ADVERTISEMENT

ഏതു തരത്തിലുള്ള സഞ്ചാരികള്‍ക്കും ഇഷ്ടപ്പെടുന്ന സ്ഥലങ്ങള്‍ നിറഞ്ഞ സംസ്ഥാനമാണ് കര്‍ണാടക. ചരിത്രപരവും സാംസ്കാരിക പ്രധാന്യമുള്ളതും പ്രകൃതിഭംഗി വഴിഞ്ഞൊഴുകുന്നതുമെല്ലാമായ ഒട്ടനവധി ഇടങ്ങള്‍ ഇവിടെയുണ്ട്, ഇക്കൂട്ടത്തില്‍ അല്‍പം വ്യത്യസ്തമായ ഒരു കാഴ്ചയാണ് നെല്ലിതീർത്ഥം ഗുഹാക്ഷേത്രം. മംഗലാപുരത്തിനടുത്തായാണ് ഇത് സ്ഥിതിചെയ്യുന്നത്. 

200 മീറ്റർ നീളമുള്ള ഒരു ഗുഹയാണ് ഇവിടുത്തെ ആകര്‍ഷണങ്ങളില്‍ ഒന്ന്. അതിനുള്ളിലേക്ക് കടക്കാനായി താഴേക്ക് മുട്ടുകുത്തി ഇഴയണം. ഗുഹയ്ക്കുള്ളിൽ, ഗുഹയുടെ മുകളിൽ നിന്ന് വീഴുന്ന വെള്ളത്തുള്ളികൾ ശേഖരിക്കുന്ന ഒരു വലിയ കുളമുണ്ട്. ഇവിടെ ഒരു ശിവലിംഗവും കാണാം. മാത്രമല്ല, ഈ ഗുഹയിൽ വിവിധയിനം പാമ്പുകൾ, തേൾ, മുള്ളൻപന്നി, വവ്വാലുകൾ എന്നിവയുമുണ്ട്. ഗുഹയ്ക്കുള്ളിലെ മൃഗങ്ങളെ ശല്യപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.

ഗുഹയ്ക്ക് ഇടതുഭാഗത്തായി ശിവന്‍റെ രൂപങ്ങളില്‍ ഒന്നായ സോമനാഥേശ്വരന് സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രം കാണാം. എല്ലാ വര്‍ഷവും ഡിസംബര്‍ 25 മുതല്‍ ജനുവരി 25 വരെ ഇവിടെ ഉത്സവകാലമാണ്. ഈ പ്രദേശത്തെക്കുറിച്ച് പ്രദേശവാസികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന നിരവധി കഥകളുണ്ട്. ദുർഗ്ഗാ പരമേശ്വരി ദേവിയെ പ്രീതിപ്പെടുത്താൻ ജബാലി മുനി തപസ്സനുഷ്ഠിച്ചതാണ് നെല്ലിതീർത്ഥത്തിലെ ഗുഹ എന്നാണ് വിശ്വാസം. ദുർഗ്ഗാദേവി ജബാലി മുനിയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട് അരുണാസുരൻ എന്ന അസുരനെ കൊല്ലുമെന്ന് ഉറപ്പ് നൽകി. ദേവി പിന്നീട് ഒരു തേനീച്ചയുടെ രൂപം സ്വീകരിച്ച് നന്ദിനി നദിയുടെ തീരത്ത് വച്ച് അരുണാസുരനെ വധിച്ചു. ആ സ്ഥലത്ത് ഇന്ന് ദുർഗാപരമേശ്വരി ദേവിയുടെ മനോഹരമായ ഒരു ക്ഷേത്രമുണ്ട്, ഈ സ്ഥലം ‘കടീൽ’ എന്നറിയപ്പെടുന്നു.

ശിവനും വിഷ്ണുവും ദുർഗ്ഗയും ആ പ്രദേശത്തെ അനുഗ്രഹിക്കുമെന്നും സമീപത്ത് മൂന്ന് പേരെയും ആരാധിക്കാൻ ക്ഷേത്രങ്ങളുണ്ടാകുമെന്നും ദുർഗാദേവി ജബാലി മുനിക്ക് ഉറപ്പ് നൽകിയിരുന്നു. നെല്ലിതീർഥത്തിനടുത്ത് കൊമ്പടവ് എന്ന സ്ഥലത്ത് ഒരു വിഷ്ണു ക്ഷേത്രം കാണാം. നെല്ലിതീർഥത്തിനടുത്തുള്ള മുച്ചൂർ എന്ന സ്ഥലത്താണ് ദുർഗ്ഗാദേവിയെ ആരാധിക്കുന്നത് . ശിവനാകട്ടെ, നെല്ലിതീർഥത്തെത്തന്നെ തന്‍റെ വാസസ്ഥലമാക്കി. 

ഒക്ടോബർ മുതൽ മാർച്ച് വരെ മാത്രമേ ഇവിടുത്തെ ഗുഹ തുറക്കുകയുള്ളൂ. രാവിലെ പത്തു മുതല്‍ വൈകീട്ട് നാലുവരെ സന്ദര്‍ശകര്‍ക്ക് ഇവിടെ പ്രവേശനമുണ്ട്. ഇവിടേക്ക് എത്തിച്ചേരാനും വളരെ എളുപ്പമാണ്. ബാംഗ്ലൂരിൽ നിന്ന് വരുന്നവര്‍ക്ക് ബിസി റോഡിൽ നിന്ന് തിരിഞ്ഞ് പൊളാളി, കൈകമ്പ വഴി നെല്ലിതീർഥത്തിലെത്താം. ഇങ്ങനെ വരുമ്പോള്‍ മംഗലാപുരം വഴിയുള്ള യാത്ര ഒഴിവാക്കാം. മംഗലാപുരത്ത് നിന്ന് വരുന്നവര്‍ക്ക് ബാജ്‌പെയിലെത്തി കഥേൽസാറിലേക്കുള്ള വഴിയില്‍ തുടര്‍ന്നാലും ഇവിടേക്ക് എത്താം. 

English Summary: Karnataka tourism-Nellitheertha Cave Temple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com