ADVERTISEMENT

ഓർക്കാപ്പുറത്ത് ഇരുട്ടടി കിട്ടിയതുപോലെയുള്ള അവസ്ഥയിലാണ്  യുഎസ് പോർട്ട്ലൻഡിലെ ഒരു ഫർണിച്ചർ സംഭരണശാലയുടെ ഉടമ. ഇരുട്ടിവെളുത്തപ്പോൾ ലക്ഷക്കണക്കിന് രൂപ വിലയുള്ള ഉൽപന്നങ്ങളാണ് നാട്ടുകാർ എടുത്തുകൊണ്ടുപോയത്. 

'സൗജന്യം' എന്ന് കരുതി വെയർഹൗസിൽ ഉണ്ടായിരുന്ന വസ്തുക്കളിൽ വലിയൊരു പങ്ക് നാട്ടുകാർ കടത്തിക്കൊണ്ടു പോവുകയായിരുന്നു. ഉടമ അറിയാതെ ഒരു വ്യക്തി സ്റ്റോറിന് മുന്നിൽ 'ഫ്രീ' സൈൻ ബോർഡ് സ്ഥാപിച്ചതാണ് എല്ലാത്തിനും കാരണം.

സമീപവീടുകളിൽ താമസിക്കുന്നവർ  വെയർഹൗസിന് പുറത്തെ ബഹളം കേട്ട് നോക്കിയപ്പോഴാണ് ആളുകൾ കൂട്ടമായെത്തി സാധനങ്ങൾ കടത്തിക്കൊണ്ടുപോകുന്നത് കണ്ടത്.

വലിയതോതിൽ മോഷണം നടക്കുകയാണെന്ന് കരുതി പ്രദേശവാസികളിൽ ഒരാൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തുമ്പോഴും സാധനങ്ങൾ കയ്യടക്കാനായി വലിയ ജനക്കൂട്ടം വെയർ ഹൗസിന് സമീപത്ത് നിലയുറപ്പിച്ചിരുന്നു.

പലരും വലിയ ട്രെയിലറുകളും ട്രക്കുകളും എത്തിച്ച് ഒന്നിലധികം ഫർണിച്ചറുകൾ വീടുകളിലേക്ക് മാറ്റികഴിഞ്ഞിരുന്നു. മറ്റുചിലരാവട്ടെ മെത്തകൾ അടക്കം കയ്യിൽ എടുക്കാവുന്ന വസ്തുക്കളെല്ലാം സ്വന്തമാക്കി.

സംഭവസ്ഥലത്ത് ഉണ്ടായിരുന്ന വ്യക്തികളോട് പൊലീസ് ഉദ്യോഗസ്ഥർ വിവരം തിരക്കിയപ്പോഴാകട്ടെ വെയർഹൗസ് കാലിയാക്കുന്നതിന് വേണ്ടി സ്ഥാപിച്ച 'സൗജന്യ' സൈൻ ബോർഡ് കണ്ടതുപ്രകാരം എത്തിയതാണെന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ ഇക്കാര്യങ്ങളൊന്നും ഉടമ അറിഞ്ഞതുമില്ല. ഒടുവിൽ പൊലീസ് അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

ഷാനൺ ക്ലാർക്ക് എന്ന വ്യക്തിയാണ് ആളുകളെ  തെറ്റിദ്ധരിപ്പിച്ചത്. വെയർ ഹൗസിനു മുന്നിലുണ്ടായിരുന്ന വലിയ പ്ലൈവുഡ് കഷ്ണത്തിൽ 'ഫ്രീ' എന്ന് എഴുതിവച്ചത് ഇയാളാണ്. വെയർ ഹൗസിനുള്ളിലെ സാധനങ്ങൾ മറ്റുള്ളവർക്ക് വിതരണം ചെയ്യാൻ സന്നദ്ധപ്രവർത്തകരെ ആവശ്യമുണ്ടെന്ന കുറിപ്പും ഇതിനരികിലായി അയാൾ പതിപ്പിച്ചിരുന്നു. ഇത് യഥാർഥമാണെന്ന് വിശ്വസിച്ച ജനങ്ങളാണ് കിട്ടിയ തക്കം പാഴാക്കാതെ സ്റ്റോറിനുള്ളിൽ കടന്ന് കഴിയാവുന്നത്ര സാധനങ്ങൾ കൈക്കലാക്കിയത്.

മോഷണവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകൾ ചുമത്തി പോലീസ് ഷാനണിനെ അറസ്റ്റ് ചെയ്തു. ഉപഭോക്താക്കൾക്ക് നൽകാനായി വച്ചിരുന്ന ഉൽപന്നങ്ങൾ ജനങ്ങൾ കയ്യേറി കൊണ്ടുപോയിട്ടുണ്ട്. വലിയ  തുകയുടെ നഷ്ടമാണ് ഉടമയ്ക്ക് ഉണ്ടായിരിക്കുന്നത്. വാർത്തകൾ പുറത്തുവന്നതോടെ സത്യാവസ്ഥ മനസ്സിലാക്കിയ ജനങ്ങൾ കൊണ്ടുപോയ സാധനങ്ങൾ ദയവായി തിരികെ എത്തിക്കണമെന്നും അദ്ദേഹം അഭ്യർഥിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com