര്യത്തിൽ സന്ദേഹമുണ്ടായിരുന്നു. ശ്രേയസ് അയ്യർ വേണോ അതോ യുവതാരം യശസ്വി ജയ്സ്വാൾ വേണോ എന്നതായിരുന്നു അവർക്കു മുന്നിലുള്ള ചോദ്യം. ഇപ്പോഴത്തെ സാഹചര്യത്തിൽ അവർക്കു കൂടുതൽ വിശ്വാസം ജയ്‌സ്വാളിനെയാണെന്ന് തോന്നുന്നു. ടോപ് ഓർഡറിൽ ഒരു ഇടംകൈ–വലംകൈ കൂട്ടുകെട്ട് എന്ന ലക്ഷ്യത്തോടെയാകാം അവർ ജയ‌്‌സ്വാളിനെ വിശ്വസിക്കുന്നത്. ജയ്‌സ്വാളിനെ കളിപ്പിക്കുന്നതിനു വേണ്ടി മാത്രമാകാം അവർ ശ്രേയസ് അയ്യരെ തഴയാൻ തീരുമാനിച്ചത്.’’

‘‘ഇതിനകം കഴിവു തെളിയിച്ചു കഴിഞ്ഞ ബാറ്ററാണ് ശ്രേയസ് അയ്യർ. ലോകകപ്പിൽ ഉൾപ്പെടെ അദ്ദേഹം റൺസ് വാരിക്കൂട്ടി. ഇത്രയും റൺസ് നേടിയിട്ടുള്ള ഒരു താരം, സ്വാഭാവികമായും ടീമിൽ ഇടം ലഭിക്കുമെന്ന് പ്രതീക്ഷിക്കും. തന്റെ മികവിൽ അദ്ദേഹത്തിനുള്ള അതേ വിശ്വാസം, ദൈവത്തിനു പോലും തോന്നിയിട്ടുണ്ടാകണം. ആരും പ്രതീക്ഷിക്കാത്ത അവസരമാണ് അയ്യർക്കു ലഭിച്ചത്. എല്ലാവരും പ്രതീക്ഷിച്ചത് സംഭവിച്ചതുമില്ല. ടീമിൽനിന്ന് ഒഴിവാക്കാമെന്ന് കരുതിയ താരത്തിന് അവസരം നൽകേണ്ട സാഹചര്യമുണ്ടാകുന്നു, അദ്ദേഹം ആ മത്സരം തികച്ചും ഏകപക്ഷീയമാക്കി മാറ്റുന്നു. അയ്യർ അടിച്ചുകൂട്ടിയ 50 റൺസാണ് മത്സരം ഇന്ത്യയ്‌ക്ക് അനുകൂലമാക്കിയത്.’

‘‘ഋഷഭ് പന്ത് തീർച്ചയായും നല്ലൊരു താരമാണ്. പക്ഷേ, ടീം മാനേജ്മെന്റിന്റെ ഇപ്പോഴത്തെ പദ്ധതികളിൽ കൂടുതൽ പ്രാധാന്യം കെ.എൽ. രാഹുലിനാണെന്ന് തോന്നുന്നു. അതുകൊണ്ട് പന്ത് തന്റെ അവസരം വരുന്നതുവരെ കാത്തിരിക്കേണ്ടി വരും. ധ്രുവ് ജുറേൽ, സഞ്ജു സാംസൺ തുടങ്ങിയവരും പിന്നാലെയുണ്ട്. ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്ന ടീം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് എന്റെ പ്രതീക്ഷ. രാഹുലും നന്നായി കളിക്കുമെന്ന് കരുതുന്നു. കുറച്ചു കാത്തിരിക്കേണ്ടി വന്നാലും ഋഷഭ് പന്ത് എന്തായാലും ടീമിൽ തിരിച്ചെത്തും.’’– ഹർഭജൻ പറഞ്ഞു.

English Summary:

Harbhajan Singh on Shreyas Iyer's Inclusion: Even God Believed in Him

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com