ADVERTISEMENT

ന്യൂഡൽഹി∙ എഎപി നിയമസഭാകക്ഷി യോഗത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേ‍ജ്‌രിവാള്‍ പിൻഗാമിയായി പേരു നിർദേശിച്ചവൾ. ഡൽഹിയിലെ വിദ്യാഭ്യാസ – പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി. അരവിന്ദ് കേ‌ജ്‌രിവാൾ ജയിലിൽ അടയ്ക്കപ്പെട്ട സമയത്ത് ബിജെപിക്കെതിരെയും കേന്ദ്രസർക്കാരിനെതിരെയും രൂക്ഷ വിമർശനമുയർത്തി ശ്രദ്ധ പിടിച്ചുപറ്റിയ എഎപിയുടെ ദേശീയ നിർവാഹക സമിതി അംഗം. ആരാണ് യഥാർഥത്തിൽ അതിഷി എന്ന 43 വയസ്സുകാരി? 

ക്രിസ്തുമത വിശ്വാസിയായ വിദേശിയാണ് ബിജെപിക്ക് അതിഷി. കോണ്‍ഗ്രസിന്റെ കാഴ്ചപ്പാടിലാകട്ടെ, തീവ്ര ഇടതുപക്ഷ പ്രവര്‍ത്തകയും. 2019ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹി ഈസ്റ്റ് മണ്ഡലത്തിൽനിന്ന് ഗൗതം ഗംഭീറിനെതിരെയായിരുന്നു അതിഷിയുടെ ആദ്യ രാഷ്ട്രീയ പോരാട്ടം. 

മധ്യപ്രദേശിലെ ഭോപ്പാലിനു സമീപം ഒരു കൊച്ചുഗ്രാമത്തില്‍ ജൈവകൃഷിയുമായാണ് അതിഷിയുടെ തുടക്കം. സന്നദ്ധ സംഘടനകളുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെ പ്രശാന്ത് ഭൂഷന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ കണ്ണില്‍പ്പെട്ട അതിഷി അഴിമതി വിരുദ്ധ പ്രസ്ഥാനത്തിലെ മുന്നണിപ്പോരാളിയായി ഡല്‍ഹിയില്‍ എത്തി. നിര്‍ഭയ സംഭവത്തെത്തുടർന്നു നടന്ന പ്രക്ഷോഭത്തിലും പൗരത്വ  ഭേദഗതി നിയമത്തിനെതിരെയുള്ള സമരങ്ങളിലുമടക്കം അതിഷി അംഗമായി. ആം ആദ്മി പാര്‍ട്ടിയുടെ നേതൃനിരയില്‍ സജീവമായ അതിഷി ഡല്‍ഹിയില്‍ പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചതിനൊപ്പം രാജ്യതലസ്ഥാനത്തെ സ്കൂളുകളുടെ നിലവാരം ഉയര്‍ത്തുന്നതിലും നിർണായക സാന്നിധ്യമായി.

atishi1
അതിഷി, അരവിന്ദ് കേജ്‌രിവാൾ (ഫോട്ടോ: പിടിഐ)

2019 ലോകസഭാ തിരഞ്ഞെടുപ്പിൽ ഡൽഹി ഈസ്റ്റ് മണ്ഡലത്തിൽനിന്ന് 4.77 ലക്ഷം വോട്ടുകൾക്ക് ഗൗതം ഗംഭീറിനോടു പരാജയപ്പെട്ടെങ്കിലും 2020 ൽ ശക്തമായ തിരിച്ചുവരവാണ് അതിഷി നടത്തിയത്. സൗത്ത് ഡൽഹിയിലെ കൽകാജി മണ്ഡലത്തിൽനിന്ന് ബിജെപി സ്ഥാനാർഥിയെ പരാജയപ്പെടുത്തി, അതിഷി ആദ്യമായി ഡൽഹി നിയമസഭയിൽ എത്തി. 2020ലെ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം, എഎപിയുടെ ഗോവ ഘടകത്തിന്റെ ചുമതലക്കാരിയായും അതിഷിയെ പാർട്ടി നിയോഗിച്ചു.

