കാൻസർ രോഗികൾക്ക് തണലായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി

Mail This Article
കാഞ്ഞങ്ങാട് ∙ ലോക്ഡൗണിനെ തുടർന്നു കീമോ അടക്കം മുടങ്ങിയ കാൻസർ രോഗികൾക്ക് മികച്ച ചികിത്സ നൽകി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി. മംഗളൂരു, എംസിസി തലശ്ശേരി, ആർസിസി തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ ചികിത്സ തേടുന്ന രോഗികൾക്കാണ് കീമോ അടക്കമുള്ള സൗകര്യമൊരുക്കി ജില്ലാ ആശുപത്രി താങ്ങായത്. കോവിഡ് വ്യാപനത്തിനിടയിലും പരിമിത സൗകര്യങ്ങൾക്കിടയിൽ കാൻസർ രോഗികൾക്ക് മികച്ച ചികിത്സ നൽകാനായത് ജില്ലാ ആശുപത്രിയുടെ മികവിന് തെളിവായി. ജില്ലയിലെ 400 രോഗികളാണ് ചികിത്സ തേടി ജില്ലാ ആശുപത്രിയിലെത്തിയത്. ഇതിൽ 120 പേർക്ക് ഇതുവരെ ഇൻജക്ഷൻ രീതിയിൽ ഉള്ള കീമോ മെഡിസിൻ നൽകി. ഇവരിൽ 40 പേരും മംഗളൂരുവിൽ ചികിത്സ നടത്തുന്നവരാണ്. 92 പേർക്ക് ടാബ്‍ലറ്റ് രീതിയിലുള്ള കീമോ മരുന്നും നൽകി.
തമിഴ്നാട് സ്വദേശിയായ സ്ത്രീക്ക് ആരോഗ്യ ഇൻഷുറൻസ് ഇല്ലാതിരുന്നിട്ടും സൗജന്യ ചികിത്സ നൽകാൻ ജില്ലാ ആശുപത്രി അധികൃതർ തയാറായി. 30,000 രൂപയുടെ കീമോ മെഡിസിനാണ് ഇവർക്ക് നൽകിയത്. ലിംഫോമ, സർക്കോമ, സ്താനാർബുദം, ബ്രെയിൻ ട്യൂമർ, ശ്വാസകോശ അർബുദം, വൻകുടൽ കാൻസർ തുടങ്ങി എല്ലാ കാൻസർ രോഗികളും ചികിത്സ തേടി ജില്ലാ ആശുപത്രിയിലെത്തി. കോട്ടയം അതിരമ്പുഴ സ്വദേശി ഡോ. രാജു മാത്യു സിറിയക്കിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ.
രാവിലെ 8 മുതൽ 1 വരെയുള്ള പതിവ് ഒപി സമയത്തിൽ നിന്നു മാറി വൈകിട്ട് 8 വരെ രോഗികളെ പരിശോധിക്കാനും കീമോ നൽകാനും ഡോക്ടറുടെ നേതൃത്വത്തിലുള്ള ജീവനക്കാർ തയാറായി. കോവിഡ് പോസറ്റീവായ രോഗികൾ ജില്ലാ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരിക്കെയാണ് എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് കാൻസർ രോഗികൾക്കും സാന്ത്വനം നൽകാൻ ജില്ലാ ആശുപത്രി അധികൃതർക്ക് കഴിഞ്ഞത്.