ADVERTISEMENT

ടെക്‌നോളജി ഭീമന്‍ ആപ്പിള്‍ അടുത്തിടെ നടത്തിയ ഡബ്ല്യൂഡബ്ല്യൂഡിസി കോണ്‍ഫറന്‍സില്‍ നിര്‍മിത ബുദ്ധി (എഐ) എന്ന പ്രയോഗം നടത്തിയില്ലെന്നുളള കാര്യം പലരുടെയും ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. പകരം, ആപ്പിള്‍ ഇന്റലിജന്‍സ് എന്ന് ഉപയോഗിക്കാനാണ് കമ്പനി ശ്രമിച്ചത്. സ്വന്തമായി ജനറേറ്റിവ് എഐ വികസിപ്പിക്കുന്ന കാര്യത്തില്‍ ആപ്പിള്‍ പിന്നിലാണെന്ന ആരോപണം ഒരു പരിധിവരെ ശരിവയ്ക്കുന്നതായിരുന്നു കോണ്‍ഫറന്‍സില്‍‍ കേട്ട പ്രഭാഷണങ്ങളും.

എഐ സേവനങ്ങള്‍ക്കായി ആപ്പിള്‍ ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിറ്റിക്ക് തങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ പ്രവേശനം നല്‍കുന്ന കാര്യം പ്രഖ്യാപിച്ചതും ഡബ്ല്യൂഡിസി വേദിയിലായിരുന്നു. അതിനു പുറമെ ഗൂഗിളിന്റെ ജെമിനി സേവനത്തിനും ആപ്പിള്‍ ഉപകരണങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയേക്കും എന്ന കാര്യവും ആപ്പിള്‍ എക്‌സിക്യൂട്ടിവ് ക്രെയ്ഗ് ഫെഡെറിഗി എടുത്തു പറഞ്ഞു. ഇതൊക്കെയാണെങ്കിലും ഡബ്ല്യൂഡബ്ല്യൂഡിസിയില്‍ പ്രാധാന്യം ലഭിച്ചത് ഒരു പ്രയോഗത്തിനായിരുന്നു: ആപ്പിള്‍ ഇന്റലിജന്‍സ്.

timcook

എന്താണ് ആപ്പിള്‍ ഇന്റലിജന്‍സ്?

ടെക്‌നോളജി പ്രേമികള്‍ ഉന്നയിക്കാന്‍ വെമ്പല്‍കൊണ്ട ഈ ചോദ്യം ആപ്പിള്‍ മേധാവി ടിം കുക്കിനോടുതന്നെ ചോദിച്ചത് പ്രമുഖ യൂട്യൂബര്‍ മാര്‍കസ് ബ്രൗണ്‍ലീ ആണ്. എഐ എന്ന പ്രയോഗം ആപ്പിള്‍ ബോധപൂര്‍വം ഒഴിവാക്കുന്ന കാര്യം അടക്കം ബ്രൗണ്‍ലീ ആരാഞ്ഞു. കുക്ക് പറഞ്ഞത് തങ്ങള്‍ വളരെകാലമായി എഐ പ്രയോജനപ്പെടുത്തി വരികയായിരുന്നു എന്നാണ്. ആപ്പിള്‍ വാച്ചിന്റെ കേന്ദ്രത്തിലുള്ളത് നിര്‍മിത ബുദ്ധിയാണ്. ക്രാഷ് ഡിറ്റെക്ഷന്‍, ഫോള്‍ ഡിറ്റെക്ഷന്‍ തുടങ്ങിയവയ്‌ക്കൊക്കെ പിന്നില്‍ എഐ ആണെന്ന് കുക്ക് വെളിപ്പെടുത്തി.

അതേസമയം, ചാറ്റ്ജിപിറ്റി പോലെയുള്ള ജനറേറ്റിവ് എഐ സിസ്റ്റങ്ങളാണ് ഇപ്പോള്‍ ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത് എന്നും കുക്ക് സമ്മതിച്ചു. ഈ ടെക്‌നോളജിക്ക് ജനങ്ങളുടെ ജീവിതത്തിന് പുതിയ മാനം നല്‍കാനുള്ള കെല്‍പ്പുണ്ട്. തങ്ങള്‍ അതിനെ വളരെ ആലോചനാപൂര്‍വ്വമാണ് ഇപ്പോള്‍ സമീപിച്ചുകൊണ്ടിരിക്കുന്നതെന്ന് കുക്ക് പറഞ്ഞു. തങ്ങളുടെ ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കുന്നതിനാലുമാകാം, ആപ്പിള്‍ ജനറേറ്റിവ് എഐയുടെ കാര്യത്തില്‍ ഒരു എടുത്തുചാട്ടം നടത്താത്തത് എന്ന സൂചനയാണ് കുക്ക് നല്‍കുന്നത്.

