ADVERTISEMENT

കവിയും നോവലിസ്റ്റും കഥാകൃത്തുമായ കരുണാകരന്റെ വേറിട്ടൊരു വായനാനുഭവം നൽകുന്ന പുതിയ നോവലാണ് കേട്ടെഴുത്തുകാരി. പ്രശസ്ത സാഹിത്യകാരനും കാർട്ടൂണിസ്റ്റുമായ ഒ. വി. വിജയന്റെ ജീവിതത്തിനു മുൻപും ശേഷവും അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ടുനടന്ന കാര്യങ്ങളാണ് ഇതിൽ പ്രതിപാദ്യം. അദ്ദേഹത്തിന്റെ കേട്ടെഴുത്തുകാരിയായി വരുന്ന പത്മവതിയിലൂടെയാണ് കഥ പറയുന്നത്. ഒ. വി. വിജയന്റെ ധർമ്മപുരാണം, ഖസാക്കിന്റെ ഇതിഹാസം ഇവയ്ക്കിടയിലെ സങ്കൽപ കാലങ്ങളെയാണ് ഇതിൽ സൂചിപ്പിച്ചിരിക്കുന്നത്. ഈ രണ്ടു പുസ്തകങ്ങളിലെ കഥാപാത്രങ്ങളും ഇതിൽ കഥാപാത്രങ്ങളുമാണ്.

ധർമ്മപുരാണം ബാഹ്യമായി ഒരു വലിയ രാഷ്ട്രീയ ആക്ഷേപഹാസ്യമാണ്. സ്വരത്തിൽ ആക്ഷേപഹാസ്യമാണെങ്കിലും നോവലിന് ഒരു ആത്മീയ തലമുണ്ട്. യാഥാസ്ഥിക പരമ്പര്യങ്ങളിൽ നിന്നും മാറിനടന്നുകൊണ്ടദ്ദേഹം പുതുഭാവുകത്വത്തിൽ ഉറച്ചുനിന്നുകൊണ്ട് കാർട്ടൂണിലൂടെയും എഴുത്തിലൂടെയും ധീഷണമായ സൃഷ്ടികൾ ചെയ്തിട്ടുണ്ട്. 1975 ഇൽ അടിയന്തരാവസ്ഥയിലൂടെ രാജ്യം കടന്നുപോകുമ്പോൾ, അദ്ദേഹത്തിനുമേലുണ്ടായ നിയന്ത്രണങ്ങൾ, വിലക്കുകൾ എന്നിവക്കൊപ്പം ജനങ്ങൾക്കിടയിൽ ഉണ്ടായ അസമത്വം, അതിക്രമങ്ങൾ, ജാതീയ അസഹിഷ്ണുതകൾ എന്നിവയും ചർച്ചചെയ്യുന്നു നോവൽ. 

ഒരു കഥ പറയാൻ എന്താണ് വേണ്ടത് കഥയല്ലാതെ! അതേ കഥ വേണം. പെൺകുട്ടി പറഞ്ഞു. കഥ കേൾക്കാൻ പെൺകുട്ടി ശ്രദ്ധയോടെ ഇരുന്നു. അക്ഷരങ്ങൾ തെറ്റാതെ, വാക്കുകൾ മറക്കാതെ എഴുതി എടുക്കണം. പിന്നീട് വായിക്കുമ്പോൾ എഴുതി എടുത്തത് കഥയാണെന്ന് ഉറപ്പാക്കണം. അത്രമാത്രമേ ഒരു കഥ കേട്ടെഴുതാൻ വേണ്ടതുള്ളു.

വിജയൻ അവളെ നോക്കി പുഞ്ചിരിച്ചു. അങ്ങനെയാവട്ടെ കഥ തോന്നാൻ വിജയൻ കണ്ണുകൾ അടച്ചു. "എഴുവർഷം മുമ്പ് മാത്രം വിവാഹിതരായ ചീതയും രാമനും പറയ ജാതിയിൽ ജനിച്ച പെണ്ണും ആണും വെളുപ്പും കറുപ്പും നിറമുള്ള പൂച്ചകളുടെ വേഷം സ്വീകരിച്ച് മനുഷ്യന്റെ മോഹങ്ങളുമായി വൈകുന്നേരത്തോടെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ എത്തി. ക്ഷേത്രപ്രവേശനത്തിന് മുമ്പ് താഴ്ന്ന ജാതിയിൽ ജനിച്ചവർക്ക് ക്ഷേത്രത്തിൽ പ്രവേശനമില്ലാതിരുന്ന ഒരു കാലത്ത്."

