ADVERTISEMENT

പാലക്കാട്ടെ വിവാഹ ചടങ്ങിനിടെ ആചാരത്തിന്റെ ഭാഗമായുണ്ടായ തല മുട്ടിക്കൽ വലിയ വിവാദത്തിനു വഴിയൊരുക്കിയിരിക്കുകയാണ്. വരന്റെ വീട്ടിലേക്ക് കരഞ്ഞുകൊണ്ടു വധു കയറണമെന്നാണ് ആചാരമെന്ന് ചിലർ വാദിക്കുന്നു, അങ്ങനെയില്ലെന്നു മറ്റു ചിലർ. ഇതിന്റെ പേരിൽ പാലക്കാടിനെ ഒന്നടങ്കം പഴിചാരുന്നവരും ഉണ്ട്. യഥാർഥത്തിൽ പാലക്കാടിന്റെ കിഴക്കൻ മേഖലയിലാണ് ഇത്തരം ആചാരങ്ങളേറെയും നിലനിൽക്കുന്നത്. പണ്ടുകാലത്ത്, ദമ്പതികൾ ഐക്യത്തോടെ ജീവിക്കട്ടെ എന്നർഥത്തിലാണ് വീട്ടിലേക്കു കയറും മുൻപ് വരന്റെയും വധുവിന്റെയും തലകൾ തമ്മിൽ മെല്ലെ ചേർത്തുവച്ചിരുന്നത്. എന്നാൽ കാലക്രമേണ ഇതൊരു കൂട്ടിയിടിയുടെ സ്വഭാവത്തിലേക്കു മാറുകയായിരുന്നു. സുഹൃത്തുക്കളോ നാട്ടുകാരോ കുടുംബത്തിലെ മുതിർന്നവരോ ആയിരിക്കും ഇതു ചെയ്യുന്നത്. അവർ മദ്യലഹരിയിലാണെങ്കിൽ ഇടിയുടെ ആഘാതം കൂടുതലായിരിക്കും. അങ്ങനെ തലയിടിച്ച് വധു തലകറങ്ങിവീണ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിനുപിന്നാലെ വധുവിന്റെ വീട്ടുകാർ വരന്റെ വീട്ടിലെത്തി കലഹമുണ്ടാക്കിയിട്ടുമുണ്ട്. തല കൂട്ടിയിടിക്കൽ മാത്രമല്ല, വിവാഹസമയത്തു മറ്റു ചില ആചാരങ്ങളും ഇവിടെ പിന്തുടരുന്നുണ്ട്.

Read More: വധൂവരന്മാരുടെ തല കൂട്ടിയിടിപ്പിച്ചു, ആചാരത്തിന് പിന്നാലെ കരഞ്ഞ് വീട്ടിൽ കയറി യുവതി

ഭക്ഷണമില്ലാതെ വധുവും വരനും

താലികെട്ടു കഴിഞ്ഞാൽ മാത്രമേ വധുവും വരനും ഭക്ഷണം കഴിക്കാവൂ എന്ന് മുതിർന്നവർ പറയാറുണ്ട്. പുതിയ ജീവിതത്തിലേക്ക് ഇരുവരും കടക്കുകയാണ്. അത് ഭംഗിയായി മുന്നോട്ടുപോകാനായി ഒരുനേരത്തെ വ്രതമെന്ന നിലയ്ക്കാണ് ഇതിനെ കാണുന്നത്. ദീർഘായുസ്സിനായി ഭാര്യ ഭർത്താവിനും ഭർത്താവ് ഭാര്യയ്ക്കുംവേണ്ടി വ്രതമെടുക്കുന്നുവെന്നും ചിലർ വിശദീകരിക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ ചില വിട്ടുവീഴ്ചകളൊക്കെ പലയിടത്തും നടക്കുന്നുണ്ട്. അതിനു പ്രധാന കാരണം കല്ല്യാണച്ചടങ്ങുകളിലെ മാറ്റം തന്നെയാണ്.

wedding-traditions-in-palakkad1
പാലക്കാട് വച്ച് നടന്ന ഒരു വിവാഹ ചടങ്ങിൽ നിന്ന്

തലേദിവസം കല്യാണമണ്ഡപത്തിൽ ഒരുക്കുന്ന സൽക്കാരത്തിൽ വധു പങ്കെടുക്കാൻ പാടില്ലെന്നും വിവാഹവേഷത്തില്‍ മാത്രമേ വധു മണ്ഡപത്തിലേക്കു വരാവൂയെന്നും മുതിർന്നവർ പറയാറുണ്ട്. ഇപ്പോൾ തലേദിവസം ഹൽദി, ബ്രൈഡ് ടു ബി, ബാച്ചിലർ പാർട്ടി തുടങ്ങി പരിപാടികളൊക്കെ നടക്കുന്നതിനാൽ വധൂവരന്മാർ വേദിയിൽ എത്തും. ആഘോഷം കഴിഞ്ഞ് ഉറങ്ങുമ്പോഴേക്കും വൈകും. ക്ഷീണം മാറുന്നതിനുമുൻപു തന്നെ രാവിലെ വിവാഹവേദിയിൽ ഭക്ഷണമില്ലാതെ കയറുക പ്രായോഗികമല്ലെന്ന് ചിലർക്ക് ബോധ്യമായിട്ടുണ്ട്. അതുകൊണ്ട് വധൂവരന്മാർക്ക് രാവിലെ ചെറിയ അളവിൽ എന്തെങ്കിലും കഴിക്കാൻ അനുവാദമുണ്ട്. 

