ഒഎൻവി: മലയാള ക്യാംപസുകളുടെ ഗാനരചയിതാവ്

Mail This Article
പ്രണയ വിരഹ ഗൃഹാതുര നൊമ്പരങ്ങളെ ചുണ്ടിൽ മൂളാൻ തക്കവണ്ണം പാകപ്പെടുത്തിയ വരികൾ നൽകി പഠിപ്പിച്ച മറ്റൊരു പ്രഫസർ ഇല്ല, ശ്രേഷ്ഠ മലയാളത്തിന്റെ ഗുരുശ്രേഷ്ഠൻ! ഒ.എൻ.വി കുറുപ്പ് !! രാജ്യം ജ്ഞാനപീഠത്തിലേക്ക് ആനയിച്ചു. പിന്നീട് പത്മവിഭൂഷണത്താൽ അലങ്കരിച്ചു, മലയാളത്തിന്റെ മാണിക്യ വീണയായ ആ പൊന്നരിവാൾ അമ്പിളിയെ. ക്യാംപസിന്റെ പാട്ടെഴുത്തുകാരനായിരുന്നു അദ്ദേഹം എന്ന് പറയുവാൻ ആണ് എനിക്കിഷ്ടം.
'വേഴാമ്പൽ കേഴും വേനൽ കുടീരം...', മലയാളം വേഴാമ്പലിനെ പോലെ കേഴുന്നു, ഓർമകളിൽ മായാതെ നിൽക്കുന്ന, സംഗീത സംവിധായകർ രാഗ ചാർത്തു നടത്തി സമ്മാനിച്ച, ആ ഗീതങ്ങൾ പോലുള്ളവ ഇനിയുമുണ്ടാകുവാൻ. വിവിധമാം ശ്രേണിയിലുള്ള ഗാനങ്ങളെല്ലാം തന്റെ വരികൾക്കുള്ളിലൂടെ പ്രഫസർ നേരിട്ട് മലയാളികൾക്ക് ക്ലാസ്സെടുത്തു. അവയെല്ലാം പവിഴം പോലെ പവിഴാധരം പോലെ പനിനീർ പൊൻമുകുളങ്ങളായി ഇന്നും മലയാളത്തിന്റെ ഹൃദയം കവരുന്നു.
1955ൽ റിലീസ് ചെയ്ത "കാലം മാറുന്നു" എന്ന ചലച്ചിത്രത്തിന് വേണ്ടി 'ആ മലർ പൊയ്കയിൽ ആടികളിക്കുന്നോരോമന താമര പൂവേ' എന്ന ഗാനം, ബാലമുരളി എന്ന പേരിലെഴുതി, ദേവരാജൻ മാസ്റ്ററുടെ സംഗീതത്തിൽ കെ.എസ് ജോർജും, കെപിഎസി സുലോചനയും ആലപിച്ച ഗാനത്തിലൂടെയാണ് ഒ.എൻ.വി ചലച്ചിത്ര ഗാന രചന പ്രവേശനം കുറിക്കുന്നത്. അതേ ഗാനത്തിലെ, 'നിന്നിതൾ ചുണ്ടിലെ പുഞ്ചിരി മായുമ്പോൾ നിന്നെ കുറിച്ചൊന്നു പാടാൻ, എൻ മണിവീണയിൽ വീണപൂവേ നിന്റെ നൊമ്പരം നിന്ന് തുടിപ്പൂ' എന്ന വരികൾ മുതൽ തന്നെ ഒ.എൻ.വിയിലെ ക്യാമ്പസ് ഗീതങ്ങൾ നാം അനുഭവിച്ച് തുടങ്ങി.
തുടക്കത്തിലെ ആ ബാലമുരളി പിന്നീട് "ഗുരുവായൂരപ്പൻ"എന്ന ചിത്രത്തിലൂടെ " ഒ.എൻ.വി" എന്ന മൂന്നാക്ഷരത്തിലേക്കു മാറി. ദക്ഷിണാമൂർത്തി സ്വാമികളുടെ സംഗീതത്തിൽ ഇവിടെ ആ പഴയ ബാലമുരളി രചിച്ചതെല്ലാം മുരളീധരനെ വാഴ്ത്തുന്ന ഭക്തിനിർഭര ഗാനങ്ങൾ എന്നത് ഒരു കൗതുകം. ആദ്യ ക്യാംപസ് ചലച്ചിത്രം എന്ന് വിശേഷിപ്പിക്കുന്നതു ജോർജ് ഓണക്കൂറിന്റെ നോവലിൽ പിറന്ന ഉൾക്കടൽ ആയിരിക്കും. ഒ.എൻ.വി, എം.ബി.എസ് കൂട്ടുകെട്ടിൽ അവിടെ വിരിഞ്ഞ ഗീതങ്ങൾ...