പിന്നീട് 40 വർഷങ്ങൾക്ക് ശേഷം വിജയൻ ഒരിക്കൽ മുഴുമിപ്പിക്കാതിരുന്ന അതേ കഥ പത്മാവതി മറ്റൊരു നഗരത്തിൽ മറ്റൊരു കാലത്തിരുന്ന് വീണ്ടുമോർക്കുന്നു. "ആ പകൽ അപരിചിതവും അസാധാരണവുമായ ഒരു കനിവ് തന്നോട് പ്രഖ്യാപിച്ച നായയെ ഇപ്പോൾ നോക്കി നിൽക്കുമ്പോൾ പത്മാവതിക്ക് ഒരേസമയം സന്തോഷവും സങ്കടവും വന്നു. അവൾ നായയുടെ അരികിലേക്ക് ചെന്നു! എന്താ എന്നോടുള്ള നിന്റെ അവസാനത്തെ ചോദ്യം? എനിക്ക് സ്വർഗം ആണോ നരകമാണോ നീ അനുവദിക്കാൻ പോകുന്നത്?

തിരിച്ചു  ലിഫ്റ്റിൽ കയറിയപ്പോൾ പത്മാവതിയെ അമ്പരപ്പിച്ചുകൊണ്ട് അവളുടെ അച്ഛൻ സേതുപതി പിന്നീട് ഒരിക്കലും മുന്നേറാത്ത അയാളുടെ ആയുസ്സിൽ, ജരാനരകൾ ബാധിക്കാത്ത, അവളെക്കാൾ പകുതി വയസ്സിൽ നിൽക്കുന്നത് കണ്ടതും പത്മാവതി അത്ഭുതത്തോടെ അമ്പരന്നു നിന്നു. രമണിയും മകളും നിന്റെ കൂടെയാണോ ഇപ്പോഴും താമസിക്കുന്നത്. ആ ചോദ്യത്തിൽ അവളുടെ ശരീരം വിറച്ചു കണ്ണുകളിൽ ഇരുട്ടു വന്നു മൂടി. അതിനും ഏഴു ദിവസങ്ങൾക്ക് ശേഷം ഇത്രയും താൻ കണ്ടതോ, ഓർത്തതോ, എഴുതിയതോ കേട്ടെഴുതിയതോ ഒരു ദുസ്വപ്നം പോലെ വേർപിരിക്കാൻ പറ്റാത്ത മനസ്സുമായി അവളിരുന്നു.

തൊട്ടു മുൻപ് നടന്ന പൊതു തിരഞ്ഞെടുപ്പിന്റെ ഫലം അറിയാൻ തുടങ്ങിയതോടെ അതിൽ നിന്നും രക്ഷനേടാൻ വെറുതെ ആ പട്ടണത്തിലേക്ക് ഇറങ്ങിയതായിരുന്നു പത്മാവതി. ദുഃഖഭരിതമാകുന്ന സമയങ്ങളിൽ വീട്ടിലെ തന്റെ പുസ്തകയലമാരക്കു മുന്നിൽ നിൽക്കുന്ന കവിയെ പറ്റിയുള്ള ഓർമ്മയിൽ പുസ്തകശാലയിലേക്കുള്ള പടികൾ കയറുകയായിരുന്നു. അതിനു പിന്നാലെ പടികൾ കയറി രാമുവും. മറ്റൊരു  പട്ടണത്തിലേക്ക് താമസം മാറുന്ന അവളുടെ പ്രിയപ്പെട്ട കവിയും സുഹൃത്തുമായ രാമുവിനെ അപ്രതീക്ഷിതമായി കണ്ടുമുട്ടുന്നു.

