ADVERTISEMENT

എം.എസ്. സുബ്ബലക്ഷ്മിയെപ്പോലെ പാട്ടുകാരിയാകാൻ കൊതിച്ച് ഒടുവിൽ നടിയായി, പിന്നെ മലയാള സിനിമയുടെ അമ്മയായി മാറുകയായിരുന്നു കവിയൂര്‍ പൊന്നമ്മ. വിഖ്യാത സംഗീതസംവിധായകന്‍ ജി.ദേവരാജന്റെ നിർബന്ധത്തിനു വഴങ്ങി നാടകത്തിൽ പാട്ടുപാടിയാണ് കലാരംഗത്തെത്തുന്നത്. പതിനാലാം വയസ്സിൽ നാടകത്തിൽ പാടാനെത്തിയ പൊന്നമ്മയെ മലയാളത്തിന്റെ നാടകാചാര്യൻ തോപ്പിൽ ഭാസി നടിയാക്കി മാറ്റിയ കഥ പൊന്നമ്മ തന്നെ പറഞ്ഞിട്ടുണ്ട്.

‘മൂലധനം’ നാടകത്തിലൂടെയായിരുന്നു അഭിനയരംഗത്തെ അരങ്ങേറ്റം. അഭിനയിക്കാനറിയാതെ കരഞ്ഞുനിന്നപ്പോൾ ‘എടീ കൊച്ചേ, അഭിനയം അത്ര വലിയ കാര്യമൊന്നുമല്ല. ഞാൻ പറയുന്നതുപോലെ ചെയ്താൽ മതി’ എന്നാണ് തോപ്പില്‍ ഭാസി പറഞ്ഞത്. മെരിലാൻഡിന്റെ ശ്രീരാമപട്ടാഭിഷേകമെന്ന സിനിമയിലായിരുന്നു കന്നി വേഷം. രാവണന്‍റെ ഭാര്യ മണ്ഡോദരിയായി. കൊട്ടാരക്കര ശ്രീധരൻനായരായിരുന്നു രാവണന്‍. പിന്നീട് കെപിഎസിയുടെ പ്രധാന നടിയായി മാറിയ പൊന്നമ്മ സംഗീതപഠനവും ആലാപനവും മുടക്കിയില്ല. അക്കാലത്തെ പ്രശസ്ത ഗായിക കവിയൂർ രേവമ്മയുടെ പിൻഗാമിയായി മാറട്ടെ എന്ന ആശംസയോടെ അരങ്ങേറ്റച്ചടങ്ങിലെ മുഖ്യാതിഥി ആയിരുന്ന നാട്ടുപ്രമാണി‍ പ്രവർത്യാരാണ് പൊന്നമ്മയ്ക്ക് കവിയൂർ പൊന്നമ്മ എന്ന പേര് നൽകിയത്. പേരെടുത്ത പാട്ടുകാരിയാകണമെന്ന് വലിയ ആഗ്രഹമായിരുന്നു.

വെള്ളിത്തിരയില്‍ മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളുടെയും അമ്മയായി വേഷമിട്ടാണ് കവിയൂര്‍ പൊന്നമ്മ വിടവാങ്ങുന്നത്. 20–ാം വയസ്സിൽ തലയിൽ വെള്ളച്ചായം പൂശിയായിരുന്നു ആദ്യ അമ്മ വേഷം.  സത്യൻ, മധു, പ്രേംനസീർ തുടങ്ങി സോമൻ, സുകുമാരൻ, മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് എന്നിങ്ങനെ പല തലമുറകളിലെ നടൻമാരുടെ അമ്മയായി. ആയിരത്തോളം സിനിമകളിൽ മലയാളത്തിന്‍റെ ‘പൊന്നമ്മ’ അഭിനയിച്ചിട്ടുണ്ട്. നാലുതവണ മികച്ച സഹനടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.

 

English Summary:

From Aspiring Singer to Malayalam's Beloved Mother: The Captivating Journey of Kaviyoor Ponnamma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com