തിയറ്ററുകൾക്ക് രക്ഷനാകാൻ ദുൽഖറിന്റെ ‘കുറുപ്പ്’; തീരുമാനത്തിനു പിന്നിൽ മമ്മൂട്ടിയും

Mail This Article
കോവിഡിന്റെ വരവിനെത്തുടർന്ന് ചലനമറ്റുകിടക്കുന്ന മലയാളം സിനിമാ ഇൻഡസ്ട്രിക്കു കരുത്തേകാൻ ദുൽഖറിന്റെ ‘കുറുപ്പ്’ വരുന്നു. കോവിഡ് രണ്ടാം തരംഗത്തിനു ശേഷം സംസ്ഥാനത്തെ തിയറ്ററുകളിൽ റിലീസിനെത്തുന്ന ആദ്യ ബിഗ് ബജറ്റ് മലയാള ചിത്രമാണ് ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ‘കുറുപ്പ്’. ഈ ചിത്രത്തിന് ഒടിടി പ്ലാറ്റ്ഫോമുകൾ വൻ തുക വാഗ്ദാനം ചെയ്തിരുന്നെങ്കിലും റിലീസ് തിയറ്ററിൽ മതിയെന്ന് അണിയറ പ്രവർത്തകർ തീരുമാനിക്കുകയായിരുന്നു. റിലീസ് ചെയ്ത് മുപ്പതു ദിവസത്തിനു ശേഷം ചിത്രം ഒടിടിയിലെത്തും.

മുൻനിര ഒടിടി പ്ലാറ്റ്ഫോം 40 കോടിയോളം രൂപയാണ് വാഗ്ദാനം ചെയ്തതെന്നാണ് സൂചന. ഇതു സ്വീകരിക്കാൻ ഒരുമാസം മുമ്പ് നിർമാതാക്കള്‍ തീരുമാനിച്ചിരുന്നു. എന്നാൽ പിന്നീട് തിയറ്ററുകളുടെ നിൽനിൽപ്പു കൂടി കണക്കിലെടുത്ത് ചിത്രം തിയറ്ററിൽത്തന്നെ റിലീസ് ചെയ്യാൻ മമ്മൂട്ടിയും ദുൽഖറും കുറുപ്പിന്റെ അണിയറ പ്രവർത്തകരും തീരുമാനിക്കുകയായിരുന്നു. നിബന്ധനകളൊന്നും ഇല്ലാതെയാണ് സിനിമ തിയറ്ററുകൾക്കു നല്‍കുന്നത്.

ഈ മാസം 12 നാണ് കുറുപ്പിന്റെ റിലീസ്. മൂന്നാഴ്ച തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കുമെന്നും കുറുപ്പിനൊപ്പം മറ്റു സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്നും തിയറ്റര്‍ ഉടമകള്‍ ചിത്രത്തിന്റെ നിർമാതാക്കളെ അറിയിച്ചെങ്കിലും മറ്റു സിനിമകൾ പ്രദര്‍ശിപ്പിക്കുന്നതിൽ എതിർപ്പില്ലെന്നാണ് നിർമാതാക്കളുടെ നിലപാട്
ചിത്രത്തിന്റെ പ്രീ ബുക്കിങ്ങിനും വൻ സ്വീകരണമാണ് പ്രേക്ഷകരിൽനിന്നു ലഭിക്കുന്നത്. ബുക്കിങ് തുടങ്ങി മണിക്കൂറുകൾക്കകം നിരവധി ഷോകള്‍ ഹൗസ്ഫുള്ളായിക്കഴിഞ്ഞു. മോഹൻലാൽ, മമ്മൂട്ടി, വിജയ് ചിത്രങ്ങൾക്കു ലഭിക്കുന്ന പ്രി ബുക്കിങ്ങാണ് കുറുപ്പിന് ലഭിച്ചിരിക്കുന്നത്.
ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന കുറുപ്പ് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് പ്രേക്ഷകരിലേക്കെത്തുക. കേരളത്തിൽ മാത്രം നാനൂറിലേറെ തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നാണിത്.
ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടെയ്ൻമെന്റ്സും ചേർന്നാണ്. ജിതിൻ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രിയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിനു പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്‌ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്‌ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിങ് നിർവഹിക്കുന്നത്.
മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി. ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചീഫ് അസോഷ്യേറ്റ് ഡയറക്ടർ പ്രവീൺ ചന്ദ്രൻ, സൗണ്ട് ഡിസൈൻ വിഘ്‌നേഷ് കിഷൻ രജീഷ്, മേക്കപ്പ് റോനെക്സ് സേവ്യർ, കോസ്റ്റ്യൂംസ് പ്രവീൺ വർമ.