രാമുവിനൊപ്പം ഈ രാജ്യത്ത് മറ്റൊരു രാജ്യം കൊണ്ടുവരാൻ പോയി ഇവിടെ ജീവിച്ചുകൊണ്ട് മറ്റൊരു രാജ്യത്തേക്ക് പോയ കൂട്ടുകാരന്റെ മകൾ ഷീബയെയും കണ്ടുമുട്ടുന്നു. "തന്റെ സ്വപ്നം നൊസ്റ്റാക്കി ഓർത്തുകൊണ്ട് ജീവിച്ച വാപ്പയുടെ മകൾ." "ഇത് പത്മാവതി എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയാണ്, അധ്യാപികയാണ്." രാമു ഷീബയ്ക്ക്  പരിചയപ്പെടുത്തി. "ഒരിക്കൽ പ്രശസ്തനായ എഴുത്തുകാരൻ ഒ. വി. വിജയന്റെ കേട്ടെഴുത്തുകാരിയായിരുന്നു". "അത് എന്റെ ഓർമ്മയായിരുന്നു." പത്മാവതി പറഞ്ഞു.

"മരണത്തിന്റെ അല്ല ജീവിതത്തിന്റെ ഓർമ്മദിനമാണ് ഇന്ന്" ഷീബയുടെ വാപ്പയെ ഓർമ്മിച്ചുകൊണ്ട് രാമു പത്മാവതിയോട് പറഞ്ഞു. പത്മാവതിയുടെ രാഷ്ട്രീയ ആകുലതകളെ "രാജ്യം പൗരന്റെ സങ്കല്‍പത്തിൽ തന്നെ ഇല്ലാത്ത ദിവസങ്ങളിൽ ആ രാജ്യം നമ്മൾ വിട്ടുപോന്നിരിക്കുന്നു" എന്നാണ് അർഥമെന്ന് ചിരിച്ചുകൊണ്ട് രാമു പറഞ്ഞു. രാമു അവളെ കുസൃതിയോടെ നോക്കി "അറിയാലോ ഒൻപതു വർഷം മാത്രമേ ഞാൻ യുവാവായിയിരുന്നിട്ടുള്ളൂ,." പത്മാവതി ചിരിച്ചു പക്ഷേ "ഈ കവിയാണ് എന്റെ യുവാവ് എന്റെ വൃദ്ധനും" ഞാനൊരു കഥ എഴുതിയിട്ടുണ്ട്, അച്ചടിച്ചിട്ടില്ല. "യുവാവായിരുന്ന ഒൻപതു വർഷങ്ങൾ". എന്നാണ് പുസ്തകത്തിന്റെ പേര്. "ആ കഥയിൽ ഞാനും ഉണ്ടാവും അല്ലേ, ഒരിക്കൽ ഞാനും യുവതിയായിരുന്നു". 

"ഒറ്റയ്ക്കായത്കൊണ്ടാണോ ഈ യാത്ര.." "ഇനി ഞാൻ ഒരു തത്ത്വചിന്ത പറയട്ടെ" രാമു പറഞ്ഞു. "ഒറ്റയ്ക്ക് എന്ന വാക്ക് യാഥാർഥ്യത്തെക്കാൾ ഒരു സങ്കൽപത്തെയാണ് പറയുന്നത്, അതുകൊണ്ടാണ് ആ വാക്ക് അത്രയും സ്പഷ്ടവും നീണ്ടുനിൽക്കുന്നതുമായി നമുക്ക് തോന്നുന്നത്." രാമു അവളെ നോക്കി ചിരിച്ചു, അല്ലെങ്കിൽ ഒറ്റയ്ക്ക് എന്നത് ചെറിയ ചെറിയ നേരങ്ങളുടെ ഒരു കൂട്ടമാണ് ഒരു ചെറിയ ആൾക്കൂട്ടം പോലെ!! രമണിയിവിടെ താമസിക്കാൻ വന്നതോടുകൂടിയാണ് ആളും അനക്കവും ആയത് അല്ലെങ്കിൽ ഈ ഫ്ലാറ്റിൽ എനിക്ക് ഞാൻ തന്നെ ഉണ്ടെന്ന് സംശയമായിരുന്നു, ഞാൻ പിന്നെ നാട്ടിൻപുറത്തുകാരിയും ആവുകയാണ് പത്മാവതി പറഞ്ഞു. 

