കോൺഗ്രസ് പ്രസിഡന്റ് പദവിയിൽ ഒരു വർഷം; ഒപ്പം നടന്നും നയിച്ചും മല്ലികാർജുൻ ഖർഗെ

Mail This Article
ന്യൂഡൽഹി ∙ കോൺഗ്രസ് പ്രസിഡന്റ് പദവിയിലേക്കുള്ള മല്ലികാർജുൻ ഖർഗെയുടെ വരവ് പാർട്ടി നടത്തിയ പരീക്ഷണമായിരുന്നു. ഗാന്ധി കുടുംബത്തിനു പുറത്തുള്ളയാൾ 24 വർഷത്തിനു ശേഷം പ്രസിഡന്റാകുമ്പോൾ, എന്താകുമെന്നു നിശ്ചയമില്ലാത്തൊരു പരീക്ഷണം. ആ പരീക്ഷണത്തിനു കോൺഗ്രസ് കൈകൊടുത്തിട്ട് ഇന്ന് ഒരു വർഷം. ഖർഗെയും കോൺഗ്രസും പരീക്ഷണകാലം വിജയകരമായി പിന്നിട്ടിരിക്കുന്നു. സംഘടനാതലത്തിൽ കരുത്താർജിച്ചാണു വരും തിരഞ്ഞെടുപ്പുകളെ പാർട്ടി നേരിടാനൊരുങ്ങുന്നത്. 2 സംസ്ഥാനങ്ങളിലെ കോൺഗ്രസ് വിജയങ്ങൾക്കും ഖർഗെ ചുക്കാൻ പിടിച്ചു; ഹിമാചലിലും സ്വന്തം നാടായ കർണാടകയിലും.
പ്രസിഡന്റ് പദവിയിൽ ഖർഗെ സ്വീകരിച്ച നയം ഇങ്ങനെ:
∙ വിശ്വസ്തൻ: പ്രസിഡന്റാണെങ്കിലും പാർട്ടി കാര്യങ്ങളിൽ ഗാന്ധി കുടുംബത്തിനുള്ള നിർണായക സ്ഥാനം അദ്ദേഹം അംഗീകരിച്ചു. ഗാന്ധി കുടുംബം ഖർഗെയ്ക്കു പൂർണസ്വാതന്ത്ര്യം നൽകി.
∙ ട്രബിൾ ഷൂട്ടർ: നേതാക്കൾ തമ്മിലുള്ള തർക്കങ്ങൾ രമ്യമായി പരിഹരിക്കുന്നതിൽ ഖർഗെ മിടുക്കനാണ്. സച്ചിൻ പൈലറ്റ് അടക്കം പാർട്ടിക്കുള്ളിൽ കലാപക്കൊടി ഉയർത്തുന്നവരെ അനുനയിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. അച്ചടക്കത്തോടെ നിന്നാൽ പദവികൾ ലഭിക്കുമെന്ന പാഠം അവരെ ബോധ്യപ്പെടുത്തി.
∙ പക വീട്ടാനുള്ളതല്ല: പ്രവർത്തക സമിതിയിലേക്ക് ഖർഗെ ആദ്യം മുന്നോട്ടുവച്ച പേരുകളിലൊന്നാണു ശശി തരൂരിന്റേത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തനിക്കെതിരെ മത്സരിച്ചതിന്റെ പേരിൽ അനിഷ്ടത്തോടെ അദ്ദേഹം പെരുമാറിയില്ല.
∙ മൂർച്ചയേറിയ നാവ്: പാർട്ടി സമ്മേളനങ്ങളിൽ പ്രസംഗിക്കുമ്പോൾ ഹെഡ്മാസ്റ്ററെ പോലെയാണു ഖർഗെ. രാഷ്ട്രീയ എതിരാളികളെ നേരിടുമ്പോൾ കുറിക്കുകൊള്ളുന്ന പ്രയോഗങ്ങൾ വരും. 2024 ലെ തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന സൂചനയോടെ അടുത്ത സ്വാതന്ത്ര്യ ദിനത്തിലും താൻ ത്രിവർണ പതാക ഉയർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞപ്പോൾ ഖർഗെ പ്രതികരിച്ചത് ഇങ്ങനെ: മോദി ത്രിവർണ പതാക ഉയർത്തും; സ്വന്തം വീട്ടിലായിരിക്കുമെന്നു മാത്രം.
∙ തുറന്നിട്ട വാതിൽ: പ്രസിഡന്റായ ശേഷം ഖർഗെ ഒരു പ്രഖ്യാപനം നടത്തി. ‘സാധാരണ പ്രവർത്തകരുമായി എഐസിസി ആസ്ഥാനത്തു കൂടിക്കാഴ്ച നടത്താൻ സാധിക്കുമ്പോഴെല്ലാം സമയം മാറ്റിവയ്ക്കും. മുൻകൂർ അനുമതി വേണ്ട’. പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിക്കു രൂപം നൽകിയതിലും ഖർഗെയുടെ പങ്കു വലുതാണ്.
∙ ദലിത് മുഖം: തന്റെ ദലിത് മേൽവിലാസം ഖർഗെ ഉയർത്തിക്കാട്ടാറില്ലെങ്കിലും അതിന്റെ രാഷ്ട്രീയമൂല്യം കോൺഗ്രസിനു നേട്ടമാണ്. പ്രതിപക്ഷ നേതൃസ്ഥാനത്ത് രാഹുൽ ഗാന്ധിയെ അംഗീകരിക്കാൻ വിമുഖതയുള്ള പല ഘടകകക്ഷി നേതാക്കൾക്കും ഖർഗെ സ്വീകാര്യനാണ്.
English Summary: One year as Congress president; Mallikarjun Kharge leading from the front