ADVERTISEMENT

പെയ്യാനിരിക്കുന്ന മഴയുടെ സൂചന തണുത്തൊരു കാറ്റിലറിയാമെങ്കിൽ കേരള ഫുട്ബോളിലെ കാലാവസ്ഥാ മാറ്റം ഒരു പാട്ടിലുമറിയാം. സെപ്റ്റംബർ 6ന് ആണ് യൂട്യൂബിൽ ആ ഗാനം പിറന്നത്. ‘പന്തൾച്ചാൻ പൂവാ’ എന്നായിരുന്നു മലബാർ വാമൊഴി വഴക്കം നിറഞ്ഞ ആ പാട്ടിന്റെ തുടക്കം. ഇതിനകം ഇരുപത്തിമൂന്നു ലക്ഷത്തിലധികം പേർ കണ്ട ആ ഗാനത്തിന്റെ പിറ്റേന്ന് കൊച്ചിയിൽ ഫുട്ബോളിന്റെ മെഗാ ഉത്സവത്തിന് ആചാരവെടി പൊട്ടി. കലൂർ സ്റ്റേഡിയത്തിൽ മുഴങ്ങിയ പെരുമ്പറത്താളത്തിൽ മലപ്പുറം എഫ്സിയുടെയും ഫോഴ്സ കൊച്ചിയുടെയും പതാകകൾ പാറിപ്പറന്നു. മലപ്പുറത്തെ ഗ്രാമങ്ങളിൽനിന്നും കൊച്ചിയുടെ നഗരഹൃദയങ്ങളിൽനിന്നും എത്തിയ ഇരുപതിനായിരത്തിലധികം പേർ സാക്ഷിയായ ആ മത്സരം കേരള ഫുട്ബോളിന്റെ തലവര മാറ്റിയെഴുതാൻ പോന്നതായിരുന്നു. സെവൻസിലേക്കു ചുരുങ്ങിപ്പോയോ എന്ന സംശയത്തിൽനിന്ന് കേരള ഫുട്ബോൾ അതിന്റെ വീതിയും വിസ്തീർണവും വീണ്ടെടുക്കുന്ന കാഴ്ച. നേരത്തേ പറഞ്ഞ പാട്ടിലെ അവസാന വരികളിലൊന്ന് ‘അനക്ക് പാസുട്ടൂടേനോ’(നിനക്കു പാസിടാമായിരുന്നില്ലേ) എന്നാണ്. യഥാർഥത്തിൽ കാണികൾക്കിടയിലേക്ക് ആ പാസിട്ടു കഴിഞ്ഞു. ഫുട്ബോൾ ആവേശത്തിന്റെ ത്രൂ പാസ്. സൂപ്പർ ലീഗ് കേരള (എസ്എൽകെ). 

ഗ്ലോബൽ പ്ലസ് ലോക്കൽ

ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ക്ലബ്ബുകളിൽ ഒന്നായ ഈസ്റ്റ് ബംഗാളിനെ സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത് ഏകദേശം 2.03 ലക്ഷം പേരാണ്. എന്നാൽ ആഴ്ചകൾ  മാത്രം പ്രായമുള്ള മലപ്പുറം എഫ്സിക്ക് ഇതിനകം 1.7 ലക്ഷത്തിലധികം പിന്തുടർച്ചക്കാരായി. കാരണത്തിനു ഗവേഷണം വേണ്ട. സ്വന്തം നാട് എന്ന വികാരം തന്നെ. സൂപ്പർ ലീഗ് കേരളയിൽ മത്സരിക്കുന്ന ആറു ടീമുകളുടെ പേരു തന്നെ നോക്കുക. കാലിക്കറ്റ് എഫ്സി, മലപ്പുറം എഫ്സി, തൃശൂർ മാജിക് എഫ്സി, തിരുവനന്തപുരം കൊമ്പൻസ് എഫ്സി, കണ്ണൂർ വോറിയേഴ്സ് എഫ്സി, ഫോഴ്സ കൊച്ചി എഫ്സി എന്നിങ്ങനെ നാടിന്റെ  പേരാണ് എല്ലാ ടീമിനും. കട്ടൻചായ ഒരു പാനീയവും സുലൈമാനി ഒരു വികാരവുമായി മാറുന്നതിലെ വ്യത്യാസം ഇവിടെയുമുണ്ട്. മറ്റെല്ലാ ചേരുവകളും ഒന്നു തന്നെ. പക്ഷേ, സ്വന്തം നാടിനോടുള്ള മൊഹബത്തു കൂടി ചേരുമ്പോൾ രുചി ഇരട്ടിയാകുന്നു. 

