ADVERTISEMENT

പര്‍വ്വത ഗോറില്ലകളെ കാണാന്‍ ഇരുട്ടുപിടിച്ച വനാന്തരങ്ങള്‍ക്കുള്ളില്‍ കൂടി ഒരു യാത്ര. ആഫ്രിക്കയിലെ ഉഗാണ്ടയില്‍ സ്ഥിതിചെയ്യുന്ന ബ്വിന്ദി ഇംപെനിട്രബിള്‍ വനത്തിലൂടെയുള്ള ഈ യാത്ര, ഏതൊരു സഞ്ചാരിയും ജീവിതത്തില്‍ ഒരിക്കലെങ്കിലും അറിഞ്ഞിരിക്കേണ്ട ഒരു അനുഭവമാണ്. ഇതിലൂടെ കടന്നു പോകുന്ന ഓരോ ആള്‍ക്കും ഏതോ മാന്ത്രിക ലോകത്തെത്തിയ പ്രതീതിയാണ് ഉണ്ടാവുക. പക്ഷികളുടെയും മൃഗങ്ങളുടെയും പേരറിയാത്ത ഒട്ടേറെ ജീവികളുടെയും ശബ്ദവും കാടിന്‍റെ കുളിര്‍മ പേറി വരുന്ന ഇളംകാറ്റുമെല്ലാം ചേര്‍ന്നുവരുമ്പോള്‍ ഇതാണ് സ്വര്‍ഗ്ഗമെന്നു മനസ്സ് മന്ത്രിക്കും.

ഉഗാണ്ടയുടെ തെക്കേ മൂലയില്‍

ഏകദേശം 331 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ബ്വിന്ദി ഇംപെനിട്രബിൾ നാഷണൽ പാർക്ക്, ഉഗാണ്ടയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്ത് റിഫ്റ്റ് വാലിയുടെ അരികില്‍ സ്ഥിതി ചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.  25,000 വർഷത്തിലേറെ പഴക്കമുള്ള ഈ മഴക്കാടിനുള്ളില്‍, അപൂര്‍വ ഇനത്തില്‍പ്പെട്ട 320 പർവത ഗൊറില്ലകളും മറ്റു ഒട്ടനേകം ജീവികളും വസിക്കുന്നു. പർവത ഗൊറില്ലകളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ നിരീക്ഷിക്കാൻ ഈ ഇടതൂർന്ന വനത്തിലൂടെയുള്ള ട്രെക്കിങ് മറക്കാനാവാത്ത അനുഭവമാണ്. 

കൂടാതെ, കിഴക്കൻ ആഫ്രിക്കയിലെ ഏറ്റവും വൈവിധ്യമാർന്ന പുഷ്പങ്ങൾ കാണപ്പെടുന്ന വനങ്ങളിൽ ഒന്നാണ് ഈ ഉദ്യാനം. പുഷ്പിക്കുന്ന ആയിരത്തിലധികം സസ്യങ്ങളും 163 ഇനം വൃക്ഷങ്ങളും 104 തരത്തിലുള്ള പന്നൽച്ചെടി വർഗ്ഗങ്ങളും ഇവിടെ കാണപ്പെടുന്നു.

ഗോറില്ലകളെ കാണാന്‍

നിർദ്ദിഷ്ട ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയിലുൾപ്പെടുത്തിയിരിക്കുന്ന ഈ വനത്തിലേക്ക് കാൽനടയായി മാത്രമേ എത്തിച്ചേരാൻ സാധിക്കുകയുള്ളു. കുത്തനെയുള്ള ഒട്ടേറെ സ്ഥലങ്ങള്‍ ഇടയ്ക്ക് ഉള്ളതിനാല്‍ വളരെ ദുഷ്കരമായ യാത്രയാണിത്. ശരിക്ക് ആരോഗ്യവാനായ ഒരാള്‍ക്ക് മാത്രമേ ഈ യാത്ര പൂര്‍ത്തിയാക്കാനാവൂ. 

ഗോറില്ലകളെ കാണാന്‍ പ്രത്യേക പെര്‍മിറ്റ് എടുക്കണം. നിലവിൽ ഒരു വ്യക്തിക്ക് 800 ഡോളർ(66,784 രൂപ) നിരക്കിലാണ് പെർമിറ്റുകൾ നല്‍കുന്നത്. മനുഷ്യരെ കണ്ട് ശീലമുള്ളതിനാല്‍ ഈ ഭാഗത്തുള്ള ഗോറില്ലകള്‍ അക്രമകാരികളല്ല. ട്രെക്കിന് ഉഗാണ്ട വൈൽഡ് ലൈഫ് അതോറിറ്റിയിൽ നിന്നുള്ള വിദഗ്ധര്‍ കൂട്ടുവരും.

പാര്‍ക്കില്‍ നാലു സ്ഥലങ്ങളില്‍ ട്രെക്കിങ് പെര്‍മിറ്റ്‌ നല്‍കുന്നുണ്ട്. സൂര്യോദയത്തിനു മുന്‍പുതന്നെ ഇത് ആരംഭിക്കും.  ഗൊറില്ല കുടുംബങ്ങളുടെ സ്ഥാനം അനുസരിച്ച് ട്രെക്കുകൾക്ക് 1 മുതൽ 6 മണിക്കൂർ വരെ എടുക്കാം.

