ADVERTISEMENT

ഏറ്റുമാനൂർ∙ ചില്ലറ വെടിക്കെട്ട് ഒന്നും അതിരമ്പുഴയിലേശില്ല, വെറും മുഴക്കം പോരാ ഇടി മുഴക്കമാണ് അതിരമ്പുഴക്കാർക്ക് വേണ്ടത്! ആകാശ വിസ്മയത്തിനിടയിലും കാതടപ്പിക്കും വിധം കതിനാക്കുറ്റികൾ പൊട്ടണം. പല നിലകളിൽ പൊട്ടുന്ന ഐറ്റങ്ങളോടാണ് അവർക്ക് താൽപര്യം. മത്തപ്പൂവും പൂത്തിരിയൊക്കെ ആകാശത്ത്  വർണ മഴയായി തിളങ്ങിയാലേ അതിരമ്പുഴക്കാരുടെ മുഖം തെളിയൂ.

അതിരമ്പുഴ വെടിക്കെട്ടിന്റെ ഓർമകൾ പങ്കുവയ്ക്കുമ്പോൾ പത്ത് വർഷത്തോളം അതിരമ്പുഴയിൽ വെടിക്കെട്ട് നടത്തിയ പുന്നത്തുറ സെറ്റിലെ ആശാൻ കണിഞ്ഞാത്ത് ബിനോയ് ജേക്കബിനു ആവേശം കൂടും. അപ്പനപ്പൂപ്പന്മാരായിട്ട് വെടിക്കെട്ടുകാരാണ്. പിതാവിന്റെ കയ്യും പിടിച്ച് വെടിക്കെട്ടിനെത്തിയതു മുതൽ സ്വന്തമായി വെടിക്കെട്ട് നടത്തിയതു വരെയുള്ള പരിചയമാണ് ബിനോയി ഉള്ളത്. 

അന്നത്തെ വെടിക്കെട്ടാണ് വെടിക്കെട്ട്
പണ്ട് പല സെറ്റുകളായാണ് വെടിക്കെട്ട് നടന്നിരുന്നത്. നഗരപ്രദക്ഷിണം കഴിഞ്ഞാൽ പിന്നെ അതിരമ്പുഴയിലെ ആകാശത്ത് വർണ വിസ്മയം നിറയും. ആദ്യത്തെ തിരി പുണ്യാളനു സമർപ്പിച്ചാണ് തുടക്കം. പുലർച്ചെ വരെ നീണ്ടു നിൽക്കുന്ന മത്സര വെട്ടിക്കെട്ട് ആയിരുന്നു അന്ന്. ഓരോ സെറ്റുകാരും മറ്റുള്ളവരെ മറികടക്കാൻ വീറും വാശിയോടെയാണ് വെടി മരുന്നുകൾക്ക് തീ കൊളുത്തിയിരുന്നത്. കപ്പടാ മീശയും തലയിലൊരു കെട്ടുമായി വരുന്ന വെടിക്കെട്ടുകാർക്ക് അന്നു വലിയ അംഗീകാരമായിരുന്നു.  വെടിക്കെട്ടിനു നിയന്ത്രണങ്ങൾ വന്നതോടെ പല കെമിക്കലുകളും നിരോധിച്ചു. ഇപ്പോൾ കാതടപ്പിക്കുന്ന ശബ്ദമില്ല, വർണങ്ങ വിസ്മയങ്ങളും കുറഞ്ഞു. 

athirampuzha-church-festival-2024
1) നഗര പ്രദക്ഷിണത്തിനായി വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം പുറത്തെടുത്തപ്പോൾ (ജിതിൻ പുന്നാക്കാപ്പള്ളി പകർത്തിയ ചിത്രം). 2) വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം വഹിച്ചു നടന്ന നഗര പ്രദക്ഷിണം

വെടിക്കെട്ടിനുമുണ്ട് ചില ക്രമങ്ങളും താളങ്ങളും
വെടിക്കെട്ടിനും ചില ക്രമങ്ങളും താളങ്ങളുമുണ്ട്. ആദ്യം ലാത്തിരി കത്തിച്ച് അറിയിപ്പ് നൽകും. പിന്നീടാണ് എലിവാണത്തിനു തിരി കൊളുത്തുന്നത്. പലതരത്തിൽ പൊട്ടുന്നവയുണ്ടാകും. കാതടപ്പിക്കുന്ന ഡൈനമിറ്റുകൾ ഇടയ്ക്ക് കയറ്റി കേൾവിക്കാരെ നടുക്കും. തുടർന്നാണ് മാല പടക്കത്തിലേക്ക് വരുന്നത്. ഗുണ്ട് മുതൽ ഗർഭം കലക്കിയെന്ന ഓമനപ്പേരിൽ അറിയുന്ന അമിട്ടുകൾ വരെ അന്നുണ്ടായിരുന്നു. കോഴി മുട്ടയുടെത് മുതൽ തണ്ണിമത്തന്റെ വലിപ്പം വരെയുള്ള അമിട്ടുകളായിരുന്നു അന്നത്തെ താരം.  അന്നൊക്കെ വെടിക്കട്ട് സമയത്ത് പ്രദേശത്തെ ഗർഭിണികളെ  ബന്ധു വീട്ടിലേക്കും മറ്റും മാറ്റിമായിരുന്നു.

