വർക്‌ഷോപ്പിൽ നിന്നുള്ള പരിചയം: തുടർന്നു ബിസിനസ് പങ്കാളി, പിന്നെ വഴക്കായി; ഒടുവിൽ ക്വട്ടേഷൻ കൊലപാതകവും

Mail This Article
തൊടുപുഴ ∙ കലയന്താനിയിൽ ദേവമാതാ കേറ്ററിങ് ജോമോന്. ടിപ്പർ, മണ്ണുമാന്തി, വർക്‌ഷോപ് അടക്കമുള്ള ബിസിനസുകൾ ബിജുവിന്. വാഹനം നന്നാക്കാനും മറ്റുമായി വർക്‌ഷോപ്പിൽ ചെല്ലുമ്പോൾ ബിജുവുമായി ജോമോൻ പരിചയത്തിലായി. തുടർന്നു ബിസിനസ് പങ്കാളികളായി.ആദ്യഘട്ടത്തിൽ കുഴപ്പമില്ലാതെ പോയി. ബിസിനസിൽ കൂടുതൽ തുക ജോമോനു നിക്ഷേപിക്കേണ്ടതായി വന്നതോടെ തർക്കമായി. പാർട്നർഷിപ് പിരിഞ്ഞു. പിരിഞ്ഞപ്പോൾ അർഹതപ്പെട്ട ഷെയറോ വാഹനങ്ങളോ വസ്തുക്കളോ ലഭിച്ചില്ലെന്നു ജോമോന് പരാതിയായി.

ജോമോന്റെ കേറ്ററിങ് ബിസിനസ് നഷ്ടത്തിലായതോടെ വലിയ സാമ്പത്തികബാധ്യതയുമായി. പലയിടങ്ങളിലായി ഹോട്ടലുകൾ തുടങ്ങിയെങ്കിലും പരാജയപ്പെട്ടു. മേശയും കസേരയും ഫ്രീസറും വാടകയ്ക്കു നൽകിത്തുടങ്ങി. പക്ഷേ ബാങ്കിൽ നിന്ന് ജപ്തി നടപടികൾ തുടങ്ങിയതോടെ കാശിന് ആവശ്യമായി. ഇതാണ് ബിജുവിനെതിരെ ക്വട്ടേഷൻ നൽകി പണം കൈക്കലാക്കാൻ ശ്രമിക്കാനുള്ള കാരണമായി പ്രതി ജോമോൻ പൊലീസിനോടു പറഞ്ഞത്.
ബിസിനസ് പങ്കാളിയെ ക്വട്ടേഷൻ കൊടുത്ത് കൊന്നു; കേറ്ററിങ് സ്ഥാപന ഉടമയും കൂട്ടാളികളും പിടിയിൽ
തൊടുപുഴ ∙ കലയന്താനിക്കു സമീപം ചെത്തിമറ്റത്ത് സാമ്പത്തിക തർക്കത്തെത്തുടർന്നു ബിസിനസ് പങ്കാളിയെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചു കൊലപ്പെടുത്തി. തൊടുപുഴ കോലാനി മുളയിങ്കൽ ബിജു ജോസഫ് (50) ആണു കൊല്ലപ്പെട്ടത്. ബിജുവിന്റെ ബിസിനസ് പങ്കാളിയായ ദേവമാതാ കേറ്ററിങ് ഉടമ കലയന്താനി തേക്കുംകാട്ടിൽ ജോമോൻ ജോസഫ് (51) ആണു മുഖ്യപ്രതി. ക്വട്ടേഷൻ സംഘാംഗങ്ങളായ എറണാകുളം എടവനക്കാട് പള്ളത്ത് മുഹമ്മദ് അസ്‌ലം (36), കണ്ണൂർ ചെറുപുഴ കളരിക്കൽ ജോമിൻ കുര്യൻ (25), എറണാകുളം പറവൂർ സ്വദേശി ആഷിക് ജോൺസൺ (27) എന്നിവരും പിടിയിലായി.

കേറ്ററിങ് സ്ഥാപനത്തിന്റെ ഗോഡൗണിലെ മാലിന്യക്കുഴിയിലേക്കുള്ള മാൻഹോളിൽ കുഴിച്ചിട്ട ബിജുവിന്റെ മൃതദേഹം പൊലീസ് ഇന്നലെ പുറത്തെടുത്തു. കാപ്പ കേസ് പ്രതിയായ ആഷിക്കിനെ വ്യാഴാഴ്ച പറവൂർ വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും കൊലപാതക വിവരം അറിഞ്ഞിരുന്നില്ല. ഒന്നിച്ചു ചെയ്തിരുന്ന ബിസിനസിൽനിന്നു പിൻമാറിയതോടെ അർഹമായ ഷെയർ തനിക്കു ലഭിച്ചില്ലെന്നു ജോമോനു പരാതി ഉണ്ടായിരുന്നു. പൊലീസ് സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ ജോമോനു പണം നൽകാമെന്നു ബിജു കരാർ വച്ചിരുന്നു. കരാർ ബിജു ലംഘിച്ചെന്നാണു ജോമോന്റെ മൊഴി.
തന്റെ ഡ്രൈവറായ ജോമിൻ വഴി ജോമോൻ ക്വട്ടേഷൻ സംഘത്തെ ബന്ധപ്പെട്ടു. ബൈക്കിൽ പോവുകയായിരുന്ന ബിജുവിനെ വ്യാഴാഴ്ച പുലർച്ചെ കോലാനി പഞ്ചവടിപ്പാലത്തിനു സമീപം സംഘം വാനിൽ തട്ടിക്കൊണ്ടുപോയി. വാനിൽവച്ചു മർദിക്കുകയും ശബ്ദം പുറത്തുവരാതിരിക്കാൻ മുഖത്തു ചവിട്ടിപ്പിടിക്കുകയും ചെയ്തു. ഗോഡൗണിലെത്തിച്ചപ്പോഴേക്കും ബിജു കൊല്ലപ്പെട്ടിരുന്നു. തുടർന്നു മാൻഹോളിലൂടെ മാലിന്യക്കുഴിയിലേക്കു തള്ളുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ബിജുവിന്റെ സംസ്കാരം നാളെ ചുങ്കം സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: മഞ്ജു. മക്കൾ: അലീന, ആഷ്‌ലി, ആൻ ട്രീസ.