തൊടുപുഴ കൊലപാതകം: ക്വട്ടേഷന്‍ പണം നല്‍കിയത് ഗൂഗിള്‍ പേ വഴി; മുഖ്യപ്രതി ജോമോന് അറസ്റ്റില്‍

Mail This Article
തൊടുപുഴ ∙ കാണാതായ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ മൃതദേഹം മാൻഹോളിൽ കണ്ടെത്തിയ സംഭവത്തിൽ മുഖ്യപ്രതി ജോമോന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. മറ്റു പ്രതികളായ മുഹമ്മദ് അസ്‌ലം, വിപിൻ, ആഷിഖ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൊടുപുഴയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് ക്വട്ടേഷൻ സംഘാംഗങ്ങളായ ഇവർ മൂന്നു പേരെയും കസ്റ്റഡിയിലെടുത്തത്. ജോമോന് ക്വട്ടേഷന്‍ സംഘത്തെ പരിചയപ്പെടുത്തി നൽകിയത് ആംബുലന്‍സ് ഡ്രൈവറായ വിപിനാണ്.
മുന്‍പ് രണ്ടുതവണ കൊലപാതകശ്രമം നടന്നിരുന്നെന്നും കൊലപാതകം ആസൂത്രിതമെന്നും പൊലീസ് പറഞ്ഞു. മുഖ്യപ്രതി ജോമോനെ പിടികൂടിയത് എറണാകുളത്തുവച്ചാണ്. ജോമോന്‍ മറ്റു പ്രതികള്‍ക്ക് ഗൂഗിള്‍ പേ വഴി പണം നല്‍കിയതിന് തെളിവുണ്ടെന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപ് പറഞ്ഞു.
തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ മൃതദേഹം ഗോഡൗണിലെ മാൻഹോളിനുള്ളിൽ നിന്നാണ് കണ്ടെത്തിയത്. വ്യാഴാഴ്ച മുതല്‍ ബിജുവിനെ കാണാനില്ലെന്ന് ഭാര്യ തൊടുപുഴ പൊലീസിൽ പരാതി നൽകിയിരുന്നു. ബിജുവിനെ കൊന്ന് മൃതദേഹം കലയന്താനിയിലെ ഗോഡൗണിൽ ഒളിപ്പിച്ചതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. പിടിയിലായ ചിലരുമായുള്ള സാമ്പത്തിക പ്രശ്നങ്ങളാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്.