നീലഗിരിയിലെ അപൂർവ സുന്ദരികളെ തേടി

Mail This Article
തടാകവും ബോട്ടിങ്ങും ബൊട്ടാണിക്കൽ ഗാർഡനുമായി ഊട്ടി കണ്ടുമടുത്തോ എങ്കില്‍ ഇനി നീലഗിരിക്കുന്നുകളിലെ പുതിയ മേച്ചിൽപ്പുറങ്ങളിൽ രാപാർക്കാം. പുലരിയുടെ സൗന്ദര്യം ആസ്വദിച്ച് യൂക്കാലിപ്‌റ്റസിന്റെ മണമുള്ള താഴ്‍വരയിലേക്ക് യാത്രയാകാം. കൺകാഴ്ചയുടെ നിത്യകാമുകിയായ പച്ചനിറത്തെ പ്രണയിക്കാം.

എത്തിയത് ഗ്ലെൻ മോർഗനിൽ ആണ്. നീലഗിരിക്കുന്നുകളിലെത്തന്നെ പഴയ തേയിലത്തോട്ടങ്ങളും പച്ചക്കുന്നുകൾ അതിരിടുന്ന നീലാകാശവും അതീവ ശാന്തമായ പ്രകൃതിയും ചേർന്ന സുന്ദര സ്ഥലം. ഊട്ടിയുടെ ശ്വാസം മുട്ടിക്കുന്ന തിരക്കും പൊടി നിറഞ്ഞ അന്തരീക്ഷവും ഇവിടെ പഴങ്കഥയാകുന്നു. പച്ചനിറമുള്ള പട്ടുപോലെ പ്രകൃതി നമ്മെ പൊതിയുന്നു. കോടമഞ്ഞു കൂട്ട് വരുന്ന യാത്ര. വർണനയിൽ ഒതുക്കാനാവില്ല പ്രകൃതിയുടെ സൗരഭ്യം.
ഊട്ടിക്ക് 19 കിലോമീറ്റർ താഴെയുള്ള കുനൂരിലെ ഒരു ശാന്തമായ ദിവസത്തിന് ശേഷമാണ് 35 കിലോമീറ്റർ അകലെ ഊട്ടി നിലമ്പൂർ റോഡിലെ ഗ്ലെൻമോർഗനിലേക്കെത്തിയത്. ഗൂഡല്ലൂർ റോഡിൽ നിന്ന് തിരിയുമ്പോൾ തന്നെ പാതയുടെ വീതി കുറഞ്ഞു വരാൻ തുടങ്ങി. തണുപ്പും ചെറു മഴയും അകമ്പടിയായിയെത്തി. മുന്നോട്ടുള്ള യാത്രയിൽ വഴി വിജനമായി. ഇരുവശങ്ങളിലും വന്മരങ്ങൾ ഇരുൾ പരത്തി. മഴ മാറിയപ്പോൾ മഞ്ഞ് പൊതിയാൻ തുടങ്ങി.

ഗ്ലെൻ മോർഗൻ ടി എസ്റ്റേറ്റ് എന്ന ബോർഡ് കണ്ടപ്പോൾ ആവേശവും സന്തോഷവും ഇരട്ടിച്ചു. സുന്ദരകാഴ്ചകൾ കാമറയിൽ പകർത്താനായി തുടങ്ങിയപ്പോൾ കാവൽക്കാരൻ തടഞ്ഞു. ഫോട്ടോ എടുക്കാൻ അനുമതിയില്ലാത്തയിടം. വിഷമം തോന്നിയെങ്കിലും ഉള്ളിലൊതുക്കി.
കട്ടൻ ചായയിൽ നിന്ന് ഇന്ത്യയെ ഗ്രീൻ ടീയിലെത്തിച്ചത് ഈ തേയിലത്തോട്ടങ്ങളാണ്. ഇവിടെ നിന്നാണ് ഇന്നത്തെ ട്രെൻഡിയായ പച്ചചായ അറുപതുകളിൽ ജപ്പാനിലേക്ക് യാത്രയായത്. 500 ഏക്കറിൽ പരന്നു കിടക്കുന്ന വമ്പൻ എസ്റ്റേറ്റ്. അവിടം മുഴുവനും ചുറ്റികറങ്ങി. മുന്നോട്ടു യാത്ര തിരിച്ചു. കോടമഞ്ഞ് കാഴ്ച മറച്ചു തുടങ്ങി. പച്ചപ്പുല്‍നേടുകൾ പിന്നിട്ടു പൈക്കര ഹൈഡ്രോ ഇലക്ട്രിക്ക് പ്രൊജക്റ്റിനു മുന്നിലെത്തിയപ്പോൾ റെഡ് സിഗ്നൽ കാട്ടി തമിഴ്നാട് പോലീസ് എത്തി. ഇനി മുന്നോട്ടു പോകണമെങ്കിൽ തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡിന്റെ അനുമതി വേണം. സമുദ്രനിരപ്പിൽ നിരപ്പിൽ നിന്നു 3080 അടി ഉയരെ ഏഷ്യയിലെ ഏറ്റവും ഉയരമേറിയ പൈക്കര ഡാമിന്റെ പവർ പ്ലാന്റ്.
