ലഹരി ഉപയോഗമുണ്ട്; പരിശോധിച്ചാല്‍ നടിമാരും കുടുങ്ങും; വെളിപ്പെടുത്തി ബാബുരാജ്

Mail This Article
സിനിമ മേഖലയില്‍ ന്യൂജെന്‍ തലമുറക്കാരില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നതായുള്ള നിര്‍മാതാക്കളുടെ ആരോപണം ശരിവച്ച് അമ്മ എക്സിക്യൂട്ടീവ് അംഗം ബാബുരാജ്. ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ മാത്രം സിനിമാസംഘങ്ങളുണ്ട്. നടിമാരില്‍ പലരും ലഹരി ഉപയോഗിക്കുന്നവരാണെന്നും ബാബുരാജ് മനോരമ ന്യൂസിനോട് പറഞ്ഞു. ലഹരി ഉപയോഗിക്കാത്തവര്‍ ഒന്നിനും കൊള്ളില്ലെന്നാണ് ഇവരുടെ നിലപാട്. ഇത്തരക്കാരെ പുറത്താക്കുമെന്ന ചട്ടം കൊണ്ടുവന്നതും ഇക്കാരണത്താലാണ്.
‘ഫോൺ വിളിച്ചാൽ പോലും പലരും എടുക്കില്ല. ഓരോരുത്തരുടെ പെരുമാറ്റം കണ്ടാൽ അറിയാം. കഞ്ചാവ് ഒക്കെ വിട്ടു, അതിലും വലിയ തലത്തിലേക്ക് കാര്യങ്ങൾ പോയി. ഇതൊരു ഫാഷനായി മാറിയിരിക്കുകയാണ്. ന്യൂജെൻ സിനിമയിൽ ഇതുവേണമെന്നാണ് പറയുന്നത്. ഇതൊക്കെ ഉപയോഗിക്കാത്തവൻ ഒന്നിനും കൊള്ളില്ലെന്നാണ് പറയുന്നത്. ഇത് ഉപയോഗിക്കുന്നവർ മാത്രമായി സിനിമ ചെയ്യുന്നവരുമുണ്ട്. അവർക്കൊരു സംഘടനകളുണ്ട്.’–ബാബുരാജ് പറയുന്നു.
‘അമ്മയുടെ ബൈലോ പുതുക്കി. അതിൽ പറഞ്ഞിരിക്കുന്ന പ്രധാനപ്പെട്ടൊരു പ്രശ്നം മയക്കുമരുന്ന് ഉപയോഗമാണ്. ഞാനൊരു സിനിമയിൽ അഭിനയിക്കാൻ പോയി. കാലത്ത് ചെന്നതാണ്. കുറേനേരം താമസിച്ചു. അപ്പോൾ പ്രൊഡക്‌ഷൻ കൺട്രോളർ പറഞ്ഞു, ചേട്ടാ ഇന്ന് ഷൂട്ടില്ല പൊയ്ക്കോളാൻ. കാരണം അന്നു വരാമെന്ന് പറഞ്ഞ നായകനടന് വരാന്‍ സാധിക്കില്ല. ഫോൺ വിളിച്ച് എടുത്തില്ല. എടുത്തത് രാവിലെ 11 മണിക്ക്. ഇതൊക്കെ ഇപ്പോൾ ഉണ്ടായ കീഴ്‌വഴക്കമാണ്. കള്ളുകുടിയും ലഹരിയും തമ്മിൽ വ്യത്യാസമുണ്ട്. ഇത് ഉപയോഗിച്ചാൽ എപ്പോൾ എണീക്കും എന്ന് പറയാൻ കഴിയില്ല. സൂര്യൻ ഉദിച്ചാലാകും പലരും ഉറങ്ങാൻപോകുക.’–ബാബുരാജ് പറഞ്ഞു.
‘കേരള പൊലീസ് ഒന്നു തപ്പി കഴിഞ്ഞാൽ ഇവരെല്ലാം അകത്താകും. വിഷമം കൊണ്ടു പറയുന്നതാണ്. ഇതൊന്നും നമ്മുടെ പരിധിയിൽ അല്ല. കാര്യങ്ങൾ കൈവിട്ടുപോയി. പെൺകുട്ടികൾ അടക്കം ഇത് ഉപയോഗിക്കുകയാണ്.’
‘ഷെയ്നിന്റെ അച്ഛൻ അബിയെ നന്നായി അറിയാം. ഷെയ്നുമൊത്തുള്ള ഒത്തുതീർപ്പ് ചർച്ചയ്ക്ക് ഞാൻ പോയില്ല. കാരണം ഇത് ഇങ്ങനെയേ വരൂ എന്ന് എനിക്ക് അറിയാം.’–ബാബുരാജ് പറയുന്നു.
പ്രശ്നങ്ങളുണ്ടായപ്പോള്‍ മാത്രമാണ് ഷെയ്ന്‍ 'അമ്മ'യില്‍ അംഗമായത്. ലഹരിമരുന്ന് ഉപയോഗിക്കുന്നവരില്‍ പലരും 'അമ്മ'യില്‍ അംഗങ്ങളല്ല. അവര്‍ക്ക് താല്‍പര്യവുമില്ലെന്നും ബാബുരാജ് പറഞ്ഞു. ഷെയ്നിന്റെ വിഡിയോകള്‍ കണ്ടാല്‍ പലര്‍ക്കും പലതും മനസിലാകും. അവനെ അടുത്ത് പരിചയമുണ്ടെങ്കിൽ ഞാൻ തന്നെ വിളിച്ചുപറഞ്ഞേനെ. ഷെയ്ന്‍ നിഗം വിഷയത്തില്‍ ഇടപെടാന്‍ അമ്മയ്ക്ക് പരിമിതിയുണ്ടെന്നും ബാബുരാജ് കൂട്ടിച്ചേര്‍ത്തു.