ADVERTISEMENT

ന്യൂഡൽഹി ∙ മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജ്‍രിവാളിനു സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഭിന്നാഭിപ്രായം രേഖപ്പെടുത്തിയാണു ജഡ്ജിമാർ വിധി പറഞ്ഞത്. കേജ്‍രിവാളിന്റെ അറസ്റ്റ് നിയമപരമാണെന്നും നടപടിക്രമങ്ങളിൽ അപാകതകളൊന്നും ഉണ്ടായിട്ടില്ലെന്നും ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. കേജ്‍രിവാളിനെ അറസ്റ്റുചെയ്യുമ്പോൾ ക്രിമിനൽ നടപടി ചട്ടത്തിലെ സെക്‌ഷൻ 41-ന്റെ ഉത്തരവുകൾ പാലിക്കുന്നതിൽ സിബിഐ പരാജയപ്പെട്ടുവെന്ന വാദത്തിൽ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

കേജ്‌രിവാളിനെ അറസ്റ്റ് ചെയ്യേണ്ടതിന്റെ ആവശ്യമില്ലായിരുന്നു എന്ന വീക്ഷണമാണു ജസ്റ്റിസ് ഉജ്വൽ ഭുയൻ പങ്കുവച്ചത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കേജ്‌രിവാളിന് ഇ.ഡി ജാമ്യം അനുവദിച്ചത് പരാജയപ്പെടുത്താൻ മാത്രമായിരുന്നു സിബിഐയുടെ അറസ്റ്റ്. 22 മാസമായി കേജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഇ.ഡി കേസിൽ മോചിതനായതിനു തൊട്ടുപിന്നാലെയാണ് അറസ്റ്റെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേജ്‍രിവാളിനു ജാമ്യം നൽകാനുള്ള തീരുമാനത്തിൽ ഇരു ജഡ്ജിമാരും ഏകകണ്ഠമായാണു തീരുമാനമെടുത്തത്. കേസിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നതും വിചാരണ ഉടൻ പൂർത്തിയാകാൻ സാധ്യതയില്ലാത്തതും കണക്കിലെടുത്താണു ജാമ്യം നൽകിയത്.

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജൂൺ 26നാണു സിബിഐ കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. കേജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകാൻ ഓഗസ്റ്റ് 14നു സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. സിബിഐയിൽനിന്ന് വിശദീകരണവും കോടതി ചോദിച്ചു. അഞ്ചരമാസത്തിന് ശേഷമാണ് കേജ്‍രിവാൾ ജയിൽമോചിതനാകുന്നത്. സത്യം ജയിച്ചെന്നും സുപ്രീം കോടതിക്കു നന്ദിയെന്നും ആംആദ്മി പാർട്ടി പ്രതികരിച്ചു.

സിബിഐ റജിസ്റ്റർ ചെയ്ത കേസിലാണു കേജ്‍രിവാളിനു ജാമ്യം ലഭിച്ചത്. മാര്‍ച്ച് 21ന് ആയിരുന്നു ആദ്യ അറസ്റ്റ്. അന്ന് ഇ.ഡിയാണ് കേജ്‍രിവാളിനെ അറസ്റ്റ് ചെയ്തത്. പിന്നീട് സുപ്രീംകോടതിയില്‍നിന്ന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം ലഭിച്ചു. കേജ്‌രിവാളിന് ജാമ്യം നല്‍കരുതെന്ന ഇ.ഡിയുടെ വാദത്തിനേറ്റ തിരിച്ചടിയായിരുന്നു കോടതിവിധി. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മേയ് 10ന് സുപ്രീംകോടതി കേജ്‌രിവാളിന് 21 ദിവസം ജാമ്യം അനുവദിച്ചത്. ജാമ്യകാലാവധി അവസാനിച്ച അദ്ദേഹം ജൂൺ രണ്ടിനു ജയിലിലേക്കു മടങ്ങിയിരുന്നു.

English Summary:

Delhi Excise Policy: Arvind Kejriwal in Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com