'എന്റെ കടിഞ്ഞൂൽ പ്രണയ കഥയിലെ പെൺകൊടി, നിന്നെയും തേടി എൻ സ്വപ്ന ഭൂമിയിൽ വീണ്ടും സന്ധ്യകൾ തൊഴുതു വരുന്നു...' ‘ആദിവസന്തസ്മൃതികള്‍ പൂവിടും ഏതോ ശാഖികളില്‍.. പാടും കുയിലേ…എനിക്കു നീയൊരു വേദനതന്‍ കനി തന്നു - വെറുമൊരു വേദനതന്‍ കനി തന്നു. കൃഷ്ണതുളസി കതിരുകൾ ചൂടിയൊരശ്രു കുടീരം ഞാന്‍ ...'

ഇന്ന് സജീവമായിരിക്കുന്ന പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകൾ എല്ലാം തന്നെ പഴയ കാലത്തെ 'നഷ്ട വസന്തത്തിൻ തപ്ത നിശ്വാസമായി…' ക്യാംപസുകളെ ഓർക്കുമ്പോൾ, അദ്ദേഹത്തിന്റെ മറ്റൊരു ഗാനം പാടി മോഹിക്കുകയാണ് 'ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ...' അവിടെയെത്തി വീണ്ടും ആ കുയിലിന്റെ പാട്ടു കേട്ട് ശ്രുതി പിന്തുടർന്ന് എതിർ പാട്ടു പാടുമ്പോൾ പിണങ്ങി പറന്നു പോകുന്ന പക്ഷിയോട് 'അരുതേ' എന്ന് പാടാനുള്ള മോഹം പറയുമ്പോഴും, അദ്ദേഹം അവസാനിപ്പിക്കുന്നത്, "വെറുതെ ഈ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം എന്നാണ്!"
ഈ പാട്ടു കേൾക്കുമ്പോൾ അറിയാതെ ഓരോ മനസ്സും പിൻയാത്ര നടത്തി അവനവന്റെ ക്യാംപസിലെത്തും; ഞാനും എത്താറുണ്ട്; അവിടെയെത്തി മാണിക്യ വീണയുമായി മനസ്സിന്റെ താമര പൂവിനുള്ളിൽ നിന്നും ‘ഓർമ്മകളെ കൈ വള ചാർത്തി വരൂ..’ എന്ന് ആഗ്രഹിക്കുക സ്വാഭാവികം!
'മധുപാത്രമെങ്ങോ ഞാൻ മറന്നു പോയി,
മനസ്സിലെ ശാരിക പറന്നുപോയി..
വിദൂര തീരങ്ങളേ അവളെകണ്ടോ?'
എന്ന ഒ.എൻ.വി വരികളാൽ തന്നെ അന്വേഷിക്കാറുണ്ട്,
ആ പൂക്കാലത്തെ!
'നിൻ ചുടു നിശ്വാസധാരയാം വേനലും
നിർവൃതിയായൊരു പൂക്കാലവും,
നിൻ ജലക്രീഡാലഹരിയാം വർഷവും
നിൻ കുളിർചൂടിയ ഹേമന്തവും,
വന്നു തൊഴുതു മടങ്ങുന്നു പിന്നെയും പിന്നെയും,
നീ മാത്രമെങ്ങു പോയി?'
ആ അന്വേഷണത്തിൽ ഞാനാ ചൈത്രം ചായം ചാലിച്ച് വരച്ച ചിത്രത്തെ വീണ്ടും കണ്ടു,
‘എങ്ങുനിന്നെങ്ങുനിന്നീ കുളിർനെറ്റിയിൽ ചന്ദനത്തിൻ നിറം വാർന്നു,
ഈ മിഴി പൂവിലെ നീലം, ഇന്ദ്രനീലമണിച്ചില്ലയിൽ നിന്നോ?
മേനിയിലാകെ പടരുമീ സൗവർണ്ണം
ഏതുഷഃസന്ധ്യയിൽ നിന്നോ...
ചൈത്രം ചായം ചാലിച്ച് നിന്റെ ചിത്രം വരയ്ക്കുന്നു?'