എല്ലാ പട്ടണങ്ങളും നാട്ടിൻപുറങ്ങളുടെ അവസാനത്തെ തുള്ളി ശ്വാസത്തിൽ നിന്നും മുളപ്പൊട്ടിയതാണെന്ന് തോന്നും. എല്ലാവരിലും  അതുകാണാം. അയാൾ യാത്ര തുടർന്നു. ജീവിതത്തിന്റെ കാപട്യങ്ങളിൽ മുഖം ചേർക്കാതെ ഊർജ്ജസ്വലനായി ഏകാന്തതക്കൊപ്പം സര്‍ഗാത്മകലോകം സാധ്യമാക്കാൻ അക്ഷരങ്ങളെ ഊട്ടിയുറപ്പിച്ച  കവിയാണ്. രാജ്യത്തിന്റെ ഭാവിയിൽ ആശങ്കയുള്ള കൂട്ടുകാർക്കൊപ്പം പൊരുതുന്ന സ്ഥിരമായി ഒരിടത്തും നിൽക്കാത്ത കവി. "യുവാവായിരുന്ന ഒൻപത് വർഷങ്ങളിൽ" ഉറച്ചു നിൽക്കുന്ന കഥാപാത്രം.

ഞാൻ വിജയനെ മുൻപ് കണ്ടിട്ടുണ്ട്, മറ്റൊരു പേരിലാണ് പരിചയപ്പെട്ടത്. വീണ്ടും വിജയൻ എന്ന പേരോർമ്മയിൽ പത്മാവതി ചുരം കയറാൻ തുടങ്ങി; വിജയനെന്ന എഴുത്തുകാരനെ ഏറെ ഇഷ്ടപ്പെട്ടിരുന്ന സേതുപതി അദ്ദേഹത്തിന്റെ ആദ്യ കേട്ടെഴുത്തുകാരനാണ്. സേതുപതിക്ക് പകരക്കാരിയാണ് അദ്ദേഹത്തിന്റെ മകൾ പത്മാവതി വിജയന്റെ കേട്ടെഴുത്തുകാരിയാകുന്നത്. ഒരു വൈകുന്നേരം ഗ്രാമത്തിലെ അവരുടെ വീട്ടിലേക്ക് കയറിവന്ന വിജയനെ വീണ്ടും ഏതോ ഓർമ്മയിൽ  ഓർത്തു അവൾ. വിജയനെ അതുവരെ അനുഗമിച്ചിരുന്ന പൂച്ച വീട്ടിലേക്ക് കയറാതെ വഴിയിൽ നിന്നത് അയിത്തമാചരിക്കാണെന്ന് പറഞ്ഞത്. അവൾക്ക് വഴിയെ അറിയാമല്ലോ എന്ന് കരുതിയാണ് ഞാൻ അവളെ കൂട്ടിയത്. ക്ഷേത്രപ്രവേശനം നടന്നതൊന്നും അവൾ അറിഞ്ഞ മട്ടില്ല. വിജയൻ അച്ഛനോടും അമ്മയോടുമായി പറഞ്ഞു.

തന്റെ അച്ഛൻ സേതുപതി തീവ്രഹിന്ദു മതവാദിയാണെന്നറിഞ്ഞപ്പോൾ "ഇങ്ങനെയൊരു അച്ഛനെ അറിയില്ലല്ലോ" എന്നോർത്താണ് പത്മാവതി സങ്കടപ്പെട്ടത്. അച്ഛനെ ഓർക്കുന്നുവെങ്കിൽ അത് ഇനി അച്ഛന് വേണ്ടി മാത്രമായിരിക്കാം എനിക്കോ അമ്മയ്ക്കോ വേണ്ടി ആയിരിക്കില്ല. അവൾ സങ്കടത്തോടെ പറഞ്ഞു. "കൂടെയുള്ളവരെ തിരിച്ചറിയാതെ പോകുമ്പോഴാണ് ഓരോ ആളുകൾക്കും ഒന്നിലധികം ജീവിതങ്ങൾ കാലം സമ്മാനിക്കുന്നതല്ലേ. വിജയൻ ഇടതുപക്ഷ ചിന്താഗതിക്കാരനാണെന്ന സംശയത്തോടെ അദ്ദേഹത്തെ നിരീക്ഷിക്കാൻ വേണ്ടി മതതീവ്ര സംഘടനയിൽ നിന്നും വന്ന അനുയായിയായിരുന്നു സേതുപതി! പിന്നീട് രാജ്യവിരുദ്ധ പ്രവർത്തങ്ങളിൽ ഏർപ്പെട്ടിരുന്ന സേതുപതിയെ രഹസ്യ പൊലീസ് അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചു.

