അയ്യങ്കാളി, അംബേദ്‌കർ ചെയറുകൾ കാലിക്കറ്റ് നൽകുന്നത് വലിയ സാമൂഹിക സന്ദേശമെന്ന് മുഖ്യമന്ത്രി

Mail This Article
തേഞ്ഞിപ്പലം ∙ അയ്യങ്കാളി, ഡോ. ബി.ആർ.അംബേദ്കർ ചെയറുകൾ സ്ഥാപിക്കുക വഴി കാലിക്കറ്റ് സർവകലാശാല വലിയൊരു സാമൂഹിക സന്ദേശമാണ് പകർന്ന് നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർവകലാശാലാ ക്യാംപസിൽ 250 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ സമർപ്പണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരള ചരിത്രത്തിൽ സുപ്രധാന സ്ഥാനമുള്ള മഹദ് വ്യക്തിയാണ് അയ്യങ്കാളി.
ഇന്ത്യയുടെ ചരിത്രത്തിൽ അനിഷേധ്യ സ്ഥാനമാണ് ഭരണഘടനാ ശിൽപിയായ അംബേദ്‌കർക്കുള്ളത്. ഇവരുടെ പേരിലുള്ള ചെയറുകൾ സർവകലാശാലയിൽ സ്ഥാപിക്കുന്നതിലൂടെ സാമൂഹിക നീതിയുടെ സന്ദേശങ്ങൾക്ക് പുറമേ സാർവത്രികമായ വിജ്ഞാന ലഭ്യതയുടെ സന്ദേശം കൂടിയാണ് പകർന്നു നൽകുന്നത്. അയ്യങ്കാളി, അംബേദ്‌കർ ചെയറുകൾ, സെന്റർ ഫോർ എക്‌സാമിനേഷൻ ഓട്ടമേഷൻ ആൻഡ് മാനേജ്മെന്റ്, സെന്റർ ഫോർ മലബാർ സ്റ്റഡീസ് എന്നിവയുടെ ഉദ്ഘാടനവും അക്കാദമിക് കെട്ടിട സമുച്ചയം, സുവർണ ജൂബിലി പരീക്ഷാ ഭവൻ കെട്ടിടം, സിഫ് കെട്ടിടം എന്നിവയുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു. 33 ഏക്കറുള്ള യൂണിവേഴ്സിറ്റി സസ്യോദ്യാനം ജൈവ വൈവിധ്യ പൈതൃക കേന്ദ്രമായി അംഗീകരിച്ചതിന്റെ പ്രഖ്യാപനം മന്ത്രി ആർ. ബിന്ദു നിർവഹിച്ചു.
സുവർണ ജൂബിലി അക്കാദമിക് ഇവാല്യുവേഷൻ കെട്ടിടം, പുരുഷ ഹോസ്റ്റൽ അനുബന്ധ കെട്ടിടം എന്നിവ മന്ത്രി പി.എ. മുഹമ്മദ് റിയാസും കായിക വകുപ്പ് ആസ്ഥാന മന്ദിരം, കായിക ഹോസ്റ്റൽ എന്നിവ മന്ത്രി വി.അബ്ദുറഹിമാനും ഉദ്ഘാടനം ചെയ്തു. എം.പി.അബ്ദുസ്സമദ് സമദാനി എംപി, പി.അബ്ദുൽ ഹമീദ് എംഎൽഎ, വിസി ഡോ. എം.കെ.ജയരാജ്, പിവിസി ഡോ. എം.നാസർ, റജിസ്ട്രാർ ഡോ. ഇ.കെ.സതീഷ്, സിൻഡിക്കറ്റ് അംഗങ്ങളായ എം.എം.നാരായണൻ, കെ.കെ.ഹനീഫ, ഡോ. കെ.ഡി.ബാഹുലേയൻ, എൻ.വി. അബ്ദുറഹിമാൻ, എം. മനോഹരൻ എന്നിവർ പ്രസംഗിച്ചു.