കുമളി ചെക്പോസ്റ്റ് കടന്ന് ആശ്വാസ തീരത്തേക്ക്...
![ഇതര സംസ്ഥാനങ്ങളിൽ നിന്ന് കുമളിയിൽ അതിർത്തിയിൽ എത്തി ഊഴം കാത്തു നിൽക്കുന്നവർ. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കുമളിയിൽ അതിർത്തിയിൽ എത്തി ഊഴം കാത്തു നിൽക്കുന്നവർ.](https://img-mm.manoramaonline.com/content/dam/mm/mo/district-news/idukki/images/2020/5/6/idukki-covid-19-kumily-check-post.jpg?w=1120&h=583)
Mail This Article
കുമളി ∙ ലോക്ഡൗണിൽ ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയവർക്ക് പ്രവേശനം അനുവദിച്ച് മൂന്നാം ദിനവും കുമളി ചെക്പോസ്റ്റിൽ തിരക്കു തന്നെ. ആദ്യ ദിനത്തിൽ പാസ് അനുവദിക്കുന്നതിൽ കാലതാമസം നേരിട്ടത് അൽപം ആശങ്ക സൃഷ്ടിച്ചെങ്കിലും കഴിഞ്ഞ 2 ദിവസങ്ങളിലും കാര്യങ്ങൾ സുഗമമായി നടന്നു.ആദ്യ ദിവസം 28 പേരും രണ്ടാം ദിവസം 259 പേരുമാണ് കുമളി വഴി എത്തിയത്. ഇന്നലെ ഉച്ചയായപ്പോൾ തന്നെ ഇത് 100 പിന്നിട്ടിരുന്നു.പൊലീസ്, ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണം, റവന്യു, തൊഴിൽ,
![ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ കുമളിയിൽ വിവിധ സർക്കാർ വകുപ്പുകളുടെ കൗണ്ടറുകളിൽ വിവരങ്ങൾ നൽകുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ കുമളിയിൽ വിവിധ സർക്കാർ വകുപ്പുകളുടെ കൗണ്ടറുകളിൽ വിവരങ്ങൾ നൽകുന്നു.](https://img-mm.manoramaonline.com/content/dam/mm/mo/district-news/idukki/images/2020/5/6/idukki-covid-19-kumily-check-post-sub.jpg)
മോട്ടർ വാഹന വകുപ്പുകളുടെ പ്രത്യേക കൗണ്ടറുകളാണ് പരിശോധനയ്ക്കുള്ളത്. പെരിയാർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ലഘുഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.അതിർത്തിയിൽ എത്തുന്നവരുടെ യാത്രാ പാസ് പൊലീസ് പരിശോധിച്ച ശേഷമാണ് കേരളത്തിലേക്ക് കടക്കാൻ അനുവദിക്കുക. അവിടെ നിന്ന് ആരോഗ്യവകുപ്പിന്റെ സ്റ്റാളിലേക്ക്.
രോഗലക്ഷണങ്ങളില്ലെങ്കിൽ ഇവിടെ നിന്ന് പഞ്ചായത്തിന്റെ സ്റ്റാളിലേക്ക്. യാത്രാ പാസിലെ നമ്പർ കംപ്യൂട്ടറിൽ എന്റർ ചെയ്താൽ ഇവരുടെ വിശദ വിവരങ്ങൾ സ്ക്രീനിൽ തെളിയും. എവിടെയാണ് താമസം, വീട്ടിൽ 14 ദിവസം ക്വാറന്റീനിൽ കഴിയാൻ സംവിധാനം ഉണ്ടോ തുടങ്ങിയ വിവരങ്ങളും ഇവിടെ ശേഖരിക്കും. അവിടെ നിന്ന് റവന്യു കൗണ്ടറിൽ എത്തിയാൽ യാത്ര സംവിധാനം ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകണം.
പൊലീസിന്റെ കൗണ്ടറും കടന്ന് പരിശോധനകൾ പൂർത്തീകരിച്ച് യാത്ര ചെയ്യുന്ന വാഹനം അണുവിമുക്തമാക്കി കുമളിയിൽ നിന്ന് വീട്ടിലേക്ക് പോകാം. കോവിഡ് രോഗലക്ഷണം ഉള്ളവരാണെങ്കിൽ ആംബുലൻസിൽ കോവിഡ് കെയർ സെന്ററിലേക്ക് മാറ്റും. ഡപ്യൂട്ടി കലക്ടർ എസ്. ഹരികുമാറാണ് കുമളിയിലെ പ്രവർത്തനങ്ങളുടെ നോഡൽ ഓഫിസർ.
ഇന്നലെ എത്തിയത് 284 പേർ
കുമളി ചെക്പോസ്റ്റ് വഴി ഇതര സംസ്ഥാനങ്ങളിൽ നിന്നു ഇന്നലെ വൈകിട്ട് 5 വരെ കേരളത്തിലെത്തിയത് 284 പേർ. 166 പുരുഷൻമാരും 104 സ്ത്രീകളും 14 കുട്ടികളുമാണ് സ്വന്തം നാട്ടിലെത്തിച്ചേർന്നത്.ഇതിൽ 153 പേർ ഇടുക്കി ജില്ലക്കാരാണ്. 6 പേർ മറ്റു ജില്ലകളിലേക്കുള്ളവരാണ്.തമിഴ്നാട്ടിൽ നിന്നുമാണ് കൂടുതൽ പേർ എത്തിയത്.
തമിഴ്‌നാട് - 261, കർണാടക - 11, തെലങ്കാന - 1, ആന്ധ്ര - 2, പോണ്ടിച്ചേരി- 9 എന്നിങ്ങനെയാണ് എത്തിച്ചേർന്നവരുടെ എണ്ണം. ചെന്നൈ പോലെ റെഡ് സോൺ മേഖലയിൽ നിന്നുമെത്തുന്നവരെ പ്രത്യേകം തയാറാക്കിയിട്ടുള്ള കേന്ദ്രങ്ങളിൽ നിരീക്ഷണത്തിൽ പാർപ്പിക്കുകയും അല്ലാത്തവരെ കർശന ഉപാധികളോടെ ഹോം ക്വാറന്റീനിനു വീടുകളിലേക്ക് വിടുകയുമാണ് ചെയ്യുന്നത്.
സ്വന്തം വാഹനങ്ങളിലെത്തുന്നവർ അതേ വാഹനത്തിലും ടാക്‌സി ആവശ്യമുള്ളവർക്ക് പ്രത്യേക കമാൻഡർ ടാക്‌സികളും അധികൃതർ ഒരുക്കിയിട്ടുണ്ട്. ഇതിന് സർക്കാർ നിശ്ചയിച്ച ടാക്‌സി ചാർജ് നൽകിയാൽ മതി. . രാവിലെ 8 മുതൽ വൈകിട്ട് 8 വരെയാണ് അതിർത്തി കടക്കാൻ അനുവദിക്കുന്നത്.