29 വരെ ‘ദില്ലി ചലോ’ മാർച്ച് നിർത്തിവയ്ക്കും, അതിർത്തിയിൽ തുടരും; ഇന്നു മെഴുകുതിരി സമരം

Mail This Article
ന്യൂഡൽഹി∙ ‘ദില്ലി ചലോ’ മാർച്ച് ഈ മാസം 29 വരെ നിർത്തിവയ്ക്കുമെന്ന് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ചയും (രാഷ്ട്രീയേതര) കിസാൻ മസ്ദൂർ മോർച്ചയും (കെഎംഎം) അറിയിച്ചു. അതുവരെ പഞ്ചാബ്–ഹരിയാന അതിർത്തിയിൽ തന്നെ തുടരാനും കർഷകർ തീരുമാനിച്ചു. തുടർനടപടികൾ 29നു യോഗം ചേർന്നു തീരുമാനിക്കും.
ഫെബ്രുവരി 29നു ശേഷം രണ്ട് സംസ്ഥാനങ്ങളിലെ അതിർത്തികളിൽനിന്നു പ്രതിഷേധം തുടരാനാണു കർഷകരുടെ തീരുമാനം. പ്രതിഷേധങ്ങൾ നടക്കുന്ന ശംഭുവിലും ഖനൗരിയിലും ക്യാംപ് തുടരാനുള്ള തീരുമാനത്തിനു പിന്നിൽ നിലവില്‍ പ്രതിഷേധങ്ങൾക്കു ചുക്കാൻ പിടിക്കുന്ന സംയുക്ത കിസാൻ മോർച്ചയും കിസാൻ മസ്ദൂർ മോർച്ചയുമാണ്.
ഇന്നു മെഴുകുതിരി മാർച്ചും നാളെ കർഷക സംബന്ധമായ വിഷയങ്ങളിൽ സെമിനാറുകളും നടക്കും. ഫെബ്രുവരി 26ന് ലോക വ്യാപാര സംഘടനയുടെയും (ഡബ്ല്യുടിഒ) മന്ത്രിമാരുടെയും കോലം കത്തിക്കും. സംയുക്ത കിസാൻ മോർച്ച, കിസാൻ മസ്ദൂർ മോർച്ച ഫോറങ്ങളുടെ നിരവധി യോഗങ്ങളും തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. മിനിമം താങ്ങുവില (എംഎസ്പി), സ്വാമിനാഥൻ കമ്മിഷൻ ശുപാർശകൾ നടപ്പാക്കുക, കാർഷിക കടം എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
ഹരിയാന പൊലീസിനെതിരെ നടപടിയെടുക്കാതെ ഖനൗരിയിൽ കൊല്ലപ്പെട്ട യുവകർഷകൻ ശുഭ് കരൺ സിങ്ങിന്റെ (21) മൃതദേഹം ഏറ്റുവാങ്ങില്ലെന്നു കുടുംബവും കർഷക സംഘടനകളും വ്യക്തമാക്കി. പഞ്ചാബ് സർക്കാരിന്റെ ഒരു കോടി രൂപ ധനസഹായം കൊല്ലപ്പെട്ട കർഷകന്റെ കുടുംബം നിരസിച്ചു. മരണത്തിൽ കേസ് റജിസ്റ്റർ ചെയ്യാതെ മൃതദേഹം സംസ്കരിക്കേണ്ടതില്ലെന്നാണ് സമരരംഗത്തുള്ള സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതരം) ഉൾപ്പെടെയുള്ള സംഘടനകളുടെ തീരുമാനം.
ശുഭ് കരൺ സിങ്ങിന്റെ മൃതദേഹം പട്യാല മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിക്കാൻ തുടങ്ങിയിട്ടു 3 ദിവസം പിന്നിട്ടെങ്കിലും സംസ്കാരം നടത്താൻ കുടുംബം തയാറാകാത്തതു പഞ്ചാബ് സർക്കാരിനെയും പ്രതിരോധത്തിലാക്കുന്നുണ്ട്. നഷ്ടപരിഹാരത്തുക നിരസിച്ച കുടുംബാംഗങ്ങൾ സഹോദരിക്കു വാഗ്ദാനം ചെയ്ത ജോലിയും വേണ്ടെന്ന് അറിയിച്ചു.
ഇന്നലെ സമരരംഗത്തുണ്ടായിരുന്ന മറ്റൊരു കർഷകൻ ഹൃദയാഘാതത്തെ തുടർന്നു മരിച്ചിരുന്നു. ഈ മാസം 13 മുതൽ ഖനൗരി അതിർത്തിയിൽ സമരരംഗത്തുള്ള ഭട്ടിൻഡ അമർഗഡ് സ്വദേശി ദർശൻ സിങ്ങാണു(62) മരിച്ചത്. ഇതോടെ കർഷക സമരത്തിനിടെ മരിച്ചവർ അഞ്ചായി. 3 കർഷകരും ഒരു പൊലീസ് ഉദ്യോഗസ്ഥനും ശാരീരിക അസ്വസ്ഥതകളെത്തുടർന്നാണു മരിച്ചതെങ്കിൽ പൊലീസ് അതിക്രമത്തിലാണ് ശുഭ് കരൺ സിങ്ങിന് ജീവൻ നഷ്ടമായത്.