Image Credit: fireFX/shutterstock.com
Image Credit: fireFX/shutterstock.com

ജനറേറ്റിവ് എഐ എന്തെല്ലാം ഗുണങ്ങളാണ് ഉപയോക്താക്കള്‍ക്ക് നല്‍കുന്നത് എന്ന കാര്യത്തിനാണ് തങ്ങള്‍ ഊന്നല്‍ നല്‍കുന്നതെന്നും, അതിനു പിന്നിലുള്ള ടെക്‌നോളജിക്കല്ലെന്നും കുക്ക് ബ്രൗണ്‍ലീയോട് പറഞ്ഞു. എന്നിരിക്കിലും എഐയുടെ കാര്യത്തില്‍ ആപ്പിളിന്റെ സമീപനം എന്താണെന്ന് അറിയാനുള്ള ജിജ്ഞാസ ജനങ്ങള്‍ക്കുണ്ടെന്ന് അറിയാമെന്നതിനാലാണ് ആപ്പിള്‍ ഇന്റലിജന്‍സ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ കേന്ദ്രത്തില്‍ ഉള്ളത് ആപ്പിളിന്റെ സുരക്ഷാ സംവിധാനങ്ങളാണ്.

ആപ്പിളിന്റെ സ്വന്തം പ്രൈവറ്റ് ക്ലൗഡ് കംപ്യൂട്ട് (Private Cloud Compute പിസിസി) ആണ് ആപ്പിള്‍ ഇന്റലിജന്‍സിനായി പ്രയോജനപ്പെടുത്തുന്നത്.  ആപ്പിള്‍ സിലിക്കന്‍ ആര്‍കിടെക്ചര്‍ ആണ് പിസിസി പ്രയോനജപ്പെടുത്തുന്നത്. ഇത് ഉപയോക്താവിന്റെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുന്നുഎന്നാണ് കുക്കിന്റെ വാദം.

വ്യക്തി എന്ന നിലയ്ക്കപ്പുറത്തേക്കുള്ള വിവര ശേഖരണത്തിന് ചാറ്റ്ജിപിറ്റി പോലത്തെ സേവനങ്ങളെ ആശ്രയിക്കേണ്ടിവരുമെന്നും കുക്ക് പറയുന്നു. ഇത് വേണോ വേണ്ടയോ എന്നത് ഓരോ തവണയും ഉപയോക്താവ് ബോധപൂര്‍വ്വം എടുക്കേണ്ട തീരുമാനമാണ്. ഉപയോക്താവ് വ്യക്തമായി നല്‍കുന്ന സമ്മതമില്ലാതെ ഒരു ഡേറ്റയും ഓപ്പണ്‍എഐയിലെത്തില്ലെന്നുംഅങ്ങനെ നോക്കിയാല്‍, ആപ്പിള്‍ ഇന്റലിജന്‍സ് എന്നു പറഞ്ഞാല്‍, മറ്റു കമ്പനികള്‍ നല്‍കുന്നതിനെക്കാള്‍ സുരക്ഷിതമായി എഐയുമായി ഇടപെടല്‍ നടത്താനുള്ള സംവിധാനമാണ് എന്നാണ് കുക്ക് പറഞ്ഞുവയ്ക്കുന്നത്.

siri
This illustration photograph taken on October 30, 2023, in Mulhouse, eastern France, shows figurines next to a screen displaying a logo of Siri, a digital assistant of Apple Inc. technology company. (Photo by SEBASTIEN BOZON / AFP)
siri This illustration photograph taken on October 30, 2023, in Mulhouse, eastern France, shows figurines next to a screen displaying a logo of Siri, a digital assistant of Apple Inc. technology company. (Photo by SEBASTIEN BOZON / AFP)

സ്മാര്‍ട്ട്‌ഫോണാനന്തര കാലത്തേക്ക് എത്താറായോ?

സ്മാര്‍ട്ട്‌ഫോണിന് പകരമെന്നൊക്കെ പറഞ്ഞ് പല ഉപകരണങ്ങളും എത്തിയെങ്കിലും അവയൊക്കെ പാടെ പരാജയപ്പെടുന്ന കാഴ്ചയാണ് ലോകം ഇതുവരെ കണ്ടിരിക്കുന്നത്. എന്നാല്‍, എഐയുടെ കടന്നുവരവോടെ, ഉപയോക്താക്കള്‍ ഫോണ്‍ ഉപയോഗിക്കുന്നതു കുറയ്ക്കുമോ എന്ന ചോദ്യത്തിന് കുക്ക് നല്‍കിയ മറുപടി 'അതിന് വലിയൊരു സാധ്യതയുണ്ടെന്നാണ്'. ആളുകള്‍ സദാ ഉപകരണം ഉപയോഗിക്കുന്ന രീതി ആപ്പിള്‍ ആഗ്രഹിക്കുന്ന ഒന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരാള്‍ക്ക് ചെയ്യാന്‍ സാധ്യമല്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ അയാളെ ശാക്തീകരിക്കുക എന്നതാണ് തങ്ങളുടെ മോഡല്‍ എന്ന് കുക്ക് പറഞ്ഞു. 

