ഫ്ലാറ്റിൽ പൂട്ടിയിട്ടു പീഡനം: ‘ലൈംഗിക താൽപര്യത്തിനായി യുവതിയെ അടിമയാക്കി’

Mail This Article
കൊച്ചി∙ ഒപ്പം താമസമാക്കിയ യുവതി വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് എറണാകുളം മറൈൻഡ്രൈവിലെ ഫ്ലാറ്റിൽ പൂട്ടിയിട്ടു പീഡിപ്പിച്ചെന്ന കേസിലെ മുഖ്യപ്രതി തൃശൂർ പുറ്റേക്കര അഞ്ഞൂർ സ്വദേശി മാർട്ടിൻ ജോസഫ് അടക്കം 5 പേർക്കെതിരെ സെൻട്രൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ലൈംഗിക താൽപര്യത്തിനും പണം തട്ടുന്നതിനുമായി യുവതിയെ അടിമയാക്കിയെന്നാണു കുറ്റപത്രത്തിലെ ആരോപണം.
ലഹരിമരുന്ന് ഇടപാടിൽ അന്വേഷണം തുടരുന്നു. കണ്ണൂർ സ്വദേശിനിയായ ഇരുപത്തിയേഴുകാരിയാണു പരാതിക്കാരി. കൊച്ചിയിൽ ഫാഷൻ ഡിസൈനറായി ജോലി ചെയ്യുമ്പോഴാണു യുവതി മാർട്ടിനെ പരിചയപ്പെട്ട് മറൈൻഡ്രൈവിലെ ഫ്ലാറ്റിൽ ഒരുമിച്ചു താമസം തുടങ്ങിയത്. ക്രൂരപീഡനം സഹിക്കാൻ കഴിയാതെ ഒരു ദിവസം രക്ഷപ്പെട്ട യുവതി സെൻട്രൽ പൊലീസ് സ്റ്റേഷനിൽ ഹാജരായി പരാതി നൽകുകയായിരുന്നു. ഇതിനിടയിൽ കാക്കനാട്ടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറിയ മാർട്ടിൻ മർദ്ദിച്ചതായി മറ്റൊരു യുവതിയും പരാതി നൽകിയിട്ടുണ്ട്.
മാർട്ടിന്റെ പിടിയിൽ നിന്നു രക്ഷപ്പെട്ട യുവതി മാർച്ചിലാണ് ആദ്യം പരാതി നൽകിയത്. എന്നാൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നില്ല. മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് അന്വേഷണം ചൂടുപിടിച്ചത്. മാർട്ടിൻ ജോസഫിനെ സഹായിച്ച തൃശൂർ പാവറട്ടി വെന്മേനാട് പറക്കാട്ട് ധനീഷ് (29), പുത്തൂർ കൈപ്പറമ്പ് കണ്ടിരുത്തി ശ്രീരാഗ് (27), വേലൂർ മുണ്ടൂർ പരിയാടൻ ജോൺ ജോയി (28), പ്രിന്റോ (25) എന്നിവരാണു കേസിലെ മറ്റു പ്രതികൾ.
English Summary: Kochi flat rape case; Charge sheet