കൂടാതെ 12ഉം 15ഉം നിലയിൽ പൊട്ടുന്ന നില അമിട്ട്, കുഴിമിന്നൽ, കതന, പൂത്തിരി, മിന്നൽ കോലങ്ങൾ തുടങ്ങി പേരുകൾ പലതുണ്ട്. ഒരോന്നും ഓരോ ഘട്ടങ്ങളായാണ് പൊട്ടിക്കുന്നത്. എല്ലാം ഘട്ടത്തിനു ഫിനിഷിങ് ഉണ്ടാകും അവിടെയും അമിട്ടുകൾ ഇട്ട് കേൾവിക്കാരെ നടുക്കും. നാൽപതിനായിരത്തിനു മുകളിൽ ഓലപ്പടക്കങ്ങളാണ് മാലപ്പടക്കത്തിൽ കോർത്തു കെട്ടുന്നത്. ഇടയ്ക്ക് ഗുണ്ടുകളും ഉണ്ടാകും ഒരറ്റത്തു നിന്നു പൊട്ടി തുടങ്ങിയാൽ മിനിറ്റുകളോളം നിന്നു പൊട്ടും. ഒടുവിൽ ലാത്തിരി കത്തിച്ച് അവസാനിപ്പിക്കും.

ഒരു മാസം മുൻപേ തുടങ്ങും
വെടിക്കെട്ടിനു കരാറു കിട്ടിയാൽ ഒരു മാസം മുൻപേ ഒരുക്കങ്ങൾ ആരംഭിക്കും. 15 മുതൽ 20 ജോലിക്കാർ കഷ്ടപ്പെട്ടാണ് പടക്കങ്ങൾ നിർമിക്കുന്നത്. മാലപ്പടക്കം, ഓലപ്പടക്കം തുടങ്ങിയവയാണ് ആദ്യം നിർമിച്ചു വയ്ക്കുക. നിറങ്ങൾ വിടർത്തുന്നവ അടുത്ത ദിവസങ്ങളിൽ മാത്രമേ തയാറാക്കൂ. കുട ഒരുക്കുന്നതാണ് താമസം. പ്ലാസ്റ്റിക് പേപ്പർ കുടയുടെ ആകൃതിയിൽ വെട്ടി വിടരുന്ന രീതിയിൽ നൂലിനു കെട്ടി ഉറപ്പിച്ച ശേഷം അമിട്ട് മുറിച്ച് അതിനുള്ളിലാണ് വയ്ക്കുന്നത്. തുടർന്നു ഇത് ഒട്ടിച്ച് ഉറപ്പാക്കും. കുടയിൽ കുറച്ചു വെടി മരുന്നു മാത്രമേ ഉപയോഗിക്കൂ. കളർ ഉണ്ടാക്കുന്നത് പല കെമിക്കലുകളുടെ കൂട്ടുകൾ വഴിയാണ്. പച്ചയ്ക്കും നീലയ്ക്കും ബേറിയം നൈട്രേറ്റ്, ചുവപ്പിനു ഉപ്പ് എന്നു തുടങ്ങി കൂട്ടുകൾ പലതാണ്. ഇവയിൽ പലതിനും ഇപ്പോൾ നിരോധനമുണ്ട്.

പ്രകൃതി കൂടി കനിയണം
പല സെറ്റു വെടിക്കെട്ടുകൾ കാണും, ഓരോ സെറ്റ് കഴിയുമ്പോൾ അടുത്ത സെറ്റുകാർ ഒരുക്കങ്ങൾ ആരംഭിക്കും അര മണിക്കൂറോളം സമയം കിട്ടും. എന്നാൽ അന്തരീക്ഷത്തിൽ ഈർപ്പമുണ്ടെങ്കിൽ ആദ്യത്തെ വെടിക്കെട്ടിന്റെ പുക വായുവിൽ നിന്നു മാറില്ല. ഇത് അടുത്ത വെടിക്കെട്ടിന്റെ മനോഹാരിതയോ ബാധിക്കും. കാറ്റ് വന്ന് പുകമാറിയാൽ ആകാശം തെളിയും. ലാത്തിരി മുതൽ അവസാനത്തെ കൂട്ടപ്പൊരിച്ചിലിനു വരെ അതിരമ്പുഴക്കാർക്ക് കണക്കുണ്ട്. നിലയെത്ര പൊട്ടിയെന്നും, കുടയെത്ര വീണെന്നും നിറക്കുട്ടുകളുമെല്ലാം കൃത്യമായി മനസ്സിലാക്കി ആസ്വദിക്കുന്നവരാണ് അതിരമ്പുഴക്കാർ.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com