- 1 year agoFeb 24, 2024 05:23 PM IST
കർഷകരുടെ പാർട്ടിയാണ് ഞങ്ങളുടേത്. കർഷകരുടെ ആവശ്യങ്ങൾക്കൊപ്പം ഞങ്ങൾ നിലകൊള്ളുന്നു. കർഷകരുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എല്ലായിപ്പോഴും ഞങ്ങൾ അവർക്കൊപ്പമായിരുന്നു, അത് തുടരും: അഖിലേഷ് യാദവ്
- 1 year agoFeb 24, 2024 05:21 PM IST
- 1 year agoFeb 24, 2024 09:29 AM IST
ഇന്നു മെഴുകുതിരി മാർച്ച്
ഇന്നു മെഴുകുതിരി മാർച്ചും നാളെ കർഷക സംബന്ധമായ വിഷയങ്ങളിൽ സെമിനാറുകളും നടക്കും
- 1 year agoFeb 24, 2024 09:29 AM IST
‘ദില്ലി ചലോ’ മാർച്ച് ഈ മാസം 29 വരെ നിർത്തിവയ്ക്കുമെന്ന് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ചയും (രാഷ്ട്രീയേതര) കിസാൻ മസ്ദൂർ മോർച്ചയും (കെഎംഎം) അറിയിച്ചു. അതുവരെ പഞ്ചാബ്–ഹരിയാന അതിർത്തിയിൽ തന്നെ തുടരും. തുടർനടപടികൾ 29നു യോഗം ചേർന്നു തീരുമാനിക്കും.
- 1 year agoFeb 23, 2024 08:36 PM IST
ദില്ലി ചലോ മാർച്ചിന് താൽക്കാലിക വിരാമം. അതിർത്തിയിൽ തുടര്‍ന്നു കർഷകർ പ്രതിഷേധിക്കും. കൂടുതൽ കർഷകരെ അതിർത്തിയിലേക്ക് എത്തിക്കുമെന്നു നേതാക്കൾ അറിയിച്ചു. ദില്ലി ചലോ മാർച്ച് തുടരുന്ന കാര്യത്തിൽ അടുത്ത വ്യാഴാഴ്ച അന്തിമതീരുമാനം എടുക്കും. ഖനൗരിയിൽ ഒട്ടേറെ ട്രക്കുകൾ ഹരിയാന പൊലീസ് തകർത്തു.
- 1 year agoFeb 23, 2024 08:02 PM IST
കർഷകസമരം സുപ്രീംകോടതിയിൽ. സിഖ് ചേംബർ ഓഫ് കൊമേഴ്‍സ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചു. പൊലീസ് നടപടിയിൽ കേസെടുക്കണമെന്നും സാമൂഹിക മാധ്യമ അക്കൗണ്ടുകൾ റദ്ദാക്കരുതെന്നും ഹർജിയിലുണ്ട്.
- 1 year agoFeb 23, 2024 07:21 PM IST
- 1 year agoFeb 23, 2024 07:15 PM IST
ഹരിയാനയിലെ ഹിസാരിൽ കർഷകരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരുക്ക്. പ്രതിഷേധക്കാർ കല്ലെറിയുകയും പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. പഞ്ചാബ് അതിർത്തിയിലെ ഖനൗരിയിലേക്കുള്ള കർഷകരുടെ മാർച്ച് തടഞ്ഞതിനെ തുടർന്നാണു അക്രമസംഭവങ്ങളുണ്ടായത്.
- 1 year agoFeb 23, 2024 05:49 PM IST
കർഷകൻ ശുഭ് കരൺ സിങ്ങിന്റെ മരണത്തിന് ഉത്തരവാദികളായവർക്ക് എതിരെ പഞ്ചാബ് സർക്കാർ കേസെടുക്കുന്നതുവരെ മൃതദേഹം സംസ്കരിക്കില്ലെന്ന് ‘ദില്ലി ചലോ’മാർച്ചിൽ ഭാഗമായ കർഷക നേതാക്കൾ. ശുഭ് കരൺ സിങ്ങിന്റെ കുടുംബത്തിന് ധനസഹായമായി ഒരു കോടി രൂപയും സഹോദരിക്ക് സർക്കാർ ജോലിയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ പ്രഖ്യാപിച്ചതിനു പിന്നാലെയാണു കർഷക നേതാക്കളുടെ പ്രതികരണം.
- 1 year agoFeb 23, 2024 05:32 PM IST
കരിദിനം ആചരിച്ച് കർഷകർ. വെടിയുണ്ടകൾ കൊണ്ട് കർഷകരുടെ ശബ്ദം അടിച്ചമർത്താൻ സർക്കാർ ശ്രമിക്കുന്നുവെന്ന് കർഷകർ.
സമരക്കാർക്കെതിരെ ദേശസുരക്ഷാ നിയമം (എൻഎസ്എ) പ്രയോഗിക്കാൻ ഹരിയാന പൊലീസ് തീരുമാനിച്ചിരുന്നുവെങ്കിലും വിമർശനം ഉയർന്നതോടെ പിൻവലിച്ചു. പൊതുമുതൽ നശിപ്പിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഈ നിയമം പ്രയോഗിക്കാൻ അംബാല ജില്ലാ ഭരണകൂടം വ്യാഴാഴ്ച തീരുമാനിച്ചത്. എന്നാൽ, വെള്ളിയാഴ്ച രാത്രി ഇതു പിൻവലിച്ച് ഉത്തരവിറക്കി.