നല്ല ശകുനത്തിന് കുഞ്ഞും അമ്മയും 

വിവാഹം കഴിഞ്ഞ് വധൂവരന്മാർ യാത്രതിരിക്കുമ്പോൾ ഗേറ്റിനു പുറത്ത് കുഞ്ഞിനെയും എടുത്ത് ഒരമ്മ മൊന്തയിൽ (ഒരുതരം പാത്രം) വെള്ളവുമായി നിൽക്കാറുണ്ട്. ബുദ്ധിമുട്ടുകളൊന്നുമില്ലാതെ യാത്ര പൂർത്തിയാക്കാൻ ‘നല്ല ശകുനം’ എന്ന നിലയ്ക്കാണ് ഇങ്ങനെ നിൽക്കുന്നത്. വാഹനം പുറത്തേക്കു പോകുമ്പോൾ കുഞ്ഞും അമ്മയും മൊന്തയുമായി അകത്തേക്കു കയറും. വിവാഹത്തിനു മാത്രമല്ല, പ്രസവത്തിനായി ഗർഭിണി സ്വന്തം വീട്ടിലേക്കു പോകുമ്പോഴും പ്രസവം കഴിഞ്ഞ് പെൺകുട്ടി കുഞ്ഞുമായി ഭർതൃവീട്ടിലേക്ക് പോകുമ്പോഴും ഇങ്ങനെ ചെയ്യാറുണ്ട്.

wedding-traditions-in-palakkad2
വധൂവരൻമാർ പോകുമ്പോൾ ശകുനത്തിനായി അമ്മയും കുഞ്ഞും നിൽക്കുന്ന ചടങ്ങിൽ നിന്ന്

തേങ്ങയുടയ്ക്കൽ

വരന്റെ വീട്ടിലേക്കു കയറും മുൻപ് ആ ദേശത്തിന്റെ ക്ഷേത്രത്തിൽ പ്രാർഥിക്കുക പതിവാണ്. ആ സമയത്ത് തേങ്ങ ഇരുവരുടെയും തലയ്ക്കുഴിഞ്ഞ് ക്ഷേത്രനടയിൽ ഉടയ്ക്കാറുണ്ട്. ഇരുവരുടെയും തലയിൽ മുട്ടിച്ചശേഷമാകും തേങ്ങ എറിഞ്ഞുടയ്ക്കുക. പലപ്പോഴും ഈ തലയിൽ മുട്ടിക്കൽ വേദനയുണ്ടാക്കുമെന്ന് അനുഭവസ്ഥർ പറയുന്നു.

ഒരു കുടം വെള്ളം എടുക്കൽ

വരന്റെ വീട്ടിലെത്തിയ വധു വൈകുന്നേരം ഒരു കുടം വെള്ളം കിണറ്റിൽനിന്ന് കോരിയെടുക്കണമെന്നുണ്ട്. വെള്ളം എടുക്കാൻ പോകുമ്പോൾ വെറ്റിലയും അടയ്ക്കയും കൈയിൽ കരുതും. ഇത് അവിടെയിട്ട ശേഷമാണ് നിറകുടവുമായി വധു വീട്ടിലേക്കു കയറുന്നത്. സന്ധ്യയ്ക്ക് വിളക്കുവയ്ക്കും നേരത്ത് ഐശ്വര്യവുമായി എത്തുന്ന മഹാലക്ഷ്മി എന്നാണ് ഇതിനെ പലരും വ്യാഖ്യാനിക്കുന്നത്. കിണറില്ലാത്ത വീട്ടുകാർ പൈപ്പിൽനിന്നു വെള്ളമെടുത്ത് ആചാരം പൂർത്തിയാക്കുന്നു.

wedding-traditions-in-palakkad3
Representative image. Photo Credit: bibinchirackal, szefei/Shutterstock.com

ഭൂരിഭാഗം ആളുകളും ഈ ആചാരങ്ങളിൽനിന്നു മാറി ന്യൂജെൻ കല്യാണരീതികൾക്കൊപ്പം ചേർന്നു കഴിഞ്ഞു. യുവജനത ഇത്തരം ചടങ്ങുകൾക്ക് പ്രാധാന്യം നൽകുന്നില്ലെങ്കിലും ചില ഘട്ടങ്ങളിൽ ആർക്കും ബുദ്ധിമുട്ടില്ലാത്ത, ഇളവുകളോടെയുള്ള ചടങ്ങുകളെ പിന്തുണയ്ക്കുന്നുമുണ്ട്. ജാതിയടിസ്ഥാനത്തിലാണോ, വിശ്വാസത്തിന്റെ പുറത്താണോ ഇത്തരം ആചാരങ്ങൾ എന്നതിന് ആളുകൾ നൽകുന്ന വിശദീകരണം വ്യത്യസ്തമാണ്. എന്നാൽ ‘‘അത് പണ്ട് മുതൽ ഉള്ളതാണ്. അങ്ങനെ ചെയ്യണം. എല്ലാവരും ചെയ്യുന്നുണ്ട്... ’’ എന്ന നിർബന്ധബുദ്ധി പുതിയ തലമുറയിലെ പലർക്കും ഇല്ലെന്നതാണ് വാസ്തവം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com