സ്പ്രിൻക്ലർ: സര്‍ക്കാരിനായി വാദിച്ച സൈബര്‍ വിദഗ്ധയ്ക്ക് 2 ലക്ഷം രൂപ നല്കാന് ശുപാര്‍ശ

Mail This Article
തിരുവനന്തപുരം∙ സ്പ്രിൻക്ലർ കേസ് വാദിക്കാൻ സർക്കാരിനു വേണ്ടി ഹാജരായ സൈബർ വിദഗ്ധ എൻ.എസ്.നപിനായിക്ക് ഫീസായി 2 ലക്ഷംരൂപ നൽകാൻ അഡ്വ.ജനറലിന്റെ ശുപാർശ. ഏപ്രിൽ 24ന് കേസ് ഹൈക്കോടതി പരിഗണിച്ചപ്പോൾ ഓൺലൈനിലൂടെയാണ് നപിനായി ഹാജരായത്. സ്പ്രിൻക്ലർ കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി ബാലു ഗോപാലകൃഷ്ണനാണ് കേസ് നൽകിയത്.
ജനങ്ങളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നും ഡേറ്റ കൈമാറരുതെന്നുമായിരുന്നു ഹൈക്കോടതി നിർദേശം. കരാറുമായി മുന്നോട്ടുപോകുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നെങ്കിലും വിവാദമായതോടെ കരാർ പുതുക്കിയില്ല. ശേഖരിച്ച ഡേറ്റ ഉപയോഗിച്ചതുമില്ല. കരാർ സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടും പുറത്തു വിട്ടിട്ടില്ല.
കോവിഡ് ബാധിതരുടെ വിവരവിശകലനത്തിനാണ് അമേരിക്കൻ കമ്പനിയായ സ്പ്രിൻക്ലറുമായി സർക്കാർ 2020 ഏപ്രിൽ 2ന് കരാർ ഒപ്പിട്ടത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ മുൻകയ്യെടുത്താണ് കരാർ ഉണ്ടാക്കിയത്. 6 മാസത്തെ സൗജന്യസേവനത്തിനുശേഷം തുടർന്ന് ഉപയോഗിക്കണമെങ്കിൽ പണം നൽകണം എന്നായിരുന്നു വ്യവസ്ഥ. മാർച്ച് 24 മുതൽ പ്രാബല്യമുണ്ടായിരുന്ന കരാർ സെപ്റ്റംബർ 24ന് അവസാനിച്ചു. വിവാദമായതോടെ 6 മാസത്തിനു ശേഷം സർക്കാർ കരാർ പുതുക്കിയില്ല.
വിമർശനം ഉയർന്നതോടെ സ്പ്രിൻക്ലർ സോഫ്റ്റ്‌വെയർ ഒരുതവണ പോലും ഉപയോഗിച്ചില്ല. കരാർ വിവാദമായതിനെത്തുടർന്നു ലക്ഷങ്ങൾ ചെലവാക്കി സി ഡിറ്റിന്റെ ആമസോൺ ക്ലൗഡ് അക്കൗണ്ടിലേക്കു ഡേറ്റ മാറ്റി. സ്പ്രിൻക്ലറിന്റെ ക്ലൗഡ് അക്കൗണ്ടിൽ 1.8 ലക്ഷം പേരുടെ ഡേറ്റ എത്തിയെന്നും സ്പ്രിൻക്ലർ കമ്പനിക്കു കരാർ നൽകിയതിൽ ഒട്ടേറെ വീഴ്ചകളുണ്ടെന്നും കരാറിനെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധസമിതി ചൂണ്ടിക്കാണിച്ചു. ഈ റിപ്പോർട്ട് പുറത്തുവിടാൻ തയാറാകാത്ത സർക്കാർ റിപ്പോർട്ടിലെ ശുപാർശകളെക്കുറിച്ച് പഠിക്കാൻ മറ്റൊരു സമിതിയെ നിയോഗിച്ചിരിക്കുകയാണ്.
Content highlights: Sprinklr case; Kerala Govt