മറ്റൊരു രീതിയിലും സാധ്യമല്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ കെല്‍പ്പുള്ള ടൂളുകള്‍ നിങ്ങള്‍ക്കു നല്‍കുക എന്നതാണ് ആപ്പിളിന്റെ ഉദ്ദേശമെന്നു കുക്ക് ബ്രൗണ്‍ലീയോട് പറഞ്ഞു. ആപ്പിള്‍ ഇന്റലിജന്‍സ് എത്തുന്നതോടെ നേരത്തേതിനേക്കാള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ പല കാര്യങ്ങളും ചെയ്‌തെടുക്കാമെന്നുംകുക്ക് പറഞ്ഞു. 

Image Credit: husayno/Istock
Image Credit: husayno/Istock

ആപ്പിള്‍-ഓപ്പണ്‍ എഐ കരാറില്‍ കോടികള്‍ മറിയുമോ?

ബ്ലൂംബര്‍ഗിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം, ആപ്പിള്‍-ഓപ്പണ്‍എഐ കരാറില്‍ വലിയ പണം കൈമാറ്റമൊന്നും നടന്നേക്കില്ല. ഇരു കമ്പനികള്‍ക്കും വലിയ ധനലാഭം ഉണ്ടായേക്കില്ലത്രെ. മറിച്ച് ഓപ്പണ്‍എഐയുടെ സാങ്കേതികവിദ്യ ദശലക്ഷക്കണക്കിന് ആളുകളില്‍ എത്തിക്കുക ആയിരിക്കും ആപ്പിള്‍ ചെയ്യുന്നത്. ഇത് പണത്തേക്കാള്‍ വലിയ മൂല്യമായിരിക്കും ഓപ്പണ്‍എഐക്ക് നല്‍കുക എന്ന് പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ചിലര്‍ തങ്ങളോടു പറഞ്ഞു എന്ന് റിപ്പോര്‍ട്ട്.  

artificial-intelligence

മൈക്രോസോഫ്റ്റിന്റെ എഐ ലാപ്‌ടോപ്‌സിനായി പ്രൊസസറുകള്‍ ഇറക്കാന്‍ മീഡിയാടെക്കും

ഒട്ടനവധി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പ്രൊസസിങ് കരുത്തു പകരുന്ന കമ്പനിയായ മീഡിയാടെക് കംപ്യൂട്ടര്‍ ചിപ് നിര്‍മാണ രംഗത്തേക്കു കടക്കുന്നു എന്ന് റോയിട്ടേഴ്‌സ്. ആം-കേന്ദ്രീകൃതമായി ആയിരിക്കും കംപ്യൂട്ടര്‍ പ്രോസസറുകളുടെ നിര്‍മാണം. ആം കമ്പനിയുടെ ടെക്‌നോളജി പ്രയോജനപ്പെടുത്തിയുള്ള വിന്‍ഡോസ് കഴിഞ്ഞ മാസമാണ് മൈക്രോസോഫ്റ്റ് പരിചയപ്പെടുത്തിയത്. ഇതിന് അനുസൃതമായ എഐ ശേഷിയുള്ള ചിപ്പുകള്‍ തങ്ങള്‍ ഡിസൈന്‍ ചെയ്തു കഴിഞ്ഞു എന്നാണ് മീഡിയാടെക് പറയുന്നത്. 

സാംസങ് എഐ ഗ്രൂപ്പിന്റെ മേധാവിയാകാന്‍ സിരി ഉദ്യോഗസ്ഥന്‍

നോര്‍ത് അമേരിക്കയിലെ തങ്ങളുടെ രണ്ട് സെന്ററുകള്‍ ഏകോപിപ്പിച്ച് ഒറ്റ എഐ സെന്ററാക്കാനുള്ള ശ്രമം നടത്തുകയാണ് ദക്ഷിണ കൊറിയന്‍ ടെക്‌നോളജി ഭീമന്‍ സാംസങ്. ഇതിന്റെ മേധാവിയായി എത്തുക ആപ്പിളിന്റെ സിരി വിഭാഗത്തില്‍ വളരെകാലം ജോലിയെടുത്ത മുരാറ്റ് അക്ബാക് (Murat Akbacak) ആയിരിക്കുമെന്ന് ബ്ലൂംബര്‍ഗ്. 

co-pilot - 1

കോപൈലറ്റ് മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്കിലേക്കും

തങ്ങളുടെ ഇമെയില്‍ ആപ്പായ ഔട്ട്‌ലുക്കിലേക്ക് എഐ സേവനമായ കോപൈലറ്റ് നല്‍കി തുടങ്ങിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. ചാറ്റ്ജിപിറ്റിക്കു സമാനമായ ശേഷിയുള്ളതാണ്, ഓപ്പണ്‍എഐയുടെ സാങ്കേതികവിദ്യ ഉപയോഗിച്ചു തന്നെ പ്രവര്‍ത്തിക്കുന്ന മൈക്രോസോഫ്റ്റ് കോപൈലറ്റ്. മാസങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ ഉപയോക്താക്കള്‍ക്ക് ഔട്ട്‌ലുക്കില്‍ ഇത് ലഭ്യമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com