‘വയനാട്ടിലേത് പൂർണമായും പരിസ്ഥിതി ദുരന്തമല്ല; ദുർബലമായ പ്രദേശങ്ങളെ അതിന്റെ വഴിക്ക് വിടുക’
Mail This Article
വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങൾ നേരിൽകണ്ട് നെഞ്ചുലഞ്ഞ് പ്രശസ്ത പരിസ്ഥിതി–സാമൂഹിക പ്രവർത്തകയും നർമദാ ബച്ചാവോ ആന്ദോളന്റെ ജനകീയ നേതാവുമായ മേധാ പട്കർ. മനോരമ ഓൺലൈൻ സംഘത്തിനൊപ്പമായിരുന്നു മേധാ പട്കർ ദുരന്തഭൂമി സന്ദർശിച്ചത്. ഹൃദയം തകരുന്ന കാഴ്ചയാണിതെന്ന് അവർ വ്യക്തമാക്കി. വികസനത്തിന്റെ മറവില്‍ നടക്കുന്ന പ്രകൃതിചൂഷണങ്ങൾ ഇത്തരത്തിലുള്ള ദുരന്തത്തിലേക്ക് നയിക്കുന്നു. പ്രളയവും ഉരുൾപൊട്ടലുമെല്ലാം പൂർണമായും പ്രകൃതിദുരന്തമാണെന്ന് പറയാനാകില്ലെന്നും മേധാപട്കർ വ്യക്തമാക്കി. പരിസ്ഥിതി ചൂഷണത്തെക്കുറിച്ചും ഭാവി വികസന പ്രവർത്തനങ്ങളെക്കുറിച്ചും മനോരമ ഓൺലൈനോട് പങ്കുവയ്ക്കുകയാണ് അവർ. മുണ്ടക്കൈയിൽ നിന്നും ചിത്രീകരിച്ച എക്സ്ക്ലൂസിവ് അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇതാ:
![medha-patkar-wayanad മേധാ പട്‌കർ മുണ്ടക്കൈ സന്ദർശിച്ചപ്പോൾ ( ചിത്രം: ജിഷ ബാലൻ ∙മനോരമ )](https://img-mm.manoramaonline.com/content/dam/mm/mo/environment/environment-news/images/2024/10/14/medha-patkar-wayanad.jpg)
വികസനം ആവശ്യം, എല്ലായിടത്തും വേണ്ട
ദുർബലമായ ഈ പ്രദേശങ്ങൾ 1984 മുതൽ ഉരുൾപൊട്ടൽ നേരിടുകയാണ്. പരിസ്ഥിതിലോല പ്രദേശങ്ങളിലെ വികസന പ്രവർത്തനങ്ങൾ അപകടമാണ്. ഈ വിഷയത്തെക്കുറിച്ച് ഗാഡ്ഗിൽ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. വയനാട് മാത്രമല്ല, പശ്ചിമഘട്ടമേഖലകളെ ഒന്നടങ്കം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ആ റിപ്പോർട്ട് പരിഗണിക്കപ്പെടുന്നില്ല. കാലാവസ്ഥാ മാറ്റവും പ്രകൃതി തങ്ങളുടേതാണെന്ന മനുഷ്യന്റെ ചിന്തയും ഒന്നിക്കുമ്പോൾ ഇത്തരത്തിലുള്ള പരിസ്ഥിതി ദുരന്തങ്ങൾ ഉണ്ടാകുന്നു. കേരളത്തിൽ മാത്രമല്ല, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, ഹിമാചൽപ്രദേശ്, ലഡാക്ക്, എന്നിവിടങ്ങളിലെല്ലാം ഇതാണ് സംഭവിക്കുന്നത്. മനുഷ്യാവകാശം, ആരോഗ്യം, സാമൂഹികപ്രവർത്തനം എന്നിവയിലെല്ലാം കേരളം ഏറെ പ്രശസ്തമാണ്. പക്ഷേ, ഇതൊരു ദുരന്ത സാധ്യതാമേഖല കൂടിയാണ്. 2018ൽ പ്രളയം നേരിടേണ്ടി വന്നു. ഇപ്പോഴിതാ, ഉരുൾപൊട്ടലും.