ഇങ്ങനെ പോയാൽ പോരാ

ഏറെക്കാലം അനക്കമില്ലാതെ കിടന്ന ഇന്ത്യൻ ഫുട്ബോളിനു ലഭിച്ച ആദ്യ അപ്ഡേഷനായിരുന്നു ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ). സങ്കട സീരിയലുകൾ അരങ്ങുവാണ പ്രൈം ടൈമിലേക്കു ഫുട്ബോളിനെ മടക്കിക്കൊണ്ടുവന്നതും ഐഎസ്എൽ ആയിരുന്നു. പക്ഷേ, വന്നിട്ടിപ്പോൾ ഒരു ദശാബ്ദം കഴിഞ്ഞു. പുതിയൊരു മാറ്റത്തിനായി കണ്ണുനട്ടിരിക്കുമ്പോഴാണ് സൂപ്പർ ലീഗ് കേരളയുടെ വരവ്. അതോടെ ഇച്ഛിച്ചതും കൽപിച്ചതും മിൽക്ക് സർബത്തായി. വിദേശതാരങ്ങളും ഇന്ത്യൻ താരങ്ങളും ഒപ്പം മലയാളി താരങ്ങളുമെന്ന മിശ്രിതം കൂടി ടീമുകൾക്കു നിശ്ചയിക്കപ്പെട്ടപ്പോൾ ചാംപ്യൻഷിപ്പിന്റെ നിലവാരം ഒന്നുകൂടി ഉയർന്നു. ലോക ഫുട്ബോളിലെ ചെറുചലനങ്ങൾ പോലും കമ്പോടുകമ്പ് അറിയുന്ന മലയാളി ആരാധകനെ സംബന്ധിച്ചിടത്തോളം ഇതൊരു ലോട്ടറിയാണ്. നിലവാരമുള്ള പ്രഫഷനൽ ഫുട്ബോൾ വീട്ടുമുറ്റത്തു കാണാനുള്ള ക്ഷണം എങ്ങനെ നിരസിക്കും? ഇതോടെ മലപ്പുറം പയ്യനാട് സ്റ്റേഡിയം മാറക്കാനയും കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം ഓൾഡ് ട്രാഫഡും കൊച്ചി കലൂർ സ്റ്റേഡിയം നൂകാംപും   തിരുവനന്തപുരം ചന്ദ്രശേഖരൻനായർ സ്റ്റേഡിയം വെംബ്ലിയുമായി മാറി. വർഷത്തിലൊരിക്കൽ സന്തോഷ് ട്രോഫിയും എന്നത്തെയും പോലെ ആളില്ലാ, ജില്ലാ, സംസ്ഥാന ചാംപ്യൻഷിപ്പുകളും മാത്രം കണ്ടുശീലിച്ചവർക്ക് ആവേശത്തിന്റെ വാരാന്തപ്പതിപ്പായി സൂപ്പർ ലീഗ് കേരള മാറിയതിൽ അദ്ഭുതമില്ല. കൂടാതെ ഇത്രയും വലിയ സമ്മാനത്തുക നൽകുന്ന മറ്റൊരു ഫുട്ബോൾ ചാംപ്യൻഷിപ് കേരളത്തിലില്ല. ഒരു കോടി രൂപയാണ് ഒന്നാമതെത്തുന്ന ടീമിനു ലഭിക്കുക. 50 ലക്ഷമാണ് രണ്ടാം സ്ഥാനക്കാരെ കാത്തിരിക്കുന്നത്. 