പദ്മാവതിയുടെ വീട്ടിൽ അബ്ദുൾ അസീസ് എന്ന പൊലീസുകാരൻ സേതുപതിയുടെ ഇപ്പോഴത്തെ അവസ്ഥകളെ കുറിച്ചു പറഞ്ഞുകൊണ്ട് സീതലക്ഷ്മിയോട് ചോദിക്കുന്നതിങ്ങനെ :ഖസാക്കിന്റെ ഇതിഹാസത്തിൽ ഇഷ്ടപെട്ട കഥാപാത്രത്തെമേതാണ്? തലയിൽ തട്ടമിടാത്ത മൈമുന! സ്ത്രീ അബലയല്ലെന്നും തന്നിലെ വ്യക്തിത്വം നിഷ്‌ക്രിയമാക്കില്ലെന്നുറപ്പിച്ചുള്ള മറുപടിയാണ് മൈമുനയിലൂടെ അവൾ പറഞ്ഞുവെക്കുന്നത്. സേതുപതിയെ, ഭർത്താവിനെ തിരിച്ചറിഞ്ഞ സീതാലക്ഷ്മി "അയാൾ" എന്നൊരു സംബോധനയിൽ സംസാരിച്ചപ്പോൾ അമ്മയുടെ വ്യക്തമായ മനസ് സ്ത്രീപക്ഷ ചിന്തകളിലൂടെ പറഞ്ഞുവെക്കുന്നുണ്ട് എഴുത്തുകാരൻ.

ഭരണകൂടത്തിൽ നിന്നും വിജയനെ നിരീക്ഷിക്കുന്നതിനായി അദ്ദേഹത്തിന്റെ ആരാധകനായ പൊലീസ് വകുപ്പിലെ ഉദ്യോഗസ്ഥനായ അബ്ദുൾ അസീസും  വന്നെത്തുന്നു. ജോലിയുടെ ഭാഗമായി മാത്രമാണ് വരുന്നതെന്ന് വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചു കൊണ്ട്. എഴുത്തുകാരെ ഇഷ്ടപ്പെടുന്നവരുടെ, അധികാരത്തിന്റെ  ധാർഷ്ട്യങ്ങളിൽ വേവുന്ന മനസ്സുകളെ അബ്ദുൾ അസീസിലൂടെ കാണാം. രാജ്യത്തെ മറ്റു പല എഴുത്തുകാരെയും ബുദ്ധിജീവികളും ഈ നിരീക്ഷണത്തിന്ന് വിധേയരാകുമ്പോൾ, സ്വാതന്ത്ര്യവും, അസമത്വവും മനുഷ്യത്വവും നഷ്ടമായിപോയ ഒരു ജനതയെ ഓർക്കാതിരിക്കുന്നതെങ്ങനെ! കാലം അടയാളപ്പെടുത്തിയതൊക്കെ മങ്ങാതെ മായാതെ കിടക്കുന്നുണ്ടല്ലോ!!

പിന്നീട് പാലക്കാട് വന്നതിനുശേഷം പലദേശങ്ങളിൽ കൂട്ടുകാരുടെ സംരക്ഷണയിൽ കഴിഞ്ഞ അദ്ദേഹം ശിവരാമൻ നായരുടെ കൂടെ താമസിക്കുമ്പോൾ മനസ്സിൽ നിറയുന്ന വ്യഥ പങ്കുവെക്കുന്നു. "നമ്മൾ മനുഷ്യർ ഭൂമിയിൽ ദുഃഖിതരായി തന്നെ തുടരും നമ്മൾ അധികാരവും ഭരണവും കണ്ടുപിടിച്ചവരാണ്" സർക്കാരിന്റെ അല്ല അധികാരത്തിന്റെ വിമർശകനായിരിക്കുന്നവനാണ് ഞാൻ." എന്നിട്ടും ഒളിച്ചോട്ടം തുടരേണ്ട അവസ്ഥയിലൂടെ കടന്നുപോകുന്നു. "എഴുത്തുകാരുടെ ദേശം അവരുടെ ഭാഷ തന്നെയാണെന്നു പറഞ്ഞുകൊണ്ട് അധികാരം അശ്ലീലമായ ഒരു മനുഷ്യനുഭവമായി മാറിയപ്പോൾ എഴുത്തിൽ ഒരു ശത്രുരൂപയായി ഒരു ജീവിയുടെ സാന്നിധ്യം നിറയുന്നതായി തോന്നാൻ തുടങ്ങി.

