രണ്ട് പെൺകുട്ടികളുടെ അമ്മയാണ് ഞാൻ, തീർച്ചയായും അതിജീവിതയ്ക്കൊപ്പം: സാന്ദ്ര തോമസ്

Mail This Article
നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്ക്കു പിന്തുണയുമായി സാന്ദ്ര തോമസ്. രണ്ട് പെൺകുട്ടികളുടെ അമ്മയായ തനിക്കെങ്ങനെ വേട്ടക്കാരനൊപ്പം നിൽക്കാനാകുമെന്നും എന്നും അതിജീവിതയ്ക്കൊപ്പമാണെന്നും സാന്ദ്ര കുറിച്ചു.
‘ചേച്ചി അതിജീവിതയ്ക്കൊപ്പമോ അതോ വേട്ടക്കാരനൊപ്പമോ...? ഈ ചോദ്യമുന്നയിച്ചുകൊണ്ടുള്ള നിരവധി നിരവധി മെസ്സേജുകൾക്കുള്ള മറുപടി ഓരോരുത്തർക്കും വ്യക്തിപരമായി തരുന്നത് അസൗകര്യമായതിനാലാണ് ഈ പോസ്റ്റിടുന്നത്.
ഈയൊരു ചോദ്യംതന്നെ അപ്രസക്തമാണ്. തീർച്ചയായും അതിജീവിതയ്ക്കൊപ്പം തന്നെ. എന്റെ കഴിഞ്ഞ ദിവസത്തെ പോസ്റ്റാണ് ഇങ്ങനെ ചിന്തിക്കാൻ നിങ്ങളിൽ കുറച്ചു പേരെയെങ്കിലും പ്രേരിപ്പിച്ചതെങ്കിൽ നമ്മുടെ തങ്കക്കൊലുസിന്റെ പ്രായമുള്ള ഒരു കുട്ടിയേയും ഇത്തരമൊരു സാഹചര്യത്തിൽ വളർന്നുവരണ്ട ആ കുഞ്ഞിന്റെ മാനസികാവസ്ഥയും മാത്രമേ ഞാനപ്പോൾ ചിന്തിച്ചുള്ളു.
ആരെയെങ്കിലും വെള്ളപൂശാനോ ന്യായീകരിക്കാനോ ആയിരുന്നില്ല ആ പോസ്റ്റ്. രണ്ട് പെൺകുട്ടികളുടെ അമ്മയായ എനിക്കെങ്ങനെ വേട്ടക്കാരനൊപ്പം നിൽക്കാനാകും...?
ആദ്യം വന്ന കുറച്ചു കമന്റ്സ് ഞാനുദ്ദേശിച്ചതിനെ വളച്ചൊടിച്ചാണ് വന്നത്. ബാക്കിയുള്ളവർ അത് പിന്തുടർന്നു.
തങ്കക്കൊൽസിന് സുഖമില്ലാതെ ഇരുന്നതിനാൽ കമന്റുകൾക്ക് കൃത്യമായി മറുപടി ചെയ്യാൻ പറ്റിയില്ല. അപ്പോഴേക്കും പോസ്റ്റിന്റെ ഉദ്ദേശം വേറെ വഴിക്ക് കൊണ്ടു പോകപ്പെട്ടിരുന്നു .
എന്നെ അറിയാവുന്നവർ ഇതൊന്നും വിശ്വസിക്കില്ല എന്നറിയാം എങ്കിലും ഒരു ക്ലാരിഫിക്കേഷൻ തരണമെന്ന് തോന്നി. ഞാൻ അതിജീവിതയ്ക്കൊപ്പം തന്നെയാണ്.’–സാന്ദ്രയുടെ വാക്കുകൾ.
കഴിഞ്ഞ ദിവസം നടി സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വലിയ വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു.
സാന്ദ്രയുടെ കുറിപ്പ്: മാമാട്ടി, ആ പേര് പോലെ തന്നെ ഓമനത്തമുള്ളൊരു കുട്ടി. ഇവിടെ എനിക്ക് ആ കുഞ്ഞിനെ മാത്രമേ കാണാൻ പറ്റുന്നൊള്ളു. ആ കുഞ്ഞിന്റെ കണ്ണുകളിലെ പ്രതീക്ഷകൾ മാത്രമേ കാണാൻ പറ്റുന്നുള്ളു. എല്ലാവരെയും സ്നേഹിക്കാനും അറിയാനും തുളുമ്പുന്ന ഒരു മനസ്സ് മാത്രമേ കാണാൻ പറ്റുന്നുള്ളു. ജന്മം കൊണ്ട് ഇരയാക്കപ്പെട്ടവൾ. മനുഷ്യത്വം അത് എല്ലാവരും ഒരുപോലെ അർഹിക്കുന്നു. ‘നിങ്ങളിൽ പാപം ചെയ്യാത്തവർ അവളെ കല്ലെറിയട്ടെ’.