മിതമായ നിറങ്ങൾ ചാലിച്ചു വരച്ച ചിത്രം പോലെ സുന്ദരമാണിവിടം. കടും പച്ചയും ആകാശ നീലയും ഇടകലരുന്ന താഴ്‍വരകൾ. സിൽവർ ഓക് മരങ്ങളും പൈൻ മരങ്ങളും ഗാംഭീര്യത്തോടെ നില്‍ക്കുന്ന താഴ്‍വരകൾക്ക് കാഴ്ചയിൽ എന്തു ഭംഗിയാണ്. മനുഷ്യസ്പർശം കുറവായതിനാൽ അങ്ങേയറ്റം നൈർമ്മല്യമേറിയ വായു. ദൂരെ സിങ്കാരക്കുന്നുകളുടെ അവർണ്ണനീയമായ സൗന്ദര്യം.
മനോഹാരിത തുളുമ്പുന്ന തടാകം. സിങ്കാരയിലെ പവർ ഹൗസിനേയും ഗ്ലെൻമോർഗനെയും ബന്ധിപ്പിച്ച് പവർ ഹൗസിലേക്ക് തൊഴിലാളികളെ എത്തിക്കുന്ന മൂന്നു കിലോമീറ്റർ മെക്കാനിക്കൽ റോപ്പ്‌വേയും ഇവിടെയുണ്ട് . ഫോറെസ്റ്റിന്റെ അനുമതിയോടെയുള്ള ട്രെക്കിങ്ങിൽ മുതുമലൈ നാഷനൽ പാർക്കും മോയാർ വാലിയും മൈസൂരിന്റെ ചില ഭാഗങ്ങളും കാണാമെന്നു പൊലീസ് ഓഫിസർ പറയുന്നത് നിരാശയോടെയാണ് കേട്ടത്.ട്രൈബൽ വില്ലജായ കൊക്കൽ കോട്ടയും ട്രെക്കേഴ്സിന് സന്ദർശിക്കാൻ ഭാഗ്യമുണ്ട് .
തിരികെ വരുമ്പോൾ നീലമലകളിൽ പച്ചനിറമലിയുന്നതു കണ്ടു. കോടമഞ്ഞിന്റെ ധവളിമയിലലിഞ്ഞു തടാകക്കരയിലും പച്ചപുൽമേട്ടിലും നിമിഷങ്ങൾ ചിലവഴിച്ചായിരുന്നു മടക്കയാത്ര. പണ്ട് മദ്രാസ് പ്രസിഡൻസിയുടെ ചൂടിൽ മടുത്തപ്പോൾ ഉദകമണ്ഡലം കണ്ടു ഇംഗ്ളണ്ടിന്റെ ശകലങ്ങൾ പോലെ തോന്നി ബ്രിട്ടീഷ്കാർ നൽകിയ നൊസ്റ്റാൾജിക് പേരുകളാണ് നീലഗിരിക്കുന്നുകൾ നിറയെ.
തിരക്കു കാരണം മുഖം നഷ്ടപ്പെട്ടു പോയ ഊട്ടിയുടെ ചില ശാന്തമായ സ്ഥലങ്ങളാണ് ഇവയൊക്കെയും .വെൻലോക് മെഡോസും കണ്ണിനു സന്തോഷമേകുന്ന കാഴ്ചയാണ്. കണ്ണെത്താത്ത ദൂരത്തോളം പുല്‍മേടുകളുമായി ഈ കുന്നിൻമുകൾ അത്യപൂർവമായ ഒരു ദൃശ്യാനുഭവമാണ്. ടിക്കറ്റ് എടുത്തു കുന്നിൻ മുകളിലെത്തുമ്പോൾ 20000 ഏക്കറിൽ നിറഞ്ഞു കിടക്കുന്ന പച്ച പുല്‍മേടുകളുടെ അതീവ മനോഹാരിത. ചോലമരങ്ങളും ദൂരെ വരയാടുകൾ മേയുന്ന മുക്കൂർത്തിമലയും പൈൻ മരങ്ങളും പശ്ചാത്തലമായ പ്രകൃതിയുടെ ഒരു ഉഗ്രൻ ഇൻസ്റ്റാലഷൻ. ഷൂട്ടിങ് പോയിന്റ് എന്നു തന്നെയാണ് ഈ വിശാല ശാദ്വല ഭൂമിയുടെ അപരനാമധേയം.

