പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു

Mail This Article
കൊച്ചി∙ പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വൈകിട്ട് 4.48ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരാഴ്ച മുൻപ് വീട്ടിൽവച്ചു വീണ് മങ്കൊമ്പ് ഗോപാലകൃഷ്ണന് പരുക്കേറ്റിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് ഹൃദയാഘാതമുണ്ടായത്.
സംസ്കാരം ബുധനാഴ്ച. ഭാര്യ: കനകമ്മ. മക്കൾ: രേഖ (ചെന്നൈ), രാഖി (അധ്യാപിക, മുംബൈ), ദിവ്യ (ആർക്കിടെക്ട്, കൊച്ചി), യദുകൃഷ്ണ (നെതർലൻഡ്സ്). മരുമക്കൾ: അശോകൻ (ചെന്നൈ), വിനോദ് (മുംബൈ), വിമൽ (ആർക്കിടെക്ട്, കൊച്ചി), രേഖ (നെതർലൻഡ്സ്).
ആലപ്പുഴ മങ്കൊമ്പ് സ്വദേശിയായ ഗോപാലകൃഷ്ണൻ മലയാളത്തിൽ പ്രശസ്തമായ നിരവധി ഗാനങ്ങൾ രചിച്ചു. കാളിദാസന്റെ കാവ്യഭാവന, ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ, ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ, വെളിച്ചം വിളക്കണച്ചു, നാടൻ പാട്ടിന്റെ മടിശ്ശീല, കണ്ണാ നീ ഉറങ്ങെടാ തുടങ്ങിയവ അദ്ദേഹത്തിന്റെ തൂലികയിൽനിന്ന് പിറന്നവയാണ്. 1971ൽ പുറത്തിറങ്ങിയ വിമോചന സമരം ആണ് ആദ്യത്തെ ചലച്ചിത്രം. തുടർന്ന് ഹരിഹരൻ ഉൾപ്പെടെ ഒട്ടേറെ സംവിധായകരുടെ ചലച്ചിത്രങ്ങൾക്ക് ഗാനങ്ങൾ രചിച്ചു.
എം.എസ്.വിശ്വനാഥനാണ് മങ്കൊമ്പിന്റെ പല ഗാനങ്ങൾക്കും ഈണം പകർന്നത്. മലയാളത്തിലേക്കു മൊഴി മാറ്റി ഇറങ്ങിയ ബാഹുബലി ഉൾപ്പെടെ പല തെലുങ്ക് ചലച്ചിത്രങ്ങളിലെയും മലയാള ഗാനങ്ങൾക്കു പിന്നിൽ മങ്കൊമ്പ് ഗോപാലകൃഷ്ണനായിരുന്നു.