രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിലും ‘സൂര്യ’ ഉദിച്ചില്ല; ഇരട്ട ഫോറുമായി തുടക്കം, 9 റൺസെടുത്ത് മടക്കം– വിഡിയോ

Mail This Article
കൊൽക്കത്ത∙ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ മോശം ഫോം രഞ്ജി ട്രോഫിയിലും തുടർന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഹരിയാനയ്‌ക്കെതിരായ രഞ്ജി ട്രോഫി ക്വാർട്ടറിലാണ് സൂര്യകുമാർ ചെറിയ സ്കോറിൽ പുറത്തായത്. കൊൽക്കത്തയിലെ വിഖ്യാതമായ ഈഡൻ ഗാർഡൻസിൽ നടക്കുന്ന മത്സരത്തിൽ ഇരട്ട ഫോറുകളുമായി തുടക്കമിട്ടെങ്കിലും, അഞ്ച് പന്തിൽ ഒൻപതു റൺസ് മാത്രമെടുത്ത് സൂര്യ പുറത്തായി. സുമിത് കുമാറിന്റെ പന്തിൽ ക്ലീൻ ബൗൾഡായാണ് സൂര്യയുടെ മടക്കം.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈയ്‌ക്കായി അഞ്ചാമനായാണ് സൂര്യകുമാർ ബാറ്റിങ്ങിന് എത്തിയത്. സൂര്യയ്ക്കു പുറമേ മുംബൈ നിരയിലെ വമ്പൻമാരായ ക്യാപ്റ്റൻ അജിൻക്യ രഹാനെ (58 പന്തിൽ 31), ശിവം ദുബെ (32 പന്തിൽ 28), ഷാർദുൽ താക്കൂർ (15 പന്തിൽ 15) എന്നിവർക്കും വലിയ സ്കോർ കണ്ടെത്താനായില്ല. 58 പന്തിൽ അഞ്ച് ഫോറുകളോടെയാണ് രഹാനെ 31 റൺസെടുത്തത്. ദുബെ 32 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 28 റൺസെടുത്തു. താക്കൂർ 15 പന്തിൽ മൂന്നു ഫോറുകൾ സഹിതം 15 റൺസെടുത്തും പുറത്തായി.
ഒരു ഘട്ടത്തിൽ ഏഴിന് 113 റൺസ് എന്ന നിലയിൽ തകർന്ന മുംബൈയെ, എട്ടാം വിക്കറ്റിൽ സെഞ്ചറി കൂട്ടുകെട്ട് തീർത്ത് ഷംസ് മുളാനി – തനുഷ് കൊട്ടിയൻ സഖ്യമാണ് കരകയറ്റിയത്. 294 പന്തുകൾ നേരിട്ട സഖ്യം അടിച്ചുകൂട്ടിയത് 165 റൺസാണ്. ഇരുവരുടെയും കൂട്ടുകെട്ട് കരുത്തായതോടെ, ഒന്നാം ദിനം കളി നിർത്തുമ്പോൾ 81 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 278 റൺസ് എന്ന നിലയിലാണ് മുംബൈ. ഷംസ് മുളാനി 178 പന്തിൽ 10 ഫോറുകളോടെ 91 റൺസെടുത്ത് പുറത്തായി. തനുഷ് കൊട്ടിയൻ 154 പന്തിൽ 11 ഫോറുകൾ സഹിതം 85 റൺസുമായി ക്രീസിലുണ്ട്.
രാജ്യാന്തര ട്വന്റി20യിൽ മോശം ഫോം തുടരുന്ന സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻ സ്ഥാനം പോലും അപകടത്തിലാണെന്ന റിപ്പോർട്ടുകൾക്കിടെയാണ്, രഞ്ജി ട്രോഫിയിലും താരം നിരാശപ്പെടുത്തിയത്. ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത ശേഷം ഫോം കണ്ടെത്താൻ വിഷമിക്കുന്ന സൂര്യകുമാറിനു പകരം, ഹാർദിക് പാണ്ഡ്യയെ നായക സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് വിവരം.