നെല്ലാറച്ചാലിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

Mail This Article
അമ്പലവയൽ ∙ അസ്തമയത്തിന്റെ മനോഹരദൃശ്യമൊരുക്കുന്ന നെല്ലാറച്ചാലിലേക്ക് ദിനംപ്രതി കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്നു. ജില്ലയിലെ ഒൗദ്യോഗിക ടൂറിസം കേന്ദ്രമല്ലെങ്കിലും കാഴ്ചക്കാര്‍ ഏറെയാണിവിടെ. അവധിക്കാലവും വിശേഷ ദിവസങ്ങളും ഒന്നിച്ചെത്തുമ്പോൾ തിരക്കു വർധിക്കും. കുന്നിന്റെ മുകളിൽ നിന്നുള്ള കാരാപ്പുഴ ഡാം റിസർവോയറും അതിൽ തെളിയുന്ന അസ്തമയ കാഴ്ചയും ആരെയും ആകർഷിക്കുന്നതാണ്. വിശാലമായ കുന്നുകളുള്ളതിനാൽ എല്ലാവർക്കും സൗകര്യപ്രദമായി എവിടെ വേണമെങ്കിലും എത്ര നേരം വേണമെങ്കിലും ചെലവഴിക്കാമെന്നതും കുടുംബങ്ങളെയടക്കം ഇവിടേക്ക് ആകർഷിക്കുന്നു.
വൈകുന്നേരങ്ങളിലാണ് കൂടുതൽ പേരെത്തുന്നത്. കുന്നിന്റെ മുകളിലെ ചെറിയ പാറക്കൂട്ടങ്ങളിലിരുന്ന് അസ്തമയം കാണുന്നവരും ഏറെ. വൈകുന്നേരത്തെ കുളിരും വെള്ളത്തിനു മുകളിലൂടെ എത്തുന്ന ചെറിയ കാറ്റും ഇവിടുത്തെ പ്രത്യേകതയാണ്. റിസർവോയറിൽ മീൻ പിടിക്കാൻ പോകുന്ന കൊട്ടത്തോണികളുടെ കാഴ്ചയും മനോഹരം. ചില കുന്നുകളിൽ താമസക്കാരകൃഷിയിടങ്ങളുമുള്ളതിനാൽ അവിടങ്ങളിൽ സഞ്ചാരികൾ പോകാറില്ല. ബാക്കിയുള്ള പ്രദേശങ്ങളിലെല്ലാം സന്ദർശകർ എത്താറുണ്ട്. സമീപത്തെ കുന്നുകളിൽ നിന്നാൽ കാരാപ്പുഴ ഡാമിന്റെ മുൻവശവും വ്യക്തമായി കാണാം. വിശാലമായ പ്രദേശമായതിനാൽ വാഹനങ്ങൾ പാർക്കിങിന് അടക്കം പ്രശ്നങ്ങളില്ല.
അവധി ദിവസങ്ങളിലും കൂടുതലാളുകൾ എത്തുന്ന ദിവസങ്ങളിലും പൊലീസ് പരിശോധന പ്രദേശത്ത് ശക്തമാണ്. ലഹരി വസ്തുക്കളുടെ ഉപയോഗം അടക്കമുള്ളവ പരിശോധിക്കുന്നുണ്ട്. വെള്ളത്തിനോട് ചേർന്ന് വരെ സന്ദർശകർക്ക് പോകാൻ കഴിയും. മറ്റു നിയന്ത്രണങ്ങളൊന്നു മില്ലെങ്കിലും വെള്ളത്തിൽ ഇറങ്ങുന്നവർ കുറവാണ്. കാരാപ്പുഴ പദ്ധതിയുടെ ഭാഗമായുള്ള പ്രദേശത്ത് ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.