ജുഗൽബന്ദി

യൂറോപ്യൻ സംഗീതം പോലുള്ള സ്പഗറ്റിക്കൊപ്പം കല്യാണി രാഗത്തിൽ കുഴച്ചടിക്കാൻ പറ്റുന്ന ഇഡ്ഡലിയും സാമ്പാറും. തൊട്ടടുത്ത് ഗസൽ കേട്ടു കഴിക്കാവുന്ന റൊട്ടിയും പാലക് ചിക്കനും. ഓരോ ടീമിന്റെയും ഭക്ഷണ മെനു നോക്കിയാൽതന്നെ സാർവദേശീയ ഗാനമേളയുടെ ഫീൽ കിട്ടും. തീൻമേശയിൽ മാത്രമല്ല, പല രാജ്യങ്ങളും സംസ്കാരങ്ങളും ഭാഷാവൈവിധ്യവും കേളീ ശൈലികളും ഒന്നുചേരുന്ന രാജ്യാന്തര ജുഗൽബന്ദിയാണ് സൂപ്പർ ലീഗ് കേരളയിലെ ഓരോ ടീമും. 5 ലോകകപ്പ് നേടിയ ബ്രസീലിൽനിന്നും ആഫ്രിക്കൻ സിംഹങ്ങളായ കാമറൂണിൽനിന്നും ഇന്ത്യൻ ഫുട്ബോളിന്റെ കളിത്തൊട്ടിലായ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നും താരങ്ങൾ ഈ കൊച്ചുകേരളത്തിലെ ടീമുകൾക്കായി കച്ചമുറുക്കിയിറങ്ങുന്നു. ബ്രസീൽ, സ്പെയിൻ, കൊളംബിയ, ദക്ഷിണാഫ്രിക്ക, തുനീസിയ, സെനഗൽ, ഘാന, ഹെയ്ത്തി, കാമറൂൺ എന്നിങ്ങനെയുള്ള രാജ്യങ്ങളിൽനിന്നായി മുപ്പതിലധികം താരങ്ങൾ വിവിധ ടീമുകളിലായുണ്ട്. ഇവരെക്കൂടാതെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും കേരളത്തിലെ വിവിധ ജില്ലകളിൽനിന്നുള്ളവരും കൂടി ചേരുമ്പോൾ ഈ ഫുട്ബോൾ ഫ്യൂഷൻ പൂർണമാകുന്നു. ടീമുകൾക്കായി തന്ത്രം മെനയുന്നത് പ്രശസ്തരായ വിദേശ പരിശീലകരാണെന്നതു മറ്റൊരു ബംപർ.

മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ മലപ്പുറം എഫ്സിയുടെ മത്സരം കാണാനെത്തിയവർ.    ചിത്രം: ഫഹദ് മുനീർ/മനോരമ
മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ മലപ്പുറം എഫ്സിയുടെ മത്സരം കാണാനെത്തിയവർ. ചിത്രം: ഫഹദ് മുനീർ/മനോരമ

തിരിച്ചുവരവുകൾ

കോഴിക്കോട്– പാലക്കാട് റൂട്ടിൽ ബസ് ഡ്രൈവറാകുക എന്നതായിരുന്നു അനസ് എടത്തൊടികയുടെ സ്വപ്നം. പക്ഷേ, റൂട്ട് മാറിയോടി ഇന്ത്യൻ ഫുട്ബോൾ ടീമിലെ അംഗം വരെയായി. ഐഎസ്എലിലും ഐ ലീഗിലും വമ്പൻ ക്ലബ്ബുകൾക്കു ബൂട്ടണിഞ്ഞ് കേരള ഫുട്ബോളിന്റെ പോസ്റ്റർ ബോയ് ആയും തിളങ്ങി. പ്രായം മുപ്പത്തേഴിലേക്കു കടന്നപ്പോൾ ഫുട്ബോൾ സർവീസ് ഏതാണ്ട് അവസാനിപ്പിച്ച മട്ടിലായിരുന്നു അനസ്. ഈ ഘട്ടത്തിലാണ് സൂപ്പർ ലീഗ് കേരളയുടെ ഉദ്ഭവം. അതോടെ കരിയറിലെ രണ്ടാം പകുതിക്കു മലപ്പുറം എഫ്സിയുടെ ക്യാപ്റ്റനായി വീണ്ടും ടച്ചിട്ടു. അനസ് എടത്തൊടികയും തൃശൂർ മാജിക് എഫ്സി ക്യാപ്റ്റൻ സി.കെ.വിനീതും ഉൾപ്പെടെ ഒട്ടേറെ സൂപ്പർ ഹീറോമാരുടെ തിരിച്ചുവരവിനു കൂടി ഈ ചാംപ്യൻഷിപ് സാക്ഷിയാകുന്നുണ്ട്. പണ്ട് സ്കൂളിലെ പരിപാടിക്ക് അനസിനോടൊപ്പം സെൽഫിയെടുത്ത വിദ്യാർഥികൾ ഇന്ന് സഹതാരങ്ങളായി മലപ്പുറം എഫ്സിയിൽ പന്തു തട്ടുന്നു. പണ്ട് ഏറെ ആരാധിച്ചിരുന്ന താരങ്ങളുടെ കളി വീണ്ടും കാണാൻ കാണികൾക്കും അവസരമൊരുങ്ങുന്നു.

