ADVERTISEMENT

ന്യൂഡൽഹി∙ ഡൽഹി മദ്യനയക്കേസിൽ 17 മാസത്തിനു ശേഷം സുപ്രീം കോടതി ജാമ്യം അനുവദിച്ച മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ഉടൻ തന്നെ അരവിന്ദ് കേജ്‌രിവാൾ മന്ത്രിസഭയിൽ ഉൾപ്പെട്ടേക്കും. മുഖ്യമന്ത്രിയുൾപ്പെടെ ഡൽഹിയിൽ പരമാവധി ഏഴു മന്ത്രിമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താം. ഭരണഘടന അനുസരിച്ച്, ഡൽഹി മന്ത്രിസഭയുടെ വലുപ്പം നിയമസഭയിലെ അംഗങ്ങളുടെ 10 ശതമാനത്തിൽ കവിയാൻ പാടില്ല. ഡൽഹി നിയമസഭയിൽ 70 അംഗങ്ങളാണുള്ളത്.

ജയിലിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായി ആലോചിച്ച് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനാണ് മനീഷ് സിസോദിയയുടെ നീക്കം. കിഴക്കൻ ഡൽഹിയിലെ പട്പർഗഞ്ച് നിയോജക മണ്ഡലത്തിൽ നിന്നുള്ള സിറ്റിങ് എംഎൽഎയായ സിസോദിയയെ 2023 ഫെബ്രുവരി 26 നാണ് സിബിഐ അറസ്റ്റ് ചെയ്തത്. രണ്ടു ദിവസത്തിനു ശേഷം അദ്ദേഹം മന്ത്രിസഭയിൽ നിന്ന് രാജിവച്ചു. എക്സൈസ്, ധനകാര്യം, പൊതുമരാമത്ത്, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയുൾപ്പെടെ 18 പ്രധാന വകുപ്പുകളാണ് സിസോദിയ കൈകാര്യം ചെയ്തിരുന്നത്. സിസോദിയയെ കൂടാതെ, മുൻ മന്ത്രി സത്യേന്ദർ ജെയിനും രാജിവച്ചതിനെ തുടർന്ന് അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയും പ്രധാന വകുപ്പുകളിൽ ഭൂരിഭാഗവും അവർക്കു വീതം വച്ചു നൽകുകയും ചെയ്തു.

‘‘മനീഷ് സിസോദിയയെ അരവിന്ദ് കേജ്‌രിവാൾ സർക്കാരിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. എന്നാൽ എപ്പോൾ പ്രവേശനം നടക്കുമെന്നും അത് എങ്ങനെ നടക്കുമെന്നും ഇതുവരെ തീരുമാനിച്ചിട്ടില്ല’’ – ഒരു എഎപി നേതാവ് പറഞ്ഞു. വിഷയം ഞങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് സഞ്ജയ് സിങ് വ്യക്തമാക്കിയപ്പോൾ സിസോദിയ മന്ത്രിസഭയിൽ ചേരുമെന്ന് ആരോഗ്യമന്ത്രി ഭരദ്വാജ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പ്രതിസന്ധിയിലായ എഎപി സർക്കാരിനെ സംബന്ധിച്ചിടത്തോളം, ഹരിയാനയിലും ഡൽഹിയിലും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി സിസോദിയയുടെ മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവ് അൽപം ആശ്വാസം നൽകിയേക്കും. മുഖ്യമന്ത്രി തന്നെ ജയിലിലായതിനാൽ മന്ത്രിസഭ എങ്ങനെ വികസിപ്പിക്കുമെന്ന് ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ദേവ ചോദിച്ചു. സിസോദിയ മന്ത്രിയായാൽ ഒരു മന്ത്രി ആഴ്ചയിൽ രണ്ടുതവണ ലോക്കൽ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യാൻ പോകുന്നത് എന്തൊരു രംഗം ആയിരിക്കുമെന്നും അദേഹം ചോദിച്ചു.

English Summary:

Manish Sisodia may return to CM Kejriwal's Delhi cabinet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com