ADVERTISEMENT

ഭൂമിയിലേക്ക് ചൊവ്വയിൽ നിന്ന് കല്ലുംമണ്ണുമടങ്ങിയ സാംപിളുകൾ നാസയുടെ പെഴ്സിവീയറൻസ് ദൗത്യം കൊണ്ടുവരുമെന്നുള്ളത് പണ്ടേ നിശ്ചയിച്ചുറപ്പിച്ച കാര്യമാണ്. എന്നാൽ കല്ലും മണ്ണും മാത്രമല്ലത്രേ ചൊവ്വയിൽ നിന്നു വരാൻ പോകുന്നത്. ചൊവ്വയിലെ അന്തരീക്ഷവും ഇതിലുണ്ട്.

ചൊവ്വയിൽ നിന്നുള്ള 24 മണ്ണ് സാംപിളുകൾ പെഴ്സിവീയറൻസ് ശേഖരിച്ച് ടൈറ്റാനിയം ട്യൂബുകളിൽ സൂക്ഷിച്ചിട്ടുണ്ട്. എന്നാൽ ഇതിനുള്ളിൽ ചൊവ്വയിൽ നിന്നുള്ള വായുവും കയറിപ്പറ്റിയിട്ടുണ്ട്. ചൊവ്വയുടെ വായുഘടനയെപ്പറ്റിയും സവിശേഷതകളെപ്പറ്റിയും നേരിട്ട് പഠിക്കാനുള്ള ഒരവസരമാണ് ഈ വായു നൽകാൻ പോകുന്നത്. ഭാവിയിൽ ചൊവ്വയിൽ നടക്കുന്ന സാംപിൾ റിട്ടേൺ ദൗത്യത്തിലാണ് ഈ സാംപിളുകൾ ഭൂമിയിലെത്തുന്നത്.

2021ൽ ആണ് പെഴ്സിവീയറൻസ് ദൗത്യം ചൊവ്വയിൽ ഇറങ്ങിയത്

2020 ജൂലൈ 30നു വിക്ഷേപിച്ച പെഴ്സിവീയറൻസ് ദൗത്യം 7 മാസം കൊണ്ട് 48 കോടി കിലോമീറ്റർ സഞ്ചരിച്ചാണു ചൊവ്വയിലെത്തിയത്.ചൊവ്വയിലെത്തുന്ന അഞ്ചാമത്തെ റോവറാണ് പെഴ്സിവീയറൻസ്. സോജണർ,ഓപ്പർച്യൂണിറ്റി,സ്പിരിറ്റ്, ക്യൂരിയോസിറ്റി എന്നിവയാണു മറ്റുള്ളവ.ഇൻജെന്യൂയിറ്റി എന്ന ചെറു ഹെലിക്കോപ്റ്ററിനെയും റോവർ വഹിച്ചിരുന്നു. ഇതിനെ പലതവണ ചൊവ്വയുടെ അന്തരീക്ഷത്തിൽ പറത്തി.

Photo Credit : NASA/JPL-Caltech/ASU/MSSS
Photo Credit : NASA/JPL-Caltech/ASU/MSSS

പെഴ്‌സിവീയറൻസ് ഇറങ്ങിയ ജെസീറോ ക്രേറ്റർ ചൊവ്വയിലെ ഒരു ദുരൂഹമേഖലയാണ്. ഗ്രഹത്തിന്‌റെ വടക്കൻ മേഖലയിലെ സിർട്ടിസ് ക്വോഡ്രാംഗിൾ എന്ന പ്രദേശത്ത് 50 കിലോമീറ്ററോളം ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന ജെസീറോ ഇപ്പോൾ വരണ്ടു കിടക്കുകയാണെങ്കിലും ആദിമ കാലത്ത് ഇവിടേക്കു നദികൾ ഒഴുകിയിരുന്നു. ആ ജലം കെട്ടി നിന്ന് ഇവിടെ ഒരു തടാകവും ഉടലെടുത്തിരുന്നു. ചൊവ്വയുടെ ഒരു വിദൂര ഭൂതക്കാലത്ത് ഇവിടെ ജീവൻ തുടിച്ചിരുന്നെന്നും ശാസ്ത്രജ്ഞർക്ക് പ്രതീക്ഷയുണ്ട്.

ഇന്നും അതിന്‌റെ ഫലമായി ഇവിടത്തെ മണ്ണിൽ ചെളിയുടെ അംശം കൂടുതലാണെന്ന് നാസയിലേതുൾപ്പെടെ ശാസ്ത്രജ്ഞർ സാക്ഷ്യപ്പെടുത്തുന്നു. പഴയകാലത്തുണ്ടായിരുന്ന ജീവന്‌റെ സൂക്ഷ്മഫോസിലുകൾ ഇപ്പോഴും ഇവിടെ കാണാമായിരിക്കും. അത് അന്വേഷിക്കലാണ് പെഴ്‌സിവീയറൻസിന്‌റെ പ്രധാന ജോലി. 

എന്നാൽ ജീവന്‌റെ തെളിവല്ല, ഒരു പക്ഷേ സൂക്ഷ്മകോശരൂപത്തിൽ ജീവൻ തന്നെ നിലനിൽക്കുന്ന സാധ്യത തള്ളിക്കളയാനാകില്ലെന്ന് ചില ഗവേഷകർ വിശ്വസിക്കുന്നു. അതേസമയം നേർത്ത അന്തരീക്ഷവും വ്യത്യസ്തമായ ധാതുഘടനയും ഉയർന്ന തോതിൽ ഉപരിതലത്തിൽ എത്തുന്ന വികിരണങ്ങളുമൊക്കെ കാരണം നിലവിൽ ചൊവ്വയിൽ ജീവൻ ഉണ്ടാകാൻ യാതൊരു സാധ്യതയും ഒരു വിഭാഗം ശാസ്ത്രജ്ഞർ കൽപിക്കുന്നില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com