ADVERTISEMENT

രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയും പൊതുമേഖലാ സ്ഥാപനവുമായ എൽഐസിയുടെ ഓഹരികൾ വിറ്റഴിക്കാൻ വീണ്ടും കേന്ദ്രം ഒരുങ്ങുന്നു. നടപ്പു സാമ്പത്തിക വർഷം (2024-25) തന്നെ 5 ശതമാനം ഓഹരി വിറ്റഴിക്കാനാണ് നീക്കമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. 

ഫോളോ-ഓൺ പബ്ലിക് ഓഫർ (എഫ്പിഒ) അല്ലെങ്കിൽ യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങൾക്ക് ഓഹരി വിൽക്കുന്ന ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷൻസ് പ്ലേസ്മെന്റ് (ക്യുഐപി) എന്നിവയാണ് സർക്കാർ ആലോചിക്കുന്നത്. എഫ്പിഒ ആണ് സർക്കാർ നടപ്പാക്കുന്നതെങ്കിൽ ചെറുകിട നിക്ഷേപർക്കും ഓഹരി വിൽപനയിൽ പങ്കെടുക്കാനാകും. ഇന്ത്യയിലെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വിൽപന (ഐപിഒ) എന്ന നേട്ടം നിലവിൽ എൽഐസിക്ക് സ്വന്തമാണ്. 2022 മെയിൽ നടന്ന ഐപിഒയിലൂടെ 21,000 കോടി രൂപ കേന്ദ്രം സമാഹരിച്ചിരുന്നു.

എന്തുകൊണ്ട് വീണ്ടും ഓഹരി വിൽപന?

100 ശതമാനവും കേന്ദ്രത്തിന് ഓഹരി പങ്കാളിത്തമുള്ള സ്ഥാപനമായിരുന്നു എൽഐസി. ഐപിഒയിൽ 3.5 ശതമാനം ഓഹരികൾ വിറ്റഴിച്ചതോടെ, ഇത് 96.5 ശതമാനമായി. 0.79 ശതമാനം മ്യൂച്വൽഫണ്ടുകളുടെയും 1.77 ശതമാനം ചെറുകിട (റീറ്റെയ്ൽ) നിക്ഷേപകരുടെയും 0.19 ശതമാനം വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെയും (എഫ്പിഐ) 0.75 ശതമാനം മറ്റ് നിക്ഷേപകരുടെയും കൈവശമാണ്. 

Image: Shutterstock/Nisha Dutta
Image: Shutterstock/Nisha Dutta

ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനി മൂന്നുവർഷത്തിനകം ഘട്ടംഘട്ടമായി പൊതു ഓഹരി പങ്കാളിത്തം 25 ശതമാനത്തിലേക്ക് ഉയർത്തണമെന്നാണ് സെബിയുടെ ചട്ടം. എന്നാൽ, എൽഐസിക്ക് ഇക്കാര്യത്തിൽ 2032 വരെ ഇളവ് സെബി നൽകിയിട്ടുണ്ട്. ഈ ചട്ടം പാലിക്കുന്നതിന്റെ ഭാഗമായാണ് നിലവിൽ‌ വീണ്ടും ഓഹരി വിൽക്കാൻ കേന്ദ്രം ഒരുങ്ങുന്നത്.

ഓഹരികൾ നേട്ടത്തിൽ

ഓഹരി ഒന്നിന് 949 രൂപ നിരക്കിലായിരുന്നു എൽഐസിയുടെ ഐപിഒ. ഇന്ന് വ്യാപാരം പുരോഗമിക്കുന്നത് 3.26 ശതമാനം നേട്ടത്തോടെ 1,114.70 രൂപയിൽ. ഈ മാസം ഒന്നിന് രേഖപ്പെടുത്തിയ 1,222 രൂപയാണ് റെക്കോർഡ്. എൽഐസിയുടെ വിപണിമൂല്യം ഇന്ന് വീണ്ടും 7 ലക്ഷം കോടി രൂപ കടന്നു. കഴിഞ്ഞ ഫെബ്രുവരിയിലും ഈ നാഴികക്കല്ല് പിന്നിട്ടിരുന്നെങ്കിലും നിലനിർത്തിയിരുന്നില്ല. എൽഐസി ഓഹരികൾ കഴിഞ്ഞ ഒരു വർഷത്തിനിടെ നികഷേപകർക്ക് 70 ശതമാനവും ഒരു മാസത്തിനിടെ 9 ശതമാനവും നേട്ടം (റിട്ടേൺ സമ്മാനിച്ചിട്ടുണ്ട്).

(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

English Summary:

Center Schedules Another LIC Share Sale; Market Cap Reaches Rs 7 Lakh Crore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com