മുന്ദ്ര തുറമുഖത്ത് പുതു ചരിത്രമെഴുതി അദാനി പോർട്സ്; ട്രെയിൻ ‘ഓടിച്ചും’ നേട്ടം, ഓഹരി മുന്നോട്ട്

Mail This Article
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ തുറമുഖവും അദാനി പോർട്സിന്റെ (Adani Ports) ഉടമസ്ഥതയിലുള്ളതുമായ ഗുജറാത്തിലെ മുന്ദ്ര തുറമുഖം (Mundra Port) കഴിഞ്ഞ സാമ്പത്തിക വർഷം കൈകാര്യം ചെയ്തത് റെക്കോർഡ് 200 മില്യൻ മെട്രിക് ടൺ ചരക്ക്.
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമാണ് ഒരു തുറമുഖം ഒരുവർഷം 200 എംഎംടി ചരക്ക് കൈകാര്യം ചെയ്തത്. അദാനി പോർട്സിനു കീഴിലെ തുറമുഖങ്ങൾ സംയോജിതമായി 450 എംഎംടി ചരക്കും കഴിഞ്ഞ സാമ്പത്തിക വർഷം നീക്കെചെയ്തു. ഇതും റെക്കോർഡാണ്.
ഇന്ത്യയുടെ കയറ്റുമതി-ഇറക്കുമതി ചരക്കുകളിൽ മുന്തിയപങ്കും നിലവിൽ കൈകാര്യം ചെയ്യുന്നത് മുന്ദ്ര തുറമുഖമാണ്. മികച്ച അടിസ്ഥാനസൗകര്യവും ചരക്കുനീക്ക സൗകര്യവുമാണ് മുന്ദ്രയുടെ മികവ്. കഴിഞ്ഞ സാമ്പത്തികവർഷം മുന്ദ്രയിലേക്ക് ചരക്കുമായി എത്തിയ ട്രെയിൻ സർവീസുകളുടെ എണ്ണവും റെക്കോർഡാണ്. ഇന്നലെ എൻഎസ്ഇയിൽ 1.60% നേട്ടത്തോടെ 1,193.50 രൂപയിലാണ് അദാനി പോർട്സ് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്. ഇന്നു വ്യാപാരം പുരോഗമിക്കുന്നത് 0.59% ഉയർന്ന് 1,202.50 രൂപയിലും.
തിരുവനന്തപുരം വിഴിഞ്ഞത്തെ, കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെയും നിർമാണ, പ്രവർത്തന നിയന്ത്രണച്ചുമതല വഹിക്കുന്നത് അദാനിയാണ്. ഇക്കഴിഞ്ഞ മാർച്ചിൽ മാത്രം 50ലധികം കപ്പലുകളാണ് വിഴിഞ്ഞത്തെത്തിയത്. മാത്രമല്ല, ഒരുലക്ഷത്തിലധികം ടിഇയു കണ്ടെയ്നറുകളും കൈകാര്യം ചെയ്തു.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)
ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business