മരണത്തോടു മല്ലടിച്ച് ‘നന്ദന’യുടെ മുത്തു; നായ്ക്കളുടെ ആക്രമണത്തിൽ സംഭവിച്ചത്

Mail This Article
ഒരു കൂട്ടം നായ്ക്കളുടെ ആക്രമണത്തെത്തുടർന്ന് ഗുരുതരമായ പരിക്കുകളോടെയാണ് ഹരിപ്പാട് ട്രീറ്റ് അൺയൂഷൽ വെറ്ററിനറി ഹോസ്പിറ്റലിലേക്ക് വിദേശയിനം പക്ഷിയായ ഗ്രേ പാരറ്റിനെയുമായി ഉടമകൾ എത്തിയത്. മുത്തു എന്നായിരുന്നു തത്തയുടെ വിളിപ്പേര്. പന്തളത്തെ നന്ദനാ ഫാമിലെ സന്ദർശകർക്ക് ഏറ്റവും പ്രിയപ്പെട്ടവനായിരുന്നു മുത്തു. രാത്രി ഫാമിനുള്ളിൽ അതിക്രമിച്ചു കയറിയ നായ്ക്കൾ കൂട് തള്ളിയിട്ടശേഷം കൂട്ടം ചേർന്ന് മുത്തുവിനെ ആക്രമിക്കുകയായിരുന്നു.

പരിശോധനയിൽ അൽപം ഗുരുതരമാണ് മുത്തുവിന്റെ ആരോഗ്യനില എന്നു മനസിലായി. ആക്രമണത്തിൽ അവന്റെ നെഞ്ചിൽ വലിയൊരു മുറിവുണ്ടായിരുന്നു. ആ മുറിവിലൂടെ നെഞ്ചിലെ അസ്ഥി (കീൽ ബോൺ) പുറത്തു കാണാം. അസ്ഥിയുടെ അറ്റം പൊട്ടുകയും ചെയ്തിരുന്നു. നെഞ്ചിലെ കീൽബോൺ ആണ് പക്ഷികളുടെ ഹൃദയം, ലിവർ, എയർസാക് പോലെയുള്ള അവയവങ്ങൾ പൊതിഞ്ഞു സൂക്ഷിക്കുന്നത്. അതു തുറന്നിരിക്കുന്നതിനാൽ അവയവങ്ങൾ എല്ലാം പുറത്തേക്കു തള്ളിവരാനുള്ള സാധ്യത വലിയ വെല്ലുവിളിയായിരുന്നു.

അടിയന്തിര ശസ്ത്രക്രിയയ്ക്ക് എന്നോടൊപ്പം ഡോ. വിനായക്, ഡോ. പൂജ എന്നിവരുമുണ്ടായിരുന്നു. പക്ഷികൾക്കുള്ള പ്രത്യേക അനസ്തീഷ്യ(gaseous)യുടെ സഹായത്തോടെ മുത്തുവിനെ മയക്കിയായിരുന്നു ശസ്ത്രക്രിയ നടത്തിയത്. അടർന്നുപോയ കീൽബോണിന്റെ ഭാഗം നീക്കി നെഞ്ചിൻകൂട് പൂർവസ്ഥിതിയിലാക്കി തുന്നലുകൾ ഇട്ടു. തുടർന്ന് കുത്തിവയ്പ്പുകളും ദ്രാവക ചികിത്സയും ഉൾപ്പെടെയുള്ള തീവ്രമായ പോസ്റ്റ്-ഓപ്പറേറ്റീവ് പരിചരണവും നൽകി. മുത്തുവിന്റെ ശരീരം ചികിത്സയോട് വളരെവേഗം പ്രതികരിക്കുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ശസ്ത്രക്രിയ നടന്ന ദിവസംതന്നെ ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കാൻ തുടങ്ങി! ഇപ്പോൾ, തുടർചികിത്സയെല്ലാം പൂർത്തിയാക്കി മുത്തു ആരോഗ്യം വീണ്ടെടുത്ത് നന്ദനാഫാമിലെ സന്ദർശകരെ വരവേൽക്കുന്ന ചിണുങ്ങുന്ന തത്തയായി മാറിയിരിക്കുന്നു.
ഹരിപ്പാട് ട്രീറ്റ് അൺയൂഷൽ വെറ്ററിനറി ഹോസ്പിറ്റലിലെ ഏവിയൻ മെഡിസിൻ സ്പെഷലിസ്റ്റാണ് ലേഖിക.