മില്‍ട്ടൻ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ മാറ്റം; രാത്രിയോടെ ഫ്ലോറിഡയിലെത്തും
Mail This Article
റ്റാംപ ∙ കാറ്റഗറി 5 കൊടുങ്കാറ്റായി ശക്തി പ്രാപിച്ച മില്‍ട്ടൻ ഇന്ന് (ബുധനാഴ്ച) രാത്രിയോടെ ഫ്ലോറിഡയിലെത്തും. മിൽട്ടന്റെ സഞ്ചാരപഥത്തില്‍ മാറ്റങ്ങൾ തുടരാനിടയുണ്ട്. ഒരു നൂറ്റാണ്ടിനിടെ സംസ്ഥാനത്ത് ആഞ്ഞടിക്കുന്ന ഏറ്റവും മോശം പ്രകൃതി ദുരന്തമായിരിക്കും ഇതെന്ന് മുന്നറിയിപ്പ് നല്‍കിയ പ്രസിഡന്റ് ജോ ബൈഡന്‍, ജനങ്ങളോട് ഒഴിഞ്ഞുപോകാനും അഭ്യർഥിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഫ്ലോറിഡയുടെ പടിഞ്ഞാറന്‍ തീരത്തേക്ക് നീങ്ങുന്ന രണ്ടാമത്തെ ഭീമന്‍ ചുഴലിക്കാറ്റാണ് മില്‍ട്ടൻ.
മണിക്കൂറിൽ പരമാവധി 165 മൈൽ (270 കിലോമീറ്റർ) വേഗതയിൽ കാറ്റ് വീശുന്നുണ്ടെന്ന് നാഷനൽ ഹരിക്കെയ്ൻ സെന്റർ അറിയിച്ചു. മില്‍ട്ടൻ കിഴക്കന്‍ മെക്സിക്കോ ഉൾക്കടലിലൂടെ നീങ്ങുമ്പോള്‍ തീവ്രതയില്‍ വ്യതിയാനം ഉണ്ടാകാന്‍ സാധ്യതയുണ്ട്, എന്നാല്‍ ബുധനാഴ്ച രാത്രി ഫ്ലോറിഡയുടെ പടിഞ്ഞാറൻ-മധ്യ തീരത്ത് എത്തുമ്പോൾ അപകടകരമായ ചുഴലിക്കാറ്റായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷനൽ ഹരിക്കെയ്ൻ സെന്റർ വ്യക്തമാക്കി.
ഫ്ലോറിഡയുടെ മുഴുവന്‍ ഉപദ്വീപ് ഭാഗവും മുന്നറിയിപ്പ് പ്രകാരം അപകടത്തിലാണെന്ന് ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് വ്യക്തമാക്കി. ജനങ്ങൾ ഒഴിഞ്ഞു പോകുന്നതിനാൽ എയര്‍ലൈനുകൾ അധിക സർവീസ് നടത്തി. ഹൈവേകളില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ഗ്യാസ് സ്റ്റേഷനുകളില്‍ ഇന്ധനം തീരുകയും ചെയ്തതായി റിപ്പോർട്ടുണ്ട്.