‘അരവിന്ദ് കേജ്‌രിവാളിനെ വധിക്കാന്‍ ഗൂഢാലോചന; പിന്നിൽ ബിജെപിയും ഡൽഹി പൊലീസും’
![atishi-marlena-09 അതിഷി മർലേന (Photo: Josekutty Panackal/Manorama)](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2024/9/18/atishi-marlena-09.jpg?w=1120&h=583)
Mail This Article
ന്യൂഡൽഹി ∙ ബിജെപിയും പൊലീസും അരവിന്ദ് കേജ്‌രിവാളിനെ വധിക്കാന്‍ ഗൂഢാലോചന നടത്തുന്നുവെന്ന് ഡൽഹി മുഖ്യമന്ത്രി അതിഷി. കേജ്‌രിവാളിന്റെ ജീവന്‍ ഇല്ലാതാക്കാൻ ഈ രണ്ടു വിഭാഗവും ഗൂഢാലോചന നടത്തുകയാണ്. ഒന്നിനു പിന്നാലെ ഒന്നായി അദ്ദേഹത്തെ ആക്രമിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും അതിഷി ആരോപിച്ചു.
കേജ്‌രിവാളിനു പഞ്ചാബ് പൊലീസ് നല്‍കിയ സുരക്ഷ പുനഃസ്ഥാപിക്കണമെന്നു പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മിഷനോട് അഭ്യർഥിച്ചിട്ടുണ്ടെന്നും അതിഷി പറഞ്ഞു. കേജ്‌രിവാളിനെതിരെ നിരവധി ആക്രമണങ്ങള്‍ തുടര്‍ച്ചയായി നടക്കുന്നത് നിരീക്ഷിക്കുകയാണ്. ഒക്ടോബര്‍ 24ന് വികാസ്പുരിയില്‍ വച്ച് ഡല്‍ഹി പൊലീസിന്റെ കണ്‍മുന്നിലാണ് അദ്ദേഹം ആക്രമിക്കപ്പെട്ടത്. സമൂഹ മാധ്യമങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ആക്രമിച്ചത് ബിജെപി പ്രവര്‍ത്തകനാണെന്ന് തിരിച്ചറിഞ്ഞു. മാള്‍വിയ നഗറില്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കവേ നവംബര്‍ 30ന് അദ്ദേഹം വീണ്ടും ആക്രമിക്കപ്പെട്ടു. അദ്ദേഹത്തെ കയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായി. ആക്രമണം തടയാനോ പ്രതികള്‍ക്കെതിരെ നടപടിയെടുക്കാനോ ഡല്‍ഹി പൊലീസ് തയാറായില്ല. പൊലീസും ബിജെപിയുമായുള്ള കൂട്ടുകെട്ട് കാരണമാണിതെന്നും അതിഷി പറഞ്ഞു.
അമിത് ഷായുടെ നിയന്ത്രണത്തിലുള്ള ഡല്‍ഹി പൊലീസില്‍ വിശ്വാസമില്ല. കേജ്‌രിവാളിന്റെ സുരക്ഷയില്‍ ആശങ്ക അറിയിച്ച് ആംആദ്മി പാര്‍ട്ടി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ടെന്നും അതിഷി പറഞ്ഞു.