ഗോറില്ലകളുടെ സുരക്ഷിതത്വം കണക്കിലെടുത്ത്, ജലദോഷം പോലെയുള്ള രോഗാവസ്ഥകള്‍ ഉള്ള ആളുകളെ കാടിനുള്ളിലേക്ക് കടത്തി വിടില്ല.

ഗോറില്ലകൾക്കപ്പുറം

ഗോറില്ല ട്രെക്കിങ് പാർക്കിന്റെ പ്രധാന ആകർഷണമാണെങ്കിലും പ്രകൃതി സ്നേഹികള്‍ക്ക് ഇവിടെ വേറെയും നിറയെ അവസരങ്ങളുണ്ട്. പക്ഷി പ്രേമികൾ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ് ബ്വിന്ദി. ആഫ്രിക്കൻ ഗ്രീൻ ബ്രോഡ്‌ബിൽ, ഷെല്ലീസ് ക്രിംസൺ വിങ്, മൗണ്ടൻ മാസ്ക്ഡ് അപാലിസ് എന്നിവയുൾപ്പെടെ വംശനാശഭീഷണി നേരിടുന്ന ഒട്ടേറെ പക്ഷികള്‍ ഇവിടെയുണ്ട്. അത് മാത്രമല്ല, ഒട്ടേറെ വെള്ളച്ചാട്ടങ്ങളും അരുവികളുമെല്ലാം കാടിനുള്ളിലുണ്ട്.

കൂടുതല്‍ ദിവസം തങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായി, ആഡംബര ലോഡ്ജുകൾ മുതൽ ബജറ്റ് ക്യാംപ് സൈറ്റുകൾ വരെ വൈവിധ്യമാർന്ന താമസ സൗകര്യങ്ങൾ ബ്വിന്ദിയിലുണ്ട്. ജൂൺ മുതൽ ആഗസ്ത് വരെയും ഡിസംബർ മുതൽ ഫെബ്രുവരി വരെയുമാണ് ബ്വിന്ദിയില്‍ ട്രെക്കിങ് ചെയ്യാന്‍ ഏറ്റവും മികച്ച സമയം. 

ഉഗാണ്ടയിലെ മറ്റു കാഴ്ചകള്‍

ആഫിക്കയുടെ മുത്ത് എന്നാണ് ഉഗാണ്ടയെ വിളിക്കുന്നത്. പ്രകൃതിഭംഗിയും വന്യജീവി വൈവിധ്യവും സമ്പന്നമായ സംസ്കാരവുമെല്ലാം ഒത്തുചേര്‍ന്ന ഈ കിഴക്കൻ ആഫ്രിക്കന്‍ രാജ്യം, സഞ്ചാരികൾക്ക് വൈവിധ്യമാർന്ന അനുഭവങ്ങളാണ് സമ്മാനിക്കുന്നത്.  

ശക്തമായി ഒഴുകുന്ന നൈൽ നദി ഒരു ഇടുങ്ങിയ മലയിടുക്കിലൂടെ ചീറ്റിത്തെറിച്ച് പുറത്തേക്കൊഴുകുന്ന മർച്ചിസൺ വെള്ളച്ചാട്ടം ഇവിടുത്തെ ഒരു പ്രധാന കാഴ്ചയാണ്. ബോട്ട് വഴി വെള്ളച്ചാട്ടത്തിന്റെ അടിത്തട്ടിലേക്ക് സഞ്ചാരികള്‍ക്ക് സവാരി ചെയ്യാം. സവന്ന, തണ്ണീർത്തടങ്ങൾ, തടാകതീരങ്ങൾ എന്നിവയുൾപ്പെടെയുള്ള വൈവിധ്യമാർന്ന ആവാസവ്യവസ്ഥകൾക്ക് പേരുകേട്ട ക്വീൻ എലിസബത്ത് നാഷണൽ പാർക്ക്, ചിമ്പാന്‍സികളെ കാണാനും അടുത്തറിയാനും അവസരമൊരുക്കുന്ന കിബാലെ നാഷണൽ പാർക്ക്,  "ആഫ്രിക്കയുടെ സ്വിറ്റ്സർലൻഡ്" എന്ന് വിളിക്കപ്പെടുന്ന ബുന്യോണി തടാകം എന്നിവയെല്ലാം ഉഗാണ്ട യാത്രയില്‍ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളാണ്.

നൈൽ നദിയുടെ ഉറവിടം എന്നറിയപ്പെടുന്ന ജിഞ്ചയില്‍ വൈറ്റ്-വാട്ടർ റാഫ്റ്റിംഗ്, ബംഗീ ജമ്പിങ്, കയാക്കിങ് എന്നിവയുൾപ്പെടെ നിരവധി സാഹസിക വിനോദങ്ങളുണ്ട്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ റവെൻസോറി മൗണ്ടൻസ് നാഷണൽ പാർക്ക് മഞ്ഞുമൂടിയ കൊടുമുടികൾക്കും ഹിമാനികൾക്കും അതിശയകരമായ ആൽപൈൻ പ്രകൃതിദൃശ്യങ്ങൾക്കും പേരുകേട്ടതാണ്.

ഉഗാണ്ടയുടെ വിദൂര വടക്കുകിഴക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന കിഡെപോ വാലി നാഷണൽ പാർക്ക് ആഫ്രിക്കയിലെ ഏറ്റവും മരുഭൂമികളിൽ ഒന്നാണ്.

English Summary:

₹70,000 for an Hour with Gorillas: Is Bwindi Impenetrable Forest Worth the Trek?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com