![mundakkai ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈയിലെ മുസ്ലിംപള്ളി ( 2024 ഒക്ടോബർ 12 ന് പകർത്തിയ ചിത്രം: ജിഷ ബാലൻ ∙ മനോരമ)](https://img-mm.manoramaonline.com/content/dam/mm/mo/environment/environment-news/images/2024/10/14/mundakkai.jpg)
പരിസ്ഥിതിയെ പൂർണമായും തകർക്കുന്ന വികസന പ്രവർത്തനങ്ങളെ നിയന്ത്രിക്കേണ്ടതുണ്ട്. വികസനം ആവശ്യമാണ്. പക്ഷേ എല്ലായിടത്തും ആവശ്യമില്ല. ടൂറിസം നമുക്ക് ആവശ്യമാണ്. മലമേഖലകളിൽ താമസിക്കുന്ന സാധാരണ ജനങ്ങളുടെ ജീവിത മാർഗം കൂടിയാണിത്. എന്നാൽ വിനോദസഞ്ചാരത്തിനായി പരിസ്ഥിതി ചൂഷണം ചെയ്യരുത്. ഇതിന് കൃത്യമായ പ്ലാനിങ്ങും നിയമങ്ങളും ആവശ്യമാണ്. പ്രകൃതിയെ ആസ്വദിക്കുന്നതാണ് ടൂറിസം, അതിനെ തകർക്കുന്നതല്ല.
![mundakkai-chooralmala ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈയിലെ വീട് ( 2024 ഒക്ടോബർ 12 ന് പകർത്തിയ ചിത്രം. ജിഷ ബാലൻ ∙ മനോരമ)](https://img-mm.manoramaonline.com/content/dam/mm/mo/environment/environment-news/images/2024/10/14/mundakkai-chooralmala.jpg?w=845&h=440)
![medhapatkar-wayanad ദുരിതബാധിതരെ കാണാനായി ചൂരൽമല ടൗണിലെത്തിയ മേധാ പട്‌കർ. ചിത്രം: ജിഷ ബാലൻ ∙ മനോരമ)](https://img-mm.manoramaonline.com/content/dam/mm/mo/environment/environment-news/images/2024/10/14/medhapatkar-wayanad.jpg)
അതിദുർബല പ്രദേശത്തെ വെറുതെ വിടൂ...
മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായത് പൂർണമായും പരിസ്ഥിതി ദുരന്തമാണെന്ന് പറയാനാകില്ല. മനുഷ്യ ഇടപെടലുകളും ഉണ്ടായിട്ടുണ്ട്. ഉരുൾപൊട്ടലിനു പിന്നാലെ നദിയുടെ സ്വഭാവം തന്നെ മാറി. വലിയ പാറകഷ്ണങ്ങളെ നിഷ്പ്രയാസമാണ് കിലോമീറ്ററുകളോളം എത്തിച്ചത്. ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിലായിരുന്നു ആ മാറ്റം. അതി ദുർബലമായ പ്രദേശങ്ങളെ അതിന്റെ വഴിക്ക് വിടുക. അവിടെ ഒരുതരത്തിലുള്ള വികസനത്തിനും തയാറാകരുത്. പ്രകൃതിവിഭവങ്ങളെ അതുപോലെ സംരക്ഷിക്കുകയാണ് വേണ്ടത്. പുതുതലമുറകൾക്കായി പരിസ്ഥിതിയെ കരുതിവയ്ക്കൂ.
![medhapatkar-and-wayanad-victims മേധാ പട്‌കറോട് വിഷമങ്ങൾ പങ്കുവയ്ക്കുന്ന ദുരിതബാധിതർ (ചിത്രം: ജിഷ ബാലൻ ∙ മനോരമ )](https://img-mm.manoramaonline.com/content/dam/mm/mo/environment/environment-news/images/2024/10/14/medhapatkar-and-wayanad-victims.jpg)
കാർബൺ ബഹിർഗമനമെന്നത് കേരളത്തിലോ ഇന്ത്യയിലോ ഒതുങ്ങുന്ന ഒന്നല്ല, ഇതൊരു ആഗോളപ്രശ്നമാണ്. അതുകൊണ്ട് ഇതിനെക്കുറിച്ചുള്ള ചർച്ചകൾ പാരിസിലും റിയോ ഡി ജനീറോയിലും മാത്രം നടന്നാൽ പോരാ.
