ADVERTISEMENT

ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി അതിഷിയുടെ സാധനങ്ങൾ ഔദ്യോഗിക വസതിയിൽനിന്നു നിർബന്ധമായി ഒഴിപ്പിച്ചെന്ന് പരാതി. സിവിൽ ലൈനിലെ ‘6 ഫ്ലാഗ് സ്റ്റാഫ് റോഡ്’ ബംഗ്ലാവിൽനിന്ന് അതിഷിയുടെ സാധനങ്ങൾ ബിജെപി നിർദേശപ്രകാരം ലഫ്.ഗവർണർ വി.കെ.സക്സേന ഒഴിപ്പിച്ചെന്നാണ് എഎപിയുടെയും മുഖ്യമന്ത്രിയുടെ ഓഫിസിന്റെയും പരാതി. ഒരു ബിജെപി നേതാവിന് ഈ വസതി അനുവദിക്കുന്നതിനു വേണ്ടിയാണ് നടപടിയെന്നും അവർ ആരോപിച്ചു. 

നോർത്ത് ഡൽഹിയിലെ സിവിൽ ലൈൻസ് ഏരിയയിലെ ബംഗ്ലാവിലേക്ക് തിങ്കളാഴ്ചയാണ് മുഖ്യമന്ത്രി അതിഷി താമസം മാറിയത്. മുഖ്യമന്ത്രിയായിരിക്കെ അരവിന്ദ് കേജ്‌രിവാൾ താമസിച്ചിരുന്ന വസതിയാണ് ഇത്. ‘‘രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി മുഖ്യമന്ത്രിയുടെ വസതി ഒഴിപ്പിച്ചു. ബിജെപിയുടെ നിർദേശപ്രകാരം മുഖ്യമന്ത്രിയുടെ വസതിയിൽനിന്ന് ലഫ്.ഗവർണർ, മുഖ്യമന്ത്രി അതിഷിയുടെ സാധനങ്ങൾ ബലം പ്രയോഗിച്ച് നീക്കം ചെയ്തു. 27 വർഷമായി ഡൽഹിയിൽ അധികാരത്തിൽ നിന്ന് പുറത്തായ ബിജെപി ഇപ്പോൾ മുഖ്യമന്ത്രിയുടെ വസതി പിടിച്ചെടുക്കാൻ ശ്രമിക്കുകയാണ്.’’– മുഖ്യമന്ത്രിയുടെ ഓഫിസ് പ്രസ്താവനയിൽ ആരോപിച്ചു.

എന്നാൽ ഇത് മുഖ്യമന്ത്രിയുടെ  ഔദ്യോഗിക വസതിയല്ലെന്നും മുഖ്യമന്ത്രി അതിഷിക്ക് ഇതുവരെ ഇത് അനുവദിച്ചിട്ടില്ലെന്നും ലഫ്.ഗവർണറുടെ ഓഫിസ് വ്യക്തമാക്കി. അതിഷി അനുവാദമില്ലാതെ അവരുടെ വസ്തുക്കൾ ഇവിടെ സൂക്ഷിച്ചെന്നും പിന്നീട് അവർ തന്നെ ഇതു നീക്കം ചെയ്യുകയാണ് ചെയ്തതെന്നും ഗവർണർ ഓഫിസ് അറിയിച്ചു. സംഭവം രാജ്യതലസ്ഥാനത്ത് വീണ്ടും സർക്കാർ–ഗവർണർ പോരിനു വഴിവച്ചിരിക്കുകയാണ്.

പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ബംഗ്ലാവ്. മുഖ്യമന്ത്രി അതിഷിയുടെ വസ്‌തുക്കൾ അതിന്റെ താക്കോൽ നൽകാത്തതിനാലാണ് നീക്കം ചെയ്‌തെന്നും സാധനങ്ങളുടെ കണക്കെടുപ്പിന് ശേഷം അത് അവർക്ക് അനുവദിക്കുമെന്നും ഡൽഹി പൊതുമരാമത്ത് മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു. ലഫ്.ഗവർണർ മാധ്യങ്ങളിൽ നുണ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

English Summary:

'Atishi's belongings removed from official residence': CM's office against LG

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com