ഗാന്ധിയൻ ചിന്തകളെ അനുധാവനം ചെയ്തിരുന്ന, ആ ജീവിതദർശനങ്ങളുടെ പിന്തുടർച്ചകാരനായി ജീവിതചര്യ നിഷ്ഠയാക്കിയ അദ്ദേഹത്തിന്ന് മനസിന്റെ അഭ്രപാളികളിൽ തന്നെയും കാത്ത് തെരുവോരത്ത് മെലിഞ്ഞൊരാൾ കാത്തുനിൽക്കുന്നതും അദ്ദേഹം സംസാരിക്കുന്നതും അരക്ഷിതാവസ്ഥകളെ തരണം ചെയ്യാൻ കൂടെ കൂടാമോയെന്ന് തന്നെ ക്ഷണിക്കുന്നതായും സ്വപ്നരൂപേണെ ഭാവനയിൽ കാണുമ്പോൾ അയാൾ പറഞ്ഞപേരിൽ അസ്തപ്രജ്ഞനാകുന്നു മോഹൻ കരംചന്ദ് ഗാന്ധി. അച്ഛനെന്ന ഏതോ ഓർമ്മയിൽ അവൾ വീണ്ടും നീറിപടർന്നു.

തന്നെ ഒറ്റിക്കൊടുത്ത വേലായുധനെ ട്രക്കിലേറ്റി പോകുന്ന സേതുപതി ഏതോ ഓർമ്മയിൽ അയാളോട് ചോദിക്കുന്നുണ്ട്. "നീ സ്വപ്നം കാണാറുണ്ട് അല്ലേ നിന്റെ ഒരു സ്വപ്നമെങ്കിലും കേൾക്കാൻ ഇപ്പോൾ എനിക്ക് തോന്നുന്നു." എന്റെ ഭാര്യയെ തെരുവിൽ നിർത്തിയിരിക്കുകയാണ് ഞാൻ. എനിക്ക് പോകണം അപേക്ഷയോടെ വേലായുധൻ പറഞ്ഞു. "നിന്നെ വെറുതെ വിടണം എന്ന് ഞാൻ ആഗ്രഹിച്ചതാണ് പക്ഷേ നീ എന്നെ ഒറ്റുകൊടുത്തത് എന്റെ ഈ ജന്മത്തിൽ മാത്രമായിരിക്കുകയില്ല എന്ന് എനിക്കറിയാം. നിന്റെയും എന്റെയും വിധിയാണിത് അതിനാൽ ഓരോ ജന്മത്തിലും എനിക്കിങ്ങനെ നിന്നെ കൊല്ലുകയും വേണം."

വേലായുധനെ  തൂക്കിക്കൊന്നതിനു ശേഷം വേലായുധനോട് വീണ്ടും വരാം എന്നുപറഞ്ഞു കൊണ്ട് അന്നത്തെ പൊലീസ് ഉദ്യോഗസ്ഥനും തന്നെ ജയിലിലടക്കാൻ കാരണക്കാരനുമായ അബ്ദുൾ അസീസിനെയും കാണാൻ വരുന്നു. വർഷങ്ങൾക്ക് മുൻപ് ആയുസ്സ് ഉറച്ചുപോയ സേതുപതിയെ കണ്ട് അസീസിന് ഉള്ളിൽ ഭയം നിറഞ്ഞു, അത് മറച്ചുവെച്ചുകൊണ്ട് അത്ഭുതം എന്ന വാക്കുപയോഗിക്കുമ്പോൾ തന്നേക്കാൾ മുപ്പത് വയസ്സുകൂടുതലുള്ള മകളും ഇതുപോലെ ഭയം മറച്ചുപിടിച്ചുകൊണ്ട് അത്ഭുതപ്പെട്ടു എന്ന വാക്കുപയോഗിച്ചതും സേതുപതിയും ഓർക്കുന്നു.