തെളിഞ്ഞു വരുന്ന ആ മുഖം നോക്കി വീണ്ടും ചോദിക്കും,
'നെറ്റിയിൽ പൂവുള്ള സ്വർണ്ണ ചിറകുള്ള പക്ഷി, നീ പാടാത്തതെന്തേ?'
നിറയെ മരങ്ങളുള്ള എന്റെ ക്യാംപസാണ്, തൃശൂർ കേരള വർമ്മ.
'ആടി വാ കാറ്റേ, പാടി വാ കാറ്റേ, ആയിരം പൂക്കൾ നുള്ളി വാ..'
കാറ്റവിടെ ആടിപ്പാടി വന്ന്, ഓർമ്മകൾക്ക് കൈവള ചാർത്തി ആരെയും ഭാവഗായകനാക്കും.
2010 സെപ്റ്റംബർ 24 ഒരിക്കലും ഞാൻ മറക്കില്ല. അതേ കേരളവർമ്മയുടെ പ്രതിനിധിയായി പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയായ അക്കാഫിനെ (AKCAF, All Kerala Colleges Alumni Forum) ഞാൻ അധ്യക്ഷനായി ദുബായിൽ നയിക്കുമ്പോൾ, ഒ.എൻ.വി സർ അതിഥിയായി പങ്കെടുത്ത ഓണാഘോഷ ദിനം. ഉച്ചയൂണ് കഴിഞ്ഞിരിക്കുമ്പോൾ ഒ.എൻ.വി സാറിനെ അന്വേഷിച്ചു നാട്ടിൽ നിന്നും ദുബായിലേക്ക് ഒരു ഫോൺ കാൾ വന്നു, അന്നത്തെ സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി എം എ ബേബിയായിരുന്നു, ഒ.എൻ.വി സർ മറുപടി പറയുന്നത് കേട്ടു, "Thank You Baby, Thank You".
ആ ഫോണിലൂടെയാണ് രാജ്യം അദ്ദേഹത്തെ ജ്ഞാനപീഠത്തിലേക്ക് ആനയിച്ചിരിക്കുന്ന വിവരം സർ അറിയുന്നത്. ഞങ്ങൾ അക്കാഫ് ഓണാഘോഷ ശീർഷകം മാറ്റി അന്ന് വൈകുന്നേരത്തെ സമ്മേളനം സാറിനുള്ള ആദരസമ്മേളനമാക്കി പ്രഖ്യാപിച്ചു, കേരളത്തിൽ നിന്നുള്ള കലാലയ പൂർവ്വവിദ്യാർത്ഥികൾ ആ ഗുരുശ്രേഷ്ഠന്റെ പുരസ്‌കാര ലബ്ധി ആഘോഷിച്ചു, ഞങ്ങൾ ആ സന്ധ്യയിൽ എല്ലാവരും ചേർന്ന് ഉറക്കെ ദുബായിൽ പാടി,
"ആദിയുഷ സന്ധ്യ പൂത്തതിവിടെ...."
ഒ.എൻ.വി സർ ഈ ലോകത്തോട് വിട പറയുന്നത് ഒരു ഫെബ്രുവരി 13നാണ് (2016). പുതിയ കാലഘട്ടത്തിൽ ഫെബ്രുവരി 14 പ്രണയ ദിനമായാണ് ആഘോഷിക്കുന്നത്. പുതു കാലത്തു ഇനിയാ പ്രണയ ഗാനങ്ങൾ എഴുതേണ്ടതില്ല എന്നായിരുന്നോ ദൈവ നിശ്ചയം എന്നറിയില്ല. അടുത്തടുത്ത് കേൾക്കുന്ന പ്രണയ സംഭവങ്ങൾ ഭയപ്പെടുത്തുന്നു!!!
" ഒ.എൻ.വി സർ മടങ്ങി വരണം"
ഒരു കോടി ജന്മത്തിൻ സ്നേഹസാഫല്യം
ഒരു മൃദു സ്പർശത്താൽ നേടും നമ്മൾ..
ഹൃദയത്തിൻ മധുപാത്രം നിറയ്ക്കണം !
"വരിക ഗന്ധർവ്വ ഗായക വീണ്ടും..
വരിക കാതോർത്തുനിൽക്കുന്നു കാലം"
ഒ.എൻ.വി സാറിന് ഹൃദയ പ്രണാമം,
ഈ ഓർമ്മദിനത്തിൽ മാത്രമല്ല, എന്നും.
.