മദ്യനയ അഴിമതിയാരോപണ കൊടുങ്കാറ്റിൽ മനീഷ് സിസോദിയയും സത്യേന്ദ്ര ജെയിനും എഎപി മന്ത്രിസഭയിൽനിന്നു രാജിവച്ചതോടെയാണ് അതിഷിയെത്തേടി മന്ത്രിപദവിയെത്തിയത്. 2023 മാർച്ചിൽ അതിഷി, സൗരഭ് ഭരദ്വാജിനൊപ്പം കേ‌ജ്‌രിവാൾ മന്ത്രിസഭയിൽ അംഗമായി. നിർണായകമായ വിദ്യാഭ്യാസം, ടൂറിസം, പൊതുമരാമത്ത്, സാംസ്കാരിക വകുപ്പുകളുടെ ചുമതലയാണ് അതിഷിക്കു ലഭിച്ചത്. 2022-23 കാലഘട്ടത്തിൽ ഡൽഹി നിയസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ അധ്യക്ഷയായും പ്രവർത്തിച്ചു.

അതിഷി (Photo: X/@AtishiAAP)
അതിഷി (Photo: X/@AtishiAAP)

അതിഷിയുടെ പാരമ്പര്യത്തെയും സംസ്കാരത്തെയുമാണ് ബിജെപി പലപ്പോഴും ചോദ്യം ചെയ്തത്. മാര്‍ലെന എന്ന പേരു ഭാരതീയമല്ലെന്നായിരുന്നു പ്രധാന ആരോപണം. എന്നാൽ മാര്‍ക്സിസ്റ്റ് സൈദ്ധാന്തികരും ലോകനേതാക്കളുമായ കാള്‍ മാര്‍ക്സിലെ ‘മാര്‍’ ഉം വ്ലാഡിമിര്‍ ലെനിനിലെ ‘ലെന’യും ചേർത്താണ് മാർലേന എന്ന പേരുണ്ടായത്. ഇങ്ങനെയൊരു പേര് അതിഷിക്കു നല്‍കിയത് മാതാപിതാക്കളും ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍മാരുമായിരുന്ന വിജയ് കുമാര്‍ സിങ്ങും ത്രിപ്ത വാഹിയുമാണ്. ഇടതുപക്ഷ പ്രവര്‍ത്തകരായിരുന്നു അതിഷിയുടെ അച്ഛനമ്മമാര്‍. മാര്‍ക്സിനോടും ലെനിനോടുമുള്ള ആരാധനയിലാണ് അവര്‍ മകളുടെ പേരിനൊപ്പം മാര്‍ലെന എന്നുകൂടി ചേര്‍ത്തതും. പിന്നീട് 2018 ഓഗസ്റ്റിൽ ‘മാർലെന’ എന്ന ഭാഗം തന്റെ പേരിൽനിന്ന് അതിഷി ഉപേക്ഷിച്ചു. 

അതിഷി (Photo: X/@AtishiAAP)
അതിഷി (Photo: X/@AtishiAAP)

1981 ജൂണ്‍ എട്ടിന് ഡല്‍ഹിയില്‍ ജനിച്ച അതിഷി ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് സ്പ്രിങ്ഡെയ്ല്‍ സ്കൂളില്‍നിന്നാണ്. സെന്റ് സ്റ്റീഫന്‍സ് കോളജില്‍നിന്ന് ഒന്നാം റാങ്കോടെ ചരിത്രത്തില്‍ ബിരുദം നേടി. പിന്നീട് പോയത് ഇംഗ്ലണ്ടിലെ ഓക്സ്ഫഡ് സര്‍വകലാശാലയിലേക്കാണ്. 2003 ല്‍ ഉന്നതനിലയില്‍ ബിരുദാനന്തര ബിരുദം.  തിരിച്ച് ഇന്ത്യയിലെത്തി റിഷിവാലി സ്കൂളിൽ അധ്യാപികയായി. വൈകാതെ സാമൂഹിക പ്രവര്‍ത്തനത്തില്‍ സജീവമായി. 

മികച്ച പ്രസംഗക കൂടിയാണ് അതിഷി. പ്രസംഗിച്ചു തുടങ്ങുന്നതോടെ എതിരാളികൾ പോലും നിശ്ശബ്ദരാകുന്നതിന്  ഡൽഹി നിയമസഭ പലവട്ടം സാക്ഷിയായിട്ടുണ്ട്. പ്രവീൺ സിങ്ങാണ് അതിഷിയുടെ ഭർത്താവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com