"നോക്കൂ കാലം എന്തെല്ലാമാണ് നമുക്ക് കാണിച്ചു തരുന്നത് ധർമ്മം അനുഷ്ഠിക്കാൻ നിയോഗിക്കപ്പെട്ട ഓരോ ആളും അധർമ്മത്തെ എപ്പോഴും കണ്ടുമുട്ടുന്നു ഇപ്പോൾ ഞങ്ങൾ രാജ്യം ഭരിക്കുന്നു ഞാൻ തടവറയിൽ അല്ല പുറത്തും ആയിരിക്കുന്നു. സേതുപതി പറഞ്ഞു ഒരിക്കൽ എന്നെ കൊന്നു വീട്ടിലെ മാവിൻ കൊമ്പിൽ കെട്ടി തൂക്കും എന്ന് പറഞ്ഞ പൊലീസുകാരനെ വീണ്ടും കാണാൻ അവസരം വന്നിരിക്കുന്നു." സേതുപതി പറഞ്ഞു. 'കാലം ഒരു കരുവാണ്, കാലം കാത്തുവെക്കുന്നതെല്ലാം മനുഷ്യർ നിസ്സഹായതയോടെ നിയോഗവും നിമിത്തവുമായി ആയുസ്സിൽ അടയാളം വെക്കുന്നു മനുഷ്യർ!

വിജയന്റെ പ്രിയപ്പെട്ട കഥാപാത്രമായ നൈസാമലിയുമായുള്ള സംഭാഷണങ്ങൾ ഇതിൽ ധാരാളമുണ്ട്. കഥയെ കുറിചുള്ള ചർച്ചകൾ, കഥയും ജീവിതവും ഒന്നായി തീരുന്ന മനുഷ്യർ, വിജയനുവേണ്ടി ജാറത്തിൽ പ്രാർഥിക്കുന്ന നൈസാമലി! അങ്ങനെയുള്ള കഥാചർച്ചയിലാണ് സേതുപതിയെ കുറിച്ചു വീണ്ടും  സംസാരിക്കുന്നത്. "കഥയിൽ മരിക്കാൻ ഭാഗ്യമില്ലാത്ത ഒരേ ഒരാൾ അയാളായിരുന്നു." വിജയൻ പറഞ്ഞു "തന്റെ സ്വപ്നത്തെ ശാപമായി വരിച്ച ഒരേ ഒരു കഥാപാത്രവും". വാസ്തവം പോലെ ഇരിക്കുന്നു കഥ കേട്ടിട്ട് നൈസമലി പറഞ്ഞു. വിജയൻ എഴുതണം. "വാസ്തവത്തിൽ വാസ്തവമായി ഒന്നുമില്ല അല്ലെ" വിജയൻ തന്റെ ചങ്ങാതിയെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു! "വാസ്തവം" നൈസാമലി പറഞ്ഞു "ഒന്നുമില്ല."

ആ സംഭാഷങ്ങൾക്കിടയിലേക്ക്  കേട്ടെഴുത്തുകാരിയായി അന്ന് കയറി വന്ന പത്മാവതിയെ ഓർത്തു ഇന്നവൾ ഓർത്തു, വിജയനെ ഓർത്തു, പതിനാലു  വയസിൽ കേട്ടെഴുത്തുകാരിയായി പോയിരുന്ന ആ വീട് ഓർത്തു. ഇപ്പോൾ വിജയൻ മരിച്ചു വീണ്ടും വർഷങ്ങൾ കഴിഞ്ഞിരിക്കുമ്പോൾ അവൾ തന്റെ കൈകൾ തന്റെ രണ്ടു കവിളുകളിലും വെച്ചു. പിന്നെ കണ്ണുകൾ അടച്ചു പിടിച്ചു അതേ കാഴ്ചയ്ക്ക് വേണ്ടി വിജയൻ പറയാതെപോയ വേലായുധന്റെയും രമണിയുടെയും കഥ, നൈസാമലി വിജയനോട് പറഞ്ഞ കഥ പതിനാലു വയസ്സിൽ പത്മാവതി കേട്ടകഥയ്ക്ക് വേണ്ടി.