ലോങ് പാസ് 

 കേരള ഫുട്ബോളിന്റെ ഭാവിയിലേക്കുള്ള ലോങ് പാസ് കൂടിയാണ് സൂപ്പർ ലീഗ് കേരള. ആറു ടീമുകളിലായി ഏകദേശം എൺപതിലധികം മലയാളികൾക്കാണ് മാന്യമായ വേതനത്തോടെ ഫുട്ബോൾ കളിക്കാൻ സൂപ്പർ ലീഗ് കേരളയിലൂടെ അവസരമൊരുങ്ങിയിരിക്കുന്നത്. ഒരു ടീമിന്റെ 25 അംഗ സ്ക്വാഡിൽ ഏറ്റവും ചുരുങ്ങിയത് 5 മലയാളികളെങ്കിലും വേണമെന്നതാണ് നിബന്ധനകളിലൊന്ന്. എന്നാൽ ഇപ്പോൾ ഓരോ ടീമിലും പത്തിലധികം മലയാളികളുണ്ട്. മത്സരങ്ങളുടെ തത്സമയ സംപ്രേഷണവുമുള്ളതിനാൽ കാലിൽ കളിയുള്ള മലയാളി താരങ്ങൾക്ക് ഭാവിയിൽ മുട്ടുണ്ടാകില്ല. ജനുവരിയിൽ പുത്തൻ ട്രാൻസ്ഫറുകൾക്കു തുടക്കമാകുമ്പോൾ സൂപ്പർ ലീഗ് കേരളയിലെ ഏതൊക്കെ താരങ്ങളെ ഏതൊക്കെ വമ്പൻ ക്ലബ്ബുകൾ റാഞ്ചുന്നു എന്നു കാത്തിരുന്നു കാണാം. ഒരു ടീമിന് 10 കോടി രൂപ വീതം ഏകദേശം 60 കോടി രൂപ ഇതിനകം സൂപ്പർ ലീഗിലൂടെ കേരളത്തിന്റെ കായിക മാർക്കറ്റിലിറങ്ങിയെന്നാണ് സംഘാടകർ നൽകുന്ന വിവരം. ഒരുപാടു താരങ്ങളുടെ കരിയറായും കുടുംബങ്ങളുടെ ഉപജീവനമാർഗമായും ഈ പണം മാറുമ്പോൾ കേരളത്തിലെ ഫുട്ബോളിനുണ്ടാകുന്ന ഉണർവു ചില്ലറയല്ല. 

സന്തോഷപ്പന്തിന്റെ സവാരി

‘ബേജാറില്ലാത്ത വല്യുപ്പാന്റെ ബേജാറില്ലാത്ത പേരക്കുട്ടികൾ’ ഉത്രാടനാളിൽ മലപ്പുറം എഫ്സിയും കാലിക്കറ്റ് എഫ്സിയും ഏറ്റുമുട്ടിയപ്പോൾ പയ്യനാട് സ്റ്റേഡിയത്തിൽ ഉയർന്ന ബാനറെഴുത്ത് ഇങ്ങനെയായിരുന്നു. ബാനർ ഉയർത്തിയത് മലപ്പുറം എഫ്സിയുടെ ആരാധകരായിരുന്നെങ്കിലും അതു നൽകിയ സന്ദേശം കേരളക്കരയുടെ ആകെയാണ്. പ്രളയവും കോവിഡും ഉരുൾപൊട്ടലുമടക്കം ഒട്ടേറെ ദുരിതങ്ങൾ ടിക്കി ടാക്ക കളിച്ചിട്ടും ബേജാറില്ലാതെ അതിനെയൊക്കെ അതിജീവിച്ച മലയാളിയുടെ ആത്മധൈര്യമാണ് ആ വാക്കുകളിൽ നിറഞ്ഞത്. പ്രത്യാശ കൈവിടാത്ത ഈ മലയാളി മനസ്സിലൂടെയാണ് സൂപ്പർ ലീഗ് കേരളയുടെ സന്തോഷപ്പന്തുമുരുള്ളുന്നത്. കേരള ഫുട്ബോളിൽ ഇനി മൈനസ് പാസില്ല. മുന്നോട്ട്, മുന്നോട്ട് മാത്രം.

English Summary:

Sunday special on Kerala football after the arrival of Super League Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com