![medha-patkar medha-patkar](https://img-mm.manoramaonline.com/content/dam/mm/mo/environment/environment-news/images/2024/10/14/medha-patkar.jpg?w=845&h=440)
പുതുതലമുറ അറിയണം
കാലാവസ്ഥാ മാറ്റത്തിനു പിന്നിലെ യഥാർഥ കാരണങ്ങൾ പുതുതലമുറ അറിയേണ്ടതുണ്ട്. പ്രകൃതിക്കുണ്ടാകുന്ന നാശങ്ങൾ യുവതലമുറകൾ കാണുകയും മനസ്സിലാക്കുകയും വേണം. നമ്മൾ പ്രകൃതിയുടെ കാര്യവിചാരകർ മാത്രമാണ്, ഉടമകളല്ല. പല കമ്പനികളും പരിസ്ഥിതി വിഭവങ്ങളെ ഊറ്റിയെടുത്ത് ലാഭമുണ്ടാക്കുകയാണ്. മലകളുടെയും മറ്റും വാഹകശേഷിക്ക് അപ്പുറത്തേക്കുള്ള വികസനത്തെക്കുറിച്ച് ചിന്തിക്കാതിരിക്കുന്നതാണ് ഉത്തമം.
![medha-patkars medha-patkars](https://img-mm.manoramaonline.com/content/dam/mm/mo/environment/environment-news/images/2024/10/14/medha-patkars.jpg?w=845&h=440)
![medha-patkar-mundakkai മേധാ പട്‌കർ മുണ്ടക്കൈയിലെത്തിയപ്പോൾ (ചിത്രം: ജിഷ ബാലൻ ∙ മനോരമ)](https://img-mm.manoramaonline.com/content/dam/mm/mo/environment/environment-news/images/2024/10/14/medha-patkar-mundakkai.jpg?w=845&h=440)
സർക്കാരിന് ബജറ്റ് പ്ലാൻ വേണം
ഉരുൾപൊട്ടൽ ദുരന്തത്തിനുശേഷം കേരളത്തിന് കേന്ദ്രസർക്കാരിന്റെ ധനസഹായം ലഭിക്കുമെന്ന് പ്രതീക്ഷിച്ചു. ഇതേ പ്രശ്നം 2018ലെ പ്രളയാന്തര സമയത്തും നേരിട്ടിരുന്നു. സംസ്ഥാന സർക്കാർ തങ്ങളുടെ ബജറ്റ് പ്ലാൻ ചെയ്യുമ്പോൾ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. എവിടെയാണ് നാം ചെലവഴിക്കേണ്ടതെന്നും ചെലവഴിക്കരുതെന്നും കൃത്യമായി അറിഞ്ഞിരിക്കണം. കെ റെയിലിനേക്കാൾ വലുതാണ് മനുഷ്യ ജീവനുകൾ. ജലം, പരിസ്ഥിതി, വനം തുടങ്ങി എല്ലാ മേഖലകളെയും സംരക്ഷിക്കണം.
![medha-patkar-chooralmala ബെയ്‌ലി പാലത്തിൽ നിന്നുകൊണ്ട് ചൂരൽമലയിലെ ദുരിതമേഖല വീക്ഷിക്കുന്ന മേധാപട്‌കർ. മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ വർഗീസ് സി. തോമസ്, സീനിയർ ഓൺലൈൻ കണ്ടന്റ് കോർഡിനേറ്റർ ജോവി എം. തേവര എന്നിവർ സമീപം](https://img-mm.manoramaonline.com/content/dam/mm/mo/environment/environment-news/images/2024/10/14/medha-patkar-chooralmala.jpg)