"എന്റെ കഥയാണ് വിജയൻ പത്മാവതിയോട് പറഞ്ഞുതന്നിരുന്നത്" രമണി പറഞ്ഞു. ഇപ്പോൾ നമ്മൾ നേരിട്ടും കണ്ടു. "പക്ഷേ ആ കഥ മുഴുവൻ വിജയൻ പറഞ്ഞു തന്നില്ല" ഇപ്പോൾ നമ്മൾ കണ്ടുമുട്ടിയല്ലോ. രമണി പറഞ്ഞു. ഇന്ന് രമണിയുടെ മകൾക്ക് പതിനാല് വയസ്സായപ്പോൾ പത്മാവതി ആ കഥ എഴുതുന്നു. വിജയൻ ഇല്ലാത്തൊരു കാലത്തിരുന്ന്!! ഒരിക്കൽ രായിനെല്ലൂർ മല കാണാൻ പോയത് പത്മാവതി ഓർത്തു. പട്ടേരി സേതുപതിയോട് പറഞ്ഞു "വ്യഥയാണ് ആ മനുഷ്യന്റെ മനസ്സിൽ" വ്യഥ ഇരുട്ടാണ്. അതേ മനുഷ്യമനസ്സുകളിൽ ഇരുട്ടാണ്.

വ്യഥയെ ഓർത്തപ്പോൾ വീണ്ടും രമണിയെ ഒരിക്കൽ കൂടി ഓർത്തു പാതി കളിയും പാതി സങ്കടവുമായി അവർ തന്റെ കുഞ്ഞിനെ വിളിക്കാൻ പോകുന്ന പേര് "പൂച്ചക്കുട്ടി" എന്ന് പറഞ്ഞത്. ഭയത്തിൽ നിന്നും ഉടലെടുത്ത കൂർത്ത നഖങ്ങളുള്ള പൂച്ചകുട്ടി. അപ്പോഴനുഭവപ്പെട്ട സങ്കടത്തിന്റെ മറ്റൊരല പത്മാവതിയുടെ ഉള്ളിലും നിറഞ്ഞു തനിക്കു തന്നെ മുങ്ങിത്താഴാൻ എന്നപോലെ!!

കേട്ടെഴുത്തുകാരി ചർച്ച ചെയ്യുന്ന കുറച്ചു വിഷയങ്ങളുണ്ട്. അധികാര വികേന്ദ്രികരണം എന്ന്  പറയുമ്പോഴും ക്ഷേത്രത്തിന്നകത്തു മാത്രമല്ല, വിദ്യാഭ്യസ സ്ഥാപനങ്ങളിലും "ആൾനാശം" എന്നാൽ സ്വയം എരിഞ്ഞുതീരൽ മാത്രമല്ല ആളെ നശിപ്പിക്കുന്നത് ഉള്ളിലും പേറുക എന്നാണ്" എന്നെഴുതിയതുപോലെ  അങ്ങനെയുള്ളവരെ സമൂഹത്തിൽ ചുറ്റിലും  ഇന്ന് കാണുമ്പോൾ ഈ എഴുത്തിന് പ്രസക്തിയേറുന്നു.. സേതുപതി എന്ന കഥാപാത്രം ഹിംസാത്മകമായ ഭാവത്തിന്റെ, മരണമില്ലാത്ത പ്രതീകമാണ്. മൃഗങ്ങൾക്കുള്ള പരിഗണന ഇന്ന്  മനുഷ്യർക്കില്ല എന്നതും, നൈസാമലി പറഞ്ഞതുപോലെ വാസ്തവത്തിൽ വാസ്തവമായി പരിണമിക്കുമ്പോൾ, പ്രതികരണശേഷി നഷ്ടപ്പെട്ടുപോയ സമൂഹത്തിന്റെ വ്യഥകളെ എഴുതാനാവില്ല. വ്യഥകളുമായി ജീവിക്കാനെ പറ്റൂ! വേറിട്ടൊരു വായനയാണ് കരുണാകരൻ ഈ പുസ്തത്തിലൂടെ പറഞ്ഞുവെക്കുന്നത്.

കേട്ടെഴുത്തുകാരി

കരുണാകരൻ  

ഡി സി ബുക്സ്

വില: 210 രൂപ

English Summary:

Malayalam Book ' Kettezhuthukari ' Written by Karunakaran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com