25 കിലോമീറ്റർ ഊട്ടിയിൽ നിന്ന് അകലെയുള്ള അവലാഞ്ചെ ഗ്രാമവും തടാകവും പതിവ് ലൊക്കേഷനുകളിൽ നിന്നും വ്യത്യസ്തമാണ്. 19 നൂറ്റാണ്ടിലെ ഒരു ഹിമപാതത്തെ ത്തുടർന്നാണ് അവലാഞ്ചെക്കു ഈ പേരു വീണതത്രെ. ചോലവനങ്ങളുടെ ഹരിത സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന ഇവിടെ മിക്ക ദിവസവുംമഴ പെയ്യാറുണ്ട്. തടാകം നിറയെ റെയിൻബോ ട്രൗറ്റ് മൽസ്യങ്ങൾ നീന്തിത്തുടിക്കുന്നു. കുടിയേറ്റക്കാരായ വന്നു പിന്നീട് ഇവിടത്തെ ഗോത്രവർഗ്ഗക്കാരായ ബഡുഗ സമുദായക്കാരെ അവലാഞ്ചെയിൽ ധാരാളം കാണാൻ കഴിയും.
കോയമ്പത്തൂരിലെ ഗവേഷണകാലത്തുണ്ടായിരുന്ന ബഡുഗ കൂട്ടുകാരെ ഓർമ്മ വന്നു. ബാർബിപ്പാവയെപ്പോലെ സുന്ദരമായ കൺപീലികളുണ്ടായിരുന്ന ജയന്തി ജയ് അതിസുന്ദരിയായിരുന്നു അതിലും സുന്ദരമായിരുന്നു അവളുടെ നൃത്തം. .മരുതമലയുടെ താഴ്‍വരയും യൂണിവേഴ്സിറ്റിയും നീലഗിരിയുടെ തണുപ്പുള്ള രാത്രികളിലെ ബഡഗ നൃത്തവും ഇന്നും ഓർമ്മയിലുണ്ട്. .
നീലഗിരിക്കുന്നുകളിൽ കൃഷിയാണ് ഇക്കൂട്ടരുടെ വരുമാനമാർഗം. ഓരോ വർഷവും പുതിയ പുതിയ ഭൂമികളിലേക്കു കൃഷി മാറ്റുന്നത് ബഡഗരുടെ പ്രത്യേകതയാണ് .
അവലാഞ്ചേ പോകും വഴി മഗ്‌നോലിയാപ്പൂക്കളും ഓർക്കിഡ് പുഷ്പങ്ങളും വിരിഞ്ഞു നിൽക്കുന്ന എമറാൾഡ് തടാകവും സന്ദർശിച്ചു. വിനോദ സഞ്ചാരികളുടെ അതിപ്രസരമില്ലാത്തയിടമാണിവിടം. മരതക പച്ച നിറമുള്ള വെള്ളം നിറഞ്ഞ തടാകം. മുൻകൂർ അനുമതി വാങ്ങി സന്ദർശിക്കേണ്ടയിടമാണിവിടം.
സമുദ്രനിരപ്പിൽ നിന്നും 6500 അടി ഉയരെയുള്ള കോടനാട്, ജയലളിതയുടെ വേനൽക്കാല വസതി എന്ന നിലയിൽ പണ്ടേ പേര് കേട്ടതാണ്. കോട്ടഗിരിയിലെ 16 കിലോമീറ്റര്‍ അകലെയുള്ള കോടനാട് വ്യൂ പോയിന്റിൽ നിന്ന് നോക്കിയാൽ ദൂരെ മഞ്ഞിൽ പൊതിഞ്ഞ ഭവാനി സാഗർ ഡാമും സത്യമംഗലം കാടുകളും കൂടി കണ്ടു മടങ്ങാം. ഹിൽ സ്റ്റേഷനുകളുടെ രാജകുമാരി തീരാത്ത വിസ്മയങ